കാലാവസ്ഥ പണി തന്നു; പച്ചക്കറിയ്ക്ക് റെക്കോഡ്; പിന്നാലെ അരിയും; ജനങ്ങൾ പടുകുഴിയിലേക്കോ?
കാലാവസ്ഥ പണി തന്നു; പച്ചക്കറിയ്ക്ക് റെക്കോഡ്; പിന്നാലെ അരിയും; ജനങ്ങൾ പടുകുഴിയിലേക്കോ?
തിരുവനന്തപുരം: കാലാവസ്ഥ ചതിച്ചതോടെ പച്ചക്കറിയ്ക്ക് കേരളത്തിൽ വൻ വിലക്കയറ്റമായി. അതിന് പിന്നാലെ അരി വിലയും കുതിച്ചുയർന്നു. സത്യത്തിൽ അങ്ങോട്ടും ഇങ്ങോട്ടും കൂട്ടി മുട്ടിക്കാൻ അടുക്കളയിലെ അമ്മമാർ വട്ടം തിരിയുകയാണ്.
കഴിഞ്ഞ മാസം ആദ്യവാരം മുതലാണ് വിലകൾ കുതിച്ച് ഉയർന്നത്. കേരളത്തിൽ ഒരു വർഷം കൊണ്ട് ഉണ്ടായ പച്ചക്കറി വിലയിലെ വർദ്ധനവ് അതിരൂക്ഷം എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
പൊതു വിപണിയിൽ തക്കാളി മുതൽ കോവയ്ക്ക വരെയുളള നിത്യോപയോഗ സാധനങ്ങൾക്ക് കത്തികയറുന്ന വിലയാണ് ഇപ്പോൾ. എന്നാൽ, കാലാവസ്ഥ ചതിച്ചതോടെ ആഭ്യന്തര ഉൽപാദനം കുത്തനെ കുറഞ്ഞതാണ് പച്ചക്കറി വില കുതിപ്പിന് കാരണമെന്ന് പറയുന്നു.

കഴിഞ്ഞ ആഴ്ച പുറത്ത് ഇറക്കിയ സംസ്ഥാന സാമ്പത്തിക സ്ഥിതി വിവര വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം പച്ചക്കറികളുടെ വില ഒന്നരയിരട്ടി വരെ ഉയർന്നു. തീ പിടിക്കുന്ന വിലയിൽ തക്കാളിയ്ക്ക് 100 കടക്കുന്ന സാഹചര്യം കേരള ജനതയ്ക്ക് താങ്ങാവുന്നതിന് അപ്പുറം ആയിരുന്നു. ഇത് വൻ പ്രതിഷേധങ്ങൾക്കും വിമർശങ്ങൾക്കും വഴിയൊരുക്കിയിരുന്നു.

കഴിഞ്ഞ മാസം ആദ്യം മുരിങ്ങക്കയ്ക്ക് കിലോയ്ക്ക് 60 രൂപയായിരുന്നു വില. എന്നാൽ, മൂന്നു ദിവസം മുൻപ് ഈ വില 380 രൂപയിൽ എത്തുകയായിരുന്നു. തൊണ്ടൻ മുളകിനും വില ഉയർന്നു. കോവയ്ക്കയ്ക്ക് 95 രൂപ വരെ എത്തി. സംസ്ഥാന കൃഷി വകുപ്പിന്റെ കീഴിലുള്ള ഹോർട്ടികോർപ്പിൽ തക്കാളിയ്ക്ക് കിലോയ്ക്ക് 48 രൂപയ്ക്കും കൃഷി വകുപ്പിന്റെ തന്നെ തക്കാളി വണ്ടിയിൽ 50 രൂപയ്ക്കുമാണ് തക്കാളി വിൽക്കുന്നത്.
ദേ നോക്കൂ... ഒരു മഞ്ഞക്കിളി; അനിഖ എന്ത് ഭംഗിയാണ് കാണാന്‍, പൊളിച്ചെന്ന് ആരാധകര്‍

ഈ വിലക്കയറ്റത്തിന് മുന്നിൽ സർക്കാർ സംവിധാനങ്ങൾ പോലും മുട്ടുകുത്തി പോകുന്ന അവസ്ഥയാണ്. പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രതിദിനം 40 മുതൽ 80 ടൺ വരെയുളള പച്ചക്കറികൾ മറ്റ് സംസ്ഥാനങ്ങളുടെ സഹായത്തിൽ കേരളത്തിൽ എത്തിച്ചിരുന്നു. എന്നാൽ, തീ പിടിച്ച വില പച്ചക്കറിയിൽ കടന്ന് കയറിയതോടെ കേരളത്തിലേക്കുള്ള പച്ചക്കറി വരവും പ്രതിരോധത്തിലായി. നിലവിൽ പ്രതിദിനം 40 ടൺ പച്ചക്കറി മാത്രമാണ് തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നും കേരളത്തിലേയ്ക്ക് എത്തുന്നത്.

കഴിഞ്ഞാഴ്ച സംസ്ഥാന സാമ്പത്തിക സ്ഥിതി വിവര വകുപ്പ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം കേരളത്തിലെ വിലക്കയറ്റം ശതമാനത്തിൽ ഇങ്ങനെ ;-
വഴുതനങ്ങ - 94.04 വെള്ളരി - 156.65 വെണ്ട - 124.39 അമര - 90.83 ബീൻസ് - 64.77 വള്ളിപ്പയർ - 81.36 കാബേജ് - 92.84 പാവയ്ക്ക - 59.15 തക്കാളി - 124.50 ബീറ്റ് റൂട്ട് - 80.01 കാരറ്റ് - 34.15 കടുക് - 24.33 മല്ലി - 16.37 പഞ്ചസാര - 4.12 പാല് - 2.60
വെള്ളരിക്ക് 2020 ഡിസംബർ 16 - ന് സംസ്ഥാനത്തെ ശരാശരി വില കിലോ ഗ്രാമിന് 23.07 രൂപ ആയിരുന്നു. എന്നാൽ, ഇത്, 2021 ഡിസംബറിൽ 59.21 രൂപ ആയി ഉയർന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേ സമയം, വെജിറ്റബിൾ ആൻഡ് ഫ്രൂട്സ് പ്രമോഷൻ കൗൺസിലിന്റെ (വിഎഫ്പിസികെ) നേതൃത്വത്തിലുള്ള സഞ്ചരിക്കുന്ന പച്ചക്കറി വിപണിയ്ക്ക് ഡിസംബർ 17 - ന് കണ്ണീരിൽ തുടക്കമായിരുന്നു. ജനുവരി 1 വരെയുള്ള ദിവസങ്ങളിൽ ജില്ലാ കേന്ദ്രത്തിലും താലൂക്ക് കേന്ദ്രങ്ങളിലുമായി വിവിധ ദിവസങ്ങളിലായി വാഹനത്തിൽ പച്ചക്കറികളും പഴങ്ങളും എത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

എന്നാൽ, ക്രിസ്മസ് പ്രമാണിച്ചുളള കൺസ്യൂമർഫെഡിന്റെ ക്രിസ്മസ് ചന്തകൾ ഇത്തവണ ഉണ്ടാകില്ല.. സപ്ലൈകോയുടെ ക്രിസ്മസ് -പുതുവത്സര ചന്തകൾ മാത്രമാണ് നിലവിൽ സജീവം. വിലക്കയറ്റം കുതിക്കുന്ന സാഹചര്യത്തിൽ സർക്കാർ സ്വീകരിച്ച നടപടിയും വിപണി ഇടപെടലും എത്രത്തോളം ജനങ്ങൾക്ക് മികച്ചതാക്കിയെന്നും ഇതിലൂടെ അറിയാൻ സാധിക്കും. വർധിച്ചു വരുന്ന പച്ചക്കറി വില വർധന ജനങ്ങളുടെ സമാധാനം കെടുത്തുന്നതാണ്. ദിനം പ്രതി ഉണ്ടാകുന്ന പൊളളുന്ന ഇന്ധന വിലയും കുതിക്കുന്ന പാചകവാതക വിലയും ഉയരുന്ന ബസ്സ് ചാർജ്ജ് വർദ്ധനയും ജനങ്ങളുടെ ജീവതത്തെ പ്രതിസന്ധിയിലേയ്ക്ക് തളളി വിടുന്നു.

അതേസമയം, പച്ചക്കറിയ്ക്ക് പുറമെ ഇപ്പോൾ 50 നിത്യോപയോഗ സാധനങ്ങളിൽ 39 എണ്ണത്തിനും വില കയറി. സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിർത്താൻ വൻ തോതിൽ വിപണി ഇടപെടൽ വേണ്ടി വരും എന്ന സൂചനയാണ് ഇത് നൽകുന്നത്. വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം മട്ട അരിക്ക് 8.68 ശതമാനവും ആന്ധ്രാ പ്രദേശിൽനിന്നുള്ള വെള്ള അരിക്ക് 2.48 ശതമാനവും വില കൂടി. പഞ്ചസാരയുടെ വിലക്കയറ്റം 4.12 ശതമാനം ആയി. പാലിന് 2.6 ശതമാനം. മുട്ടയ്ക്ക് 4.24 ശതമാനം എന്നിങ്ങനെ ആണ് വില.

പായ്ക്കറ്റിലല്ലാത്ത വെളിച്ചെണ്ണയുടെ വില കുത്തനെ കുറഞ്ഞതായാണ് റിപ്പോർട്ട്. 222.29 രൂപയായിരുന്നത് 194.50 രൂപയായി. അതാതയത്, 12.50 ശതമാനം കുറവ് രേഖപ്പെടുത്തുന്നു. എന്നാൽ , പായ്ക്കറ്റിലുള്ള വെളിച്ചെണ്ണയുടെ വില കാര്യമായി കുറഞ്ഞിട്ടില്ല.

കേരളത്തിൽ 30 രൂപക്ക് കിട്ടിയിരുന്ന ഒരു കിലോ തക്കാളിക്ക് കേരളത്തിൽ 100 രൂപ കടക്കുന്ന സാഹചര്യം ഉണ്ടായി. ഏറെ കാലങ്ങള്‍ക്ക് ശേഷമാണ് തക്കാളി വില 75 രൂപക്ക് മുകളിലേക്ക് കടക്കുന്നതെന്ന് റിപ്പോർട്ട് വന്നത്.. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുളള തമിഴ്‌നാട്ടിലെ കനത്ത മഴയും ഇന്ധന വിലയിലെ വില കയറ്റവുമാണ് പച്ചക്കറിയ്ക്ക് "തീ വില" ആകാൻ പ്രധാന കാരണം എന്ന് പച്ചക്കറി കച്ചവടക്കാർ പറയുന്നു.

കോവിഡ് പ്രതിസന്ധിയിൽ നിന്നും കര കയറുന്നതിന് ഇടയിലാണ് ഓരോ സാധാരണ ജന ജീവിതത്തെ വീണ്ടും പടു കുഴിയിലേയ്ക്ക് തളളി വിടുന്നത്. ഇത് കുടുംബ ബജറ്റിനെ താളം തെറ്റിക്കും മുന്നേറുന്ന രീതിയിലാണ് വിപണിയിലെ അപ്രതീക്ഷിത വിലക്കയറ്റം. മുമ്പ് ഒരു കിലോ വാങ്ങിയിരുന്ന സാധനങ്ങള്‍ 200 ഗ്രാമും 300 ഗ്രാമുമെല്ലാം വാങ്ങേണ്ട ഗതികേടിൽ ആയി എന്ന വാർത്താ റിപ്പോട്ടുകളും കഴിഞ്ഞ മാസം പുറത്ത് വന്നിരുന്നു.












Click it and Unblock the Notifications