'മൂന്ന് സംഘടനകളുടെ തലപ്പത്തും ഒരേ സമുദായക്കാർ വേണ്ടെന്ന്': തർക്കം, കെഎസ്യുവില് നടന്നത്
കോഴിക്കോട്: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസമായിരുന്നു കെ എസ് യുവിന് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചുകൊണ്ടുള്ള നോട്ടീസ് എ ഐ സി സി നേതൃത്വം കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. എറണാകുളം ജില്ലാ അധ്യക്ഷനായ അലോഷ്യസ് സേവ്യറിനെ പുതിയ സംസ്ഥാന അധ്യക്ഷനാക്കിയപ്പോള്‍ മുഹമ്മദ് ഷമ്മാസ്, ആൻ സെബാസ്റ്റ്യൻ എന്നിവരാണു വൈസ് പ്രസിഡന്റുമാർ.
സ്ഥാനമൊഴിഞ്ഞ കെ.എം.അഭിജിത്തിനെ എൻഎസ്‌യുഐ ദേശീയ ജനറൽ സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്. അതേസമയം ഏറെ തർക്കങ്ങള്‍ക്കൊടുവിലാണ് അലോഷ്യസ് സേവിയറിനെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചതെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. റിപ്പോർട്ടർ ടിവിയാണ് ഇത്തരമൊരു വാർത്ത പുറത്തുവിടുന്നത്.

തുടക്കത്തില്‍ എ ഗ്രൂപ്പിന്റെ ഭാഗമായിട്ടാണ് പ്രവർത്തിച്ചിരുന്നതെങ്കിലും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നോമിനിയായിട്ടാണ് അലോഷ്യസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. അധ്യക്ഷനെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായതോടെ കേന്ദ്ര നേതൃത്വം ഇടപെട്ടാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു.

കണ്ണൂർ ജില്ലാ പ്രസിഡന്റായിരുന്ന മുഹമ്മദ് ഷമ്മാസിനെയായിരുന്നു. കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റായി നിര്‍ദേശിച്ചത്. പ്രായപരിധിയും ഇദ്ദേഹത്തിനെ അനുകൂലമായിരുന്നു. എന്നാല്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പിന്തുണ കൂടിയായപ്പോള്‍ നറുക്ക് അലോഷ്യസിന് തന്നെ വീണു.

കെ എസ് യു അധ്യക്ഷനാവാനുള്ള പ്രായപരിധി 27 ആണ്. എന്നാല്‍ കെ സി വേണുഗാപോലിന്റേയും വിഡി സതീശന്റേയും പിന്തുണയോടെ 29 കാരനായ അലോഷ്യസ് സേവിയറിനെ അധ്യക്ഷനാക്കാനുള്ള നീക്കത്തില്‍ തുടക്കത്തില്‍ തന്നെ ചില എതിർപ്പുകള്‍ സംഘടനയില്‍ നിന്ന് തന്നെ ഉയർന്നിരുന്നു. എന്നാല്‍ ഈ എതിർപ്പുകള്‍ക്ക് കാര്യമായ പരിഗണന ലഭിച്ചില്ല.

പുനസംഘടനയില്‍ ചെന്നിത്തല വിഭാഗത്തെ പൂർണ്ണമായും അവഗണിച്ചെന്ന ആക്ഷേപവും വ്യാപകമാണ്. ഇതോടെ നിലവിലെ കമ്മറ്റിയിലെ രമേശ് പക്ഷക്കാർ സാമൂഹിക മാധ്യമങ്ങളിൽ അതൃപ്തി പരസ്യമാക്കി രംഗത്ത് എത്തുകയും ചെയ്തു. അയോഗ്യത അഭിമാനം എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് കെ എസ് യു സംസ്ഥാന സെക്രട്ടറി യദുകൃഷ്ണൻ അതൃപ്തി പ്രകടിപ്പിച്ചത്.

സംസ്ഥാന വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിച്ചയാളാണ് യദുകൃഷ്ണൻ. കഴിഞ്ഞ തവണ അദ്ധ്യക്ഷ സ്ഥാനം എ ഗ്രൂപ്പിലെ കെ എം അഭിജിത്തിന് ലഭിച്ചപ്പോള്‍ വൈസ് പ്രസിഡന്റ് ഉള്‍പ്പടെ ചെന്നിത്തല വിഭാഗത്തിനായിരുന്നു. എന്നാല്‍ ഇത്തവണ പ്രധാനപ്പെട്ട ഒരു പദവിയും ലഭിച്ചില്ല. മതസാമുദായിക പരിഗണനകളും അലോഷ്യസ് സേവിയറിന് അനുകുലമായി. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റും ഒരേ സമുദായത്തില്‍പ്പെടുന്നതിനാല്‍ മുഹമ്മദ് ഷമ്മാസിനെ അദ്ധ്യക്ഷനാക്കരുതെന്ന് ഒരു വിഭാഗം വാദിച്ചെന്നാണ് റിപ്പോർട്ടർ വ്യക്തമാക്കുന്നത്.

മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് മാറില്ലെങ്കിലും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഉടന്‍ മാറുമെന്നിരിക്കെ ഈ വാദത്തിന് അടിസ്ഥാനമില്ലെന്ന് മറുവാദം ഉയർന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. വിഷയം കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയ്ക്ക് എത്തിയപ്പോള്‍ കെ സി വേണുഗോപാലിന്റെ നിലപാട് നിർണ്ണായകമായി. അതേസമയം, സംസ്ഥാന കമ്മിറ്റിയിലെ ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ ഗ്രൂപ്പുകൾ വീതംവയ്‌ക്കും. നിലവിൽ 11 ജില്ല പ്രസിഡന്റുമാർ എ ഗ്രൂപ്പുകാരാണെങ്കിലും ഇത്തവണ ഇവയില്‍ ചിലത് നഷ്ടമായേക്കും.












Click it and Unblock the Notifications