ഹാരിസൺ കേസിൽ സർക്കാർ ഒത്തുകളി; സുശീല ഭട്ടിനെ മാറ്റിയതെന്തിന്? ആരോപണങ്ങളുമായി ആം ആദ്മി!
തിരുവനന്തപുരം: ഹാരിസൺ ഹൈക്കോടതിവിധിക്കെതിരെ രൂക്ഷ വിമർനവുമായി ആം ആദ്മി രംഗത്ത്. ഹാരിസണ്‍ കേസിലെ ഹൈക്കോടതി വിധി സര്‍ക്കാരിന്റെ ഒത്തുകളിയാണെന്ന് ആം ആദ്മി വിമർശിച്ചു. അഞ്ചേകാല്‍ ലക്ഷത്തിലേറെ ഏക്കര്‍ റവന്യുഭൂമി വിദേശ കമ്പനികളും ടാറ്റയും ഹാരിസണും അടക്കമുള്ള അവരുടെ ബിനാമികളും കയ്യടക്കിയിരിക്കുന്നത് ഭരണഘടനയുടെയും നിയമങ്ങളുടെയും ലംഘനമാണെന്നും ആം ആദ്മി കൂട്ടിച്ചേർത്തു.
ഹാരിസണ്‍ കയ്യടക്കിയിട്ടുള്ള ഭുമി ഏറ്റെടുക്കാനുള്ള നടപടികൾ കേരള ഹൈക്കോടതി റദ്ദ് ചെയ്തിരുന്നു. ഇതിനെതിരെയാണ് അങ്ങോളമിങ്ങോളം പ്രതിഷേധം അരങ്ങേറുന്നത്. വിധിന്യായത്തിന്റെ ഭാഗമായി കോടതി നടത്തിയ വന്‍കിടക്കാരില്‍ നിന്നും ഭൂമി പിടിച്ച് പാവങ്ങള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ റോബിന്‍ ഹുഡ് അല്ല. കോര്‍പ്പറേറ്റുകളുടെ സഹായം സര്‍ക്കാരുകള്‍ക്ക് അനിവാര്യമാണ് തുടങ്ങിയ നിരീക്ഷണങ്ങളും അങ്ങേയറ്റം പ്രതിലോമകരമാണെന്നും ആം ആദ്മി ആരോപിച്ചു.

സുശീല ഭട്ടിനെ മാറ്റി...
സ്പെഷ്യൽ പ്ലീഡർ സുശീല ഭട്ടിനെതിനെ മാറ്റിയതിനെതിരെയും ആംആദ്മി അമർഷം രേഖപ്പെടുത്തി. ടാറ്റയുടെയും ഹാരിസണിന്റെയും കങ്കാണിമാരായ യുഡിഎഫ്-എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ആവശ്യമായ രേഖകള്‍ കോടതികളില്‍ ഹാജരാക്കാതെ നിരന്തരമായി തോറ്റു കൊടുത്തുകൊണ്ടിരുന്ന അവസ്ഥ മാറുകയും സര്‍ക്കാരിന് അനുകൂലമായ വിധികള്‍ ലഭിച്ചു തുടങ്ങുകയും ചെയ്തത്സുശാല ഭട്ട് ഈ കേസുകൾക്ക് വേണ്ടി സ്പെഷ്യൽ പ്ലീഡറായതോടെയാണെന്നാണ് ആം ആദ്മിയുടെ ആരോപണം. അവർ കൃത്യമായ രേഖകൾ സമർപ്പിച്ച് വാദിച്ചു തുടങ്ങിയതോടെ ഹാരിസൺ തോറ്റു തുടങ്ങിയതായിരുന്നു.

ജനകീയ പ്രക്ഷോപം ശക്തമാക്കും
സുശീല ഭട്ടിനെ മാറ്റിയതോടെ സർക്കാർ അനുകൂലമായി കോടതി വിധി ലഭിച്ചു തുടങ്ങുകയായിരുന്നു. പിണറായി വിജയൻ അധികാരത്തിയതിന് ശേഷം സുശീല ഭട്ടിനെ മാറ്റി സർക്കാർ ഭാഗം വാദിക്കുന്നതിനായി നിയോഗിച്ചത് ഹാരിസണുമായി ബന്ധമുള്ളവരെയാണെന്നും ആം ആദ്മി ആരോപിക്കുന്നു. ഹാരിസണ്‍ ഹാജരാക്കുന്ന രേഖകള്‍ എല്ലാം വ്യാജമാണെന്ന വിജിലന്റസ് റിപ്പോര്‍ട്ട് അടക്കം പൂഴ്ത്തിവെച്ചു കൊണ്ടാണ് പിണറായി സർക്കാർ ഒത്തുകളിച്ചത്. ഇതിന്റെ തെളിവായിരുന്നു കോടതി വിധിയെന്നും ആം ആദ്മി വ്യക്തമാക്കി. ജനങ്ങൾക്ക് അവകാശപെട്ട ഭൂമി കോർപ്പറേറ്റുകളിൽ നിന്നും തിരിച്ചചു പിടിച്ച് നൽകാനുള്ള ജനകീയ പോരട്ടങ്ങൾ ശക്തിപ്പെടുത്തുമെന്നും ആം ആദ്മി കൂട്ടിച്ചേർത്തു.

സർക്കാരിനും നഷ്ടം
പൊന്നും വിലകൊടുത്ത് സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയ ഭൂമി വ്യാജ ആധാരം തയ്യാറാക്കി ഹാരിസണ്‍ മലയാളം വിറ്റതിലൂടെ 106 കോടി രൂപയുടെ നഷ്ടമാണ് പൊതുഖജനാവിനുണ്ടായതെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് നേരത്തെ പുറത്തു വന്നതായിരുന്നു. എന്നാൽ വ്യാജ ആധാരം തയ്യാറാക്കുന്നതിന് കൂട്ടു നിന്ന വ്യക്തിയെ കേസിലെ പ്രതിയാക്കാതിരുന്നത് നേരത്തെ തന്നെ ദുരൂഹത ഉയർത്തിയിരുന്നു. വിജിലന്‍സിന്റെ തുടര്‍നടപടികള്‍ ഹൈക്കോടതി തടഞ്ഞതോടെ സര്‍ക്കാരിന് ഭീമമായ നഷ്ടം ഉണ്ടാക്കിയ ഹാരിസണ്‍ കമ്പനി രക്ഷപ്പെടുകയാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. വ്യാജ രേഖ ചമക്കലിന് കേസ് എടുത്ത വിജിലന്‍സ്, ഇടപാട് നടക്കുന്ന സമയത്ത് പീരുമേട് സബ് രജിസ്ട്രാര്‍ ആയിരുന്ന പിഎസ് ശ്രീകുമാറിനെ ആറാം പ്രതിയാക്കിയിരുന്നു. എന്നാല്‍ ഹാരിസണിന് വേണ്ടി വ്യാജ ആധാരം തയ്യാറാക്കാന്‍ കൂട്ടുനിന്ന നോട്ടറിയെ പ്രതിയാക്കാനും തയ്യാറായിട്ടില്ല.

വിബികെ മേനോനും വഞ്ഞിപ്പുഴ മഠത്തിലെ മഠാധിപതിയും
1955ലാണ് ഇടവക അക്വിസിഷന്‍ ആക്ട് പ്രകാരം തിരുവിതാംകൂര്‍ സര്‍ക്കാര്‍ വഞ്ഞിപ്പുഴ എസ്‌റ്റേറ്റില്‍ നിന്നും ബോയ്‌സ് എസ്‌റ്റേറ്റ് അടക്കമുള്ള 1666.84 ഏക്കര്‍ ഭൂമി ഏറ്റെടുത്തത്. വിലയായി 4,16,358 രൂപയും നല്‍കി. തിരുവിതാംകൂര്‍ ചീഫ് സെക്രട്ടറിയായിരുന്ന വിബികെ മേനോനും വഞ്ഞിപ്പുഴ മഠത്തിലെ മഠാധിപതിയും ചേര്‍ന്ന് കാഞ്ഞിരപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചാണ് ഇടപാട് നടത്തിയത്. 2004ല്‍, വ്യാജ രേഖ ഉണ്ടാക്കി ഹാരിസണ്‍ ഈ ഭൂമി വിറ്റതിലൂടെ 106 കോടി രൂപയുടെ നഷ്ടം സംസ്ഥാന സര്‍ക്കാരിന് ഉണ്ടായെന്നാണ് വിജിലന്‍സ് കണ്ടെത്തൽ.

വിജിലൻസ് തുടർ നടപടികൾ തടഞ്ഞു
വ്യാജ രേഖ ചമക്കല്‍, സര്‍ക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാക്കല്‍, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ഹാരിസണിനെതിരെ വിജിലന്‍സ് ചുമത്തിയിരുന്നു. എന്നാല്‍ വിജിലന്‍സ് റിപ്പോര്‍ട്ടിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി തടഞ്ഞു. ഈ സാഹചര്യത്തില്‍ അന്വേഷണം എങ്ങുമെത്താത്ത അവസ്ഥയിലുമായി. ഇതോടെ സര്‍ക്കാര്‍ ഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാക്കിയ ഹാരിസണ്‍ മലയാളം രക്ഷപ്പെടുകയാണെന്നും നേരത്തെ ആക്ഷേപമുണ്ടായിരുന്നു. ഹാരിസണ്‍സ് മലയാളം കമ്പനി കേരളത്തില്‍ കൈവശപ്പെടുത്തിയിട്ടുള്ള 59,000-ല്‍ പരം ഏക്കര്‍ പാട്ടഭൂമി ബ്രിട്ടന്റെ ഉടമസ്ഥതയിലാണെന്ന് കമ്പനി തുറന്നടിച്ചിരുന്നു. എന്നിട്ടും സർക്കാർ നടപടിയെടുത്തിരുന്നിസ്ല. ഭൂപരിഷ്‌ക്കരണ നിയമത്തെയും ഫെറാ നിയമത്തെയും മാത്രമല്ല, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും ചോദ്യം ചെയ്യുന്ന കമ്പനിയുടെ പരാമര്‍ശത്തിനെതിരേ ചെറുവിരല്‍ അനക്കാന്‍ പോലും സര്‍ക്കാര്‍ തയാറായിട്ടില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്.

2015-16 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട്
ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്റെ 2015-16 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടിലാണു കമ്പനിയുടെ കൈവശമുള്ള സ്ഥാവര സ്വത്തുക്കളുടെ അവകാശം ലണ്ടന്‍ കമ്പനികളായ മലയാളം പ്ലാന്റേഷന്‍, ഹാരിസണ്‍സ് ആന്‍ഡ് ക്രോസ്ഫീല്‍ഡ് ലിമിറ്റഡ് എന്നീ കമ്പനികള്‍ക്കാണെന്ന് അവകാശപ്പെടുന്നത്. ബ്രിട്ടീഷ് കമ്പനിയായ മലയാളം പ്ലാന്റേഷന്‍ യു.കെ ഹോള്‍ഡിങ് നിലനില്‍ക്കെയാണ് അവരുടെ ആശ്രിതര്‍ ചേര്‍ന്ന് 1978-ല്‍ മലയാളം പ്ലാന്റേഷന്‍ ഇന്ത്യാ ലിമിറ്റഡ് എന്ന കമ്പനി കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ബ്രിട്ടീഷ് കമ്പനിയുടെ ഷെയര്‍ ഇവര്‍ വാങ്ങിയതല്ലാതെ ഭൂമി ഇന്ത്യന്‍ കമ്പനിയുടെ പേരിലേക്കു മാറ്റിയിട്ടില്ലെന്നു രേഖകള്‍ വ്യക്തമാക്കുന്നു. 1984-ല്‍ മറ്റൊരു ബ്രിട്ടീഷ് കമ്പനിയായ ഹാരിസണ്‍സ് ആന്‍ഡ് ക്രോസ്ഫീല്‍ഡ് ലിമിറ്റഡിന്റെ ഷെയര്‍ കൂടി വാങ്ങിയ ശേഷമാണ് ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്‍ (ഇന്ത്യാ) ലിമിറ്റഡ് രൂപീകരിച്ചത്. ബ്രിട്ടീഷ് കമ്പനിയുടെ പേരിലാണ് ഇവര്‍ പാട്ടഭൂമിക്കു കരം അടച്ചുകൊണ്ടിരുന്നത്. കമ്പനിയുടെ ലാഭവിഹിതം ബ്രിട്ടീഷ് കമ്പനിക്ക് ഇവര്‍ പ്രതിവര്‍ഷം നല്‍കി വരുന്നു എന്നതാണു മറ്റൊരു വസ്തുത എന്ന ആരോപണവും ഉയരുന്നുണ്ട്.

സുശീല ഭട്ടിന്റെ വാദങ്ങൾ
ഹാരിസണ്‍സിനെതിരേയുള്ള വിവിധ റിപ്പോര്‍ട്ടുകള്‍ നിരത്തി റവന്യൂ പ്ലീഡര്‍ സുശീലാ ഭട്ട് ഹൈക്കോടതിയില്‍ നടത്തിയ വാദങ്ങള്‍ക്കൊടുവിലാണ് 2015 നവംബര്‍ 25ന് ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള രാജമാണിക്യം റിപ്പോര്‍ട്ടിനെ ശരിവച്ചുകൊണ്ട് ജസ്റ്റീസ് പിവി ആശയുടെ വിധി വരുന്നത്. ഭൂപരിഷ്‌ക്കരണ നിയമം അനുസരിച്ച് ബ്രിട്ടീഷ് കമ്പനിയെ കുടിയാനായി കണക്കാക്കാന്‍ കഴിയില്ലെന്നായിരുന്നു പ്രധാന വിധി. ഇംഗ്ലീഷ് കമ്പനി നിയപ്രകാരം ഇംഗ്ലണ്ടില്‍ രജിസ്റ്റര്‍ ചെയ്ത മലയാളം പ്ലാന്റേഷന്‍ യു.കെ ഹോള്‍ഡിങിന് ഇന്ത്യയില്‍ ഭൂമി കൈവശംവയ്ക്കാന്‍ അവകാശമില്ലെന്നും കോടതി കണ്ടെത്തി. ഇക്കാര്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് നിയമപ്രകാരം ബ്രിട്ടീഷ് കമ്പനി ഭൂമിയുടെ അധിപനായി തുടരുന്നത്. എന്നാൽ പിന്നീട് പിണറായി സർക്കാർ അധികാരത്തിലെത്തിയതോടെ സ്പെഷ്യൽ പ്ലീഡർ സുശീല ഭട്ടിനെ മാറ്റുകയായിരുന്നു. തുടർന്ന് കമ്പനിക്ക് അനുകൂല റിപ്പോർട്ടുകൾ വരികയായിരുന്നു.

രാജമാണിക്യത്തിന്റെ നടപടികൾ റദ്ദാക്കി
ഹാരിസണ്‍ മലയാളം അടക്കം വിവിധ പ്ലാന്റേഷനുകള്‍ക്ക് കീഴിലെ 38,000 ഏക്കറോളം ഭൂമി ഏറ്റെടുക്കാനുള്ള സ്പെഷൽ ഓഫീസർ എംജി രാജമാണിക്യത്തിന്റെ നടപടികൾ ഹൈക്കോടതി റദ്ദാക്കികൊണ്ടാണ് അവസാന വിധി വന്നിരിക്കുന്നത്. കേരള ഭൂ സംരക്ഷണ നിയമപ്രകാരം സർക്കാർ, പുറമ്പോക്ക് ഭൂമികൾ തിരിച്ചു പിടിക്കാൻ ചുമതലപ്പെടുത്തിയ ഉഉദ്യോഗസ്ഥന്‍ ഭൂമിയുടെ ഉടമസ്ഥാവകാശം ഏകപക്ഷീയമായി നിർണയിച്ച് തുടർ നടപടിയെടുക്കാൻ അധികാരമില്ലെന്ന്വ്യക്തമാക്കിയാണ് ഭൂമി ഒഴിപ്പിക്കാൻ രാജമാണിക്യം നൽകിയ ഉത്തരവുകളും നോട്ടീസുകളും ഡിവിഷൻ ബഞ്ച് റദ്ദാക്കിയത്.

സർക്കാരിന് സിവിൽകോടതിയെ സമീപിക്കാം
എല്ലാ നിയമങ്ങളും ലംഘിച്ചാണ് ഹാരിസൺ ഭൂമി കൈയടക്കിയിരിക്കുന്നതെന്നും സർക്കാർ ഭൂമിയാണെന്ന് രേഖാമൂലം കണ്ടെത്തിയതിനാലാണ് തിരിച്ചുപിടിക്കലിന്റെ ഭാഗമായി സ്പെഷൽ ഓഫീസർ നടപടിയാരംഭിച്ചതെന്നുമായിരുന്നു സർക്കാർ വാദം. എന്നാൽ സർക്കാർ ഭുമിയിൽ നിന്ന് അനധികൃത കൈയ്യേറ്റക്കാരെ ഒഴിപ്പിക്കാൻ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് വ്യാജ രേഖയുടെയും തട്ടിപ്പിന്റെയും ഒത്തുകളിയുടെയും പേരു പറഞ്ഞ് കമ്പനിയുടെ ഉടമസ്ഥാവകാശം നിഷേധിക്കാനാകില്ലെന്നും സ്വയം തീരുമാനമെടുത്ത് ഏകപക്ഷീമായി ഭൂമി ഒഴിപ്പിക്കാൻ അധികാരമില്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു. ഹാരിസൺ കമ്പനിക്ക് ഉടമസ്ഥാവകാശമില്ലെന്ന് തോന്നുന്നുണ്ടെങ്കിൽ അത് സ്ഥാപിക്കാൻ സർക്കാറിന് സിവിൽ കോടതിയെ സമീപിക്കാമെന്നും ഉടമസ്ഥാവകാശം സംബന്ധിച്ച് തീരുമാനമെടുക്കുന്നില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

പ്രതിപക്ഷം രംഗത്ത്
അതേസമയം ഹാരിസൺ കേസ് തോറ്റതിനെതിരെ സർക്കാരിനെ കുറ്റപ്പെടുത്തി പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്. വേണച വിധത്തിൽ കോടതിയിൽ കേസ് നടത്താതെയും സുപ്രധാന രേഖകൾ ഹാജരാക്കാതെയും ഒത്തുകളിച്ചാണ് സർക്കാർ ഹാരിസൺ കേസ് തോറ്റ് കൊടുത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. 6000 ഏക്കറുള്ള പെരുന്താനം ടിആർ ആൻഡ് തോട്ടത്തിന്റെ കാര്യത്തിലും സർക്കാർ കോടതിയിൽ തോറ്റുകൊടുത്തു. ഇതിന് പിന്നാലെയാണ് ഹാരിസൺ എസ്റ്റേറ്റിൽ 38,000 ഏക്കർ നഷ്ടപ്പെടുത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫ് ഹാരിസൺ കേസ് വളരെ ജാഗ്രതയോടെയാണ് നടത്തിയിരുന്നു. സർക്കാരിന് അനുകൂലമായ രീതിയിൽ കേസ് എത്തിക്കുകയും ചെയ്തിരുന്നു. തുടർന്ന് വന്ന പിണറായി സർക്കാർ സ്പെഷ്യൽ പ്ലീഡർ സുശീല ഭട്ടിനെ മാറ്റി. ഭൂമി കേസുകളിൽ തുടർച്ചയായി സർക്കാരിന് തോൽക്കേണ്ടി വരുന്നതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.












Click it and Unblock the Notifications