കിണര്‍ വെള്ളത്തിലും അമീബിക് മസ്തിഷ്‌കജ്വരമുണ്ടാക്കുന്ന അമീബ? ജാഗ്രത വേണം, ലക്ഷണങ്ങള്‍ അറിയാം
അമീബിക് എന്‍സെഫലൈറ്റിസ് മൂലം കഴിഞ്ഞയാഴ്ച മരിച്ച ഒമ്പത് വയസ്സുകാരിയുടെ വീട്ടിലെ കിണറ്റിലെ വെള്ളത്തില്‍ അമീബ കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍. അമീബയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് കിണറ്റില്‍ നിന്നുള്ള വെള്ളം ഉപയോഗിക്കുന്ന എല്ലാവരിലും പനി സര്‍വേ നടത്തിയതായി ഒരു മുതിര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
മരിച്ച പെണ്‍കുട്ടിയുടെ സഹോദരന് പനി ബാധിച്ചതിനാല്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. അതേസമയം മലിനമായ വെള്ളത്തില്‍ കാണപ്പെടുന്ന സ്വതന്ത്രമായി ജീവിക്കുന്ന അമീബ മൂലമുണ്ടാകുന്ന തലച്ചോറിലെ അണുബാധയുമായി ബന്ധപ്പെട്ട മറ്റ് ലക്ഷണങ്ങളൊന്നും സഹോദരന് കാണിച്ചിട്ടില്ലെന്നാണ് വിവരം. താമരശ്ശേരി സ്വദേശിനിയായ പെണ്‍കുട്ടിയെ ആഗസ്റ്റ് 13 നാണ് പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എന്നാല്‍ സ്ഥിതി പെട്ടെന്ന് വഷളായതിനാല്‍ ആഗസ്റ്റ് 14 ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അതേദിവസം തന്നെയാണ് പെണ്‍കുട്ടി മരിക്കുന്നതും. ആഗസ്റ്റ് 15 ന് രാത്രി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ മരണകാരണം അമീബിക് എന്‍സെഫലൈറ്റിസ് ആണെന്ന് കണ്ടെത്തി.
ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, ഈ വര്‍ഷം കോഴിക്കോട് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അപൂര്‍വ മസ്തിഷ്‌ക അണുബാധയുടെ നാലാമത്തെ കേസാണിത്. സ്വതന്ത്രമായി ജീവിക്കുന്ന അമീബ മൂലമുണ്ടാകുന്ന അമീബിക് എന്‍സെഫലൈറ്റിസ്, തടാകങ്ങള്‍, നദികള്‍, അരുവികള്‍ തുടങ്ങിയ ശുദ്ധജല സ്രോതസ്സുകളില്‍ നിന്ന് സാധാരണയായി പകരുന്ന ഒരു മാരകമായ അണുബാധയാണ്.
മരിച്ച താമരശ്ശേരി സ്വദേശിയായ ഒമ്പത് വയസുകാരി വീടിന് സമീപത്തെ കുളത്തില്‍ കുളിച്ചതായി ബന്ധുക്കള്‍ അറിയിച്ചു. ഈ സ്ഥലത്തെ വെള്ളം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അന്നശ്ശേരി സ്വദേശിയായ 40 കാരനും പനി ബാധിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് കുളത്തില്‍ കുളിച്ചതായി പറയുന്നു. എന്നാല്‍ കിണറിലെ ശുദ്ധവെള്ളത്തില്‍ നിന്ന് ഈ അണുബാധ പകരുന്നത് അപൂര്‍വമാണ്.
അതിനിടെ ഓമശ്ശേരി സ്വദേശിയായ മൂന്നുമാസം പ്രായമുള്ള കൈക്കുഞ്ഞിനും രോഗം സ്ഥിരീകരിച്ചു. ഈ കുഞ്ഞിനെ കിണറ്റില്‍നിന്നുള്ള വെള്ളത്തില്‍ മാത്രമാണ് കുളിപ്പിച്ചിരിക്കുന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ രോഗത്തിന്റെ ഉറവിടസാധ്യതകള്‍ ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്.
ജാഗ്രത വേണം
തുടര്‍ച്ചയായി രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണം എന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. വെള്ളത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കളായ നെഗ്ലേരിയ ഫൗലേരി തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്‌കജ്വരം അഥവാ അമീബിക് എന്‍കെഫലൈറ്റിസ് എന്ന രോഗം ഉണ്ടാകുന്നത്. പൊതുവെ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗമുണ്ടാവുന്നത്.
മൂക്കിനെയും തലച്ചോറിനെയും വേര്‍തിരിക്കുന്ന നേര്‍ത്തപാളിയിലുള്ള സുഷിരങ്ങള്‍വഴിയോ കര്‍ണപുടത്തിലുണ്ടാകുന്ന സുഷിരങ്ങള്‍വഴിയോ ആണ് രോഗകാരിയായ അമീബ തലച്ചോറിലേക്ക് കടക്കുക. മരണ നിരക്ക് കൂടുതലായതിനാല്‍ തന്നെ അമീബിക് മസ്തിഷ്‌കജ്വരത്തെ ജാഗ്രതയോടെ വേണം കൈകാര്യം ചെയ്യാന്‍. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല എന്നതാണ് ആശ്വാസം.
ലക്ഷണങ്ങള്‍
രോഗകാരിയായ അമീബ ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ അഞ്ച് മുതല്‍ പത്ത് ദിവസത്തിനകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. കടുത്ത തലവേദന , പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാനും വെളിച്ചത്തിലേക്ക് നോക്കാനും ബുദ്ധിമുട്ട് എന്നിവയായിരിക്കും മുതിര്‍ന്നവരിലെ പ്രധാന ലക്ഷണങ്ങള്‍. ഭക്ഷണം കഴിക്കാനുള്ള മടി, കളിക്കാനുള്ള മടി, തലവേദന, പനി, ഓക്കാനം, ഛര്‍ദി, ഓര്‍മ്മക്കുറവ്, അപസ്മാരം, ബോധക്ഷയം എന്നീ ലക്ഷണങ്ങളാണ് കുഞ്ഞുങ്ങളില്‍ പ്രകടമാകുക.
മുന്‍കരുതല്‍
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും നീന്തുന്നതും ഒഴിവാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. നീന്തുന്നവര്‍ മൂക്കില്‍ വെള്ളം കടക്കാതിരിക്കാന്‍ നോസ് ക്ലിപ്പ് ഉപയോഗിക്കണം. വാട്ടര്‍ തീം പാര്‍ക്കുകളിലെയും സ്വിമ്മിങ് പൂളുകളിലെയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്യണം. മൂക്കിലോ ചെവിയിലോ ഓപ്പറേഷന്‍ കഴിഞ്ഞവരും ചെവി പഴുപ്പുള്ളവരും എവിടെയും മുങ്ങിക്കുളിക്കരുത്. കിണര്‍വെള്ളവും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം നിശ്ചിത ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യാന്‍ മറക്കരുത്












Click it and Unblock the Notifications