കെഎസ് ശബരീനാഥന്‍ എംഎല്‍എ പദവി രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് സിപിഎം
തിരുവനന്തപുരം: അരുവിക്കര എംഎൽഎ കെ.എസ് ശബരിനാഥ് രാജിവയ്ക്കണമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. അമേരിക്കൻ കമ്പനി ആയ സ്പ്രിംങ്കളര് ഡാറ്റ മോഷണം നടത്തുന്നു, അതിന് സംസ്ഥാന സർക്കാർ ഒത്താശ ചെയ്യുന്നു എന്നെല്ലാം ജനങ്ങൾക്ക് മുൻപിൽ ആശങ്കാകുലനായി വിളിച്ച് കൂവുന്ന ശബരിനാഥ് എംഎൽഎ പച്ചയ്ക്ക് ഡാറ്റ മോഷണം നടത്തുന്ന കാഴ്ച്ചയാണ് നാം കാണുന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു.
ജനങ്ങളുടെ വ്യക്തിവിവരങ്ങൾ ചോർത്താൻ ഒരു അമേരിക്കൻ കമ്പനിയ്ക്ക് ഒത്താശ ചെയ്യുന്ന ശബരിനാഥിന്റെ നടപടി ജനദ്രോഹപരമാണ്. ഒരു ജനപ്രതിനിധി ഒരിയ്ക്കലും ചെയ്യാൻ പാടില്ലാത്തതാണ്. അതുകൊണ്ടു തന്നെ ശബരിനാഥ് എത്രയും വേഗം രാജി വച്ച് ജനങ്ങളോട് മാപ്പ് പറയാൻ തയ്യാറാവണമെന്നും ആനാവൂര്‍ നാഗപ്പന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെടുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ സർക്കാർ ചോർത്തുന്നു എന്ന് ആരോപിച്ച് കൊണ്ട് പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്യുന്ന ഒരു ഓൺലൈൻ ക്യാമ്പയിൻ ശബരിനാഥ് ആരംഭിച്ചിരിയ്ക്കുന്നു. അതിനായി ഒരു വെബ്സൈറ്റ് ലിങ്കും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ കൊടുത്തിട്ടുണ്ട്. ഈ സൈറ്റിലേക്ക് പേരും ഫോട്ടോയും നൽകണം എന്നാണ് എംഎൽഎ ആവശ്യപ്പെട്ടിരിയ്ക്കുന്നത്. ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധിയ്ക്കാൻ ശബരിനാഥിന് അവകാശമുണ്ട്, അക്കാര്യത്തിൽ തർക്കമില്ല. പക്ഷെ വ്യക്തികളുടെ വിവരസുരക്ഷയെ കുറിച്ച് വലിയ ഉത്കണ്ഠ രേഖപ്പെടുത്തുകയും, വാതോരാതെ വർത്തമാനം പറയുകയും ചെയ്യുന്ന ശബരിനാഥിന്റെ മേല്പറഞ്ഞ വെബ്സൈറ്റിൽ ഈ സുരക്ഷിതത്വങ്ങൾ ഒന്നും ഇല്ല എന്നതാണ് വിരോധാഭാസം.
വ്യക്തികളുടെ ഫോട്ടോ അടക്കം അപ്‌ലോഡ് ചെയ്യുന്ന ഈ വെബ്സൈറ്റിൽ പ്രൈവസി പോളിസി, യൂസർ എഗ്രിമെന്റ് എന്നിവയൊന്നും ഇല്ല എന്നതാണ് വസ്തുത. ശബരിനാഥ് ശേഖരിയ്ക്കുന്ന ഫോട്ടോകളുടെയും വിവരങ്ങളുടെയും ഉത്തരവാദിത്വം ആർക്കാണ് ? ഈ വിവരങ്ങൾ ശേഖരിയ്ക്കുന്ന വെബ്സൈറ്റ് സെർവർ Fastly എന്ന അമേരിക്കൻ കമ്പനിയുടേതാണ്. ഈ സെർവറിലെ വിവരങ്ങൾ സൂക്ഷിച്ചിരിയ്ക്കുന്നത് ആഷ്‌ബേൺ എന്ന അമേരിക്കൻ നഗരത്തിലുമാണ്.
അമേരിക്കൻ കമ്പനി ആയ സ്പ്രിംങ്കളര് ഡാറ്റ മോഷണം നടത്തുന്നു, അതിന് സംസ്ഥാന സർക്കാർ ഒത്താശ ചെയ്യുന്നു എന്നെല്ലാം ജനങ്ങൾക്ക് മുൻപിൽ ആശങ്കാകുലനായി വിളിച്ച് കൂവുന്ന ശബരിനാഥ് എംഎൽഎ പച്ചയ്ക്ക് ഡാറ്റ മോഷണം നടത്തുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. Fastly എന്ന കമ്പനി നടത്തുന്ന സേവനങ്ങളിൽ ഒന്ന് Image Optimization ആണ്.
ചിത്രങ്ങൾ കൈകാര്യം ചെയ്യലാണ് ഇത്. അതായത് അവരുടെ കൈവശം കിട്ടുന്ന ചിത്രങ്ങൾക്ക് വലിയ വിലയുണ്ട് എന്നർത്ഥം. അതവർ വെളിപ്പെടുത്തുന്നുമുണ്ട്. ശബരിയുടെ ആഹ്വനം കേട്ട് തന്റെ വ്യക്തിവിവരങ്ങൾ ഫോട്ടോയടക്കം വെബ്സൈറ്റിൽ നൽകുന്ന ആളിന്റെ വിവരങ്ങൾ Fastly ദുരുപയോഗം ചെയ്യില്ല എന്നതിന് യാതൊരു ഉറപ്പും ഇല്ല. ഇതുമായി ബന്ധപ്പെട്ട് വിജിലൻസിൽ പരാതി എത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഇതിനെ സംബന്ധിച്ച് വിജിലൻസ് ഗൗരവതരമായ അന്വഷണം നടത്തി ആവശ്യമായ നടപടി സ്വീകരിയ്ക്കണം എന്ന് ആവശ്യപെടുന്നു.
ജനങ്ങളുടെ വ്യക്തിവിവരങ്ങൾ ചോർത്താൻ ഒരു അമേരിക്കൻ കമ്പനിയ്ക്ക് ഒത്താശ ചെയ്യുന്ന ശബരിനാഥിന്റെ നടപടി ജനദ്രോഹപരമാണ്. ഒരു ജനപ്രതിനിധി ഒരിയ്ക്കലും ചെയ്യാൻ പാടില്ലാത്തതാണ്. അതുകൊണ്ടു തന്നെ ശബരിനാഥ് എത്രയും വേഗം രാജി വച്ച് ജനങ്ങളോട് മാപ്പ് പറയാൻ തയ്യാറാവണം.