മർദ്ദനം നടന്നപ്പോൾ കാഴ്ച്ചക്കാരനായി സിഐയും; ഗണേഷ് കുമാറിനെ സംരക്ഷിക്കാൻ പോലീസിന്റെ ഒത്തുകളി
കൊല്ലം: ഗണേശ് കുമാർ എംഎൽഎ യുവാവിനെ മർദ്ദിച്ചെന്ന പരാതിയിൽ പോലീസിന്റെ ഒത്തുകളിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവസ്ഥലത്തുണ്ടായിരുന്ന അഞ്ചൽ സിഐ മോഹൻദാസ് മർദ്ദനം തടയാൻ ശ്രമിക്കുകയോ സംഭവത്തിൽ ഇടപെടുകയോ ചെയ്യാതെ കാഴ്ചക്കാരാനായി നിന്നുവെന്നാണ് ആരോപണം. നിലവിൽ ഇൗ കേസ് അന്വേഷിക്കുന്നത് സിഐ മോഹൻദാസ് തന്നെയാണ്. അന്വേഷണ ഉഗ്യോഗസ്ഥനായ സിഐ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്ന് മർദ്ദനമേറ്റ യുവാവിന്റെ അമ്മ അഗസ്ത്യക്കോട് പുലിയത്ത് ഷീന മൊഴിനൽകിയതായാണ് വിവരം.
സിഐ മോഹൻദാസിന്റെ വീടിന് സമീപത്ത് വെച്ചായിരുന്നു കെബി ഗണേഷ് കുമാർ യുവാവിനെ മർദ്ദിച്ചത്. ബഹളംകേട്ട് പുറത്തിറങ്ങിയ സിഐ കാര്യങ്ങൾ അന്വേഷിക്കുന്നതിന് പകരം ഗണേശിനെയും ഡ്രൈവറേയും സംഭവസ്ഥലത്തുനിന്ന് രക്ഷിക്കാനാണ് ശ്രമിച്ചതെന്നാണ് നാട്ടുകാരും പറയുന്നത്. മർദ്ദനമേറ്റ അനന്തകൃഷ്ണൻ ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചപ്പോൾ സിഐ തടഞ്ഞതായും ആരോപണമുണ്ട്.
തന്റെ കാറിന് കടന്ന് പോകാൻ സൈഡ് നൽകിയില്ലെന്ന് പറഞ്ഞായിരുന്നു ഗണേഷ് കുമാറും ഡ്രൈവറും ചേർന്ന് അനന്തകൃഷ്ണൻ എന്ന യുവാവിനെ മർദ്ദിച്ചത്. അഞ്ചൽ ശബരിഗിരിക്ക് സമീപമുള്ള മരണവീട്ടിൽ പോയി മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മ ഷീനയും. അനന്തകൃഷ്ണനെ എംഎൽഎയും ഡ്രൈവറും ചേർന്ന് തല്ലുകയും തടയാൻ ശ്രമിച്ച ഷീനയുടെ കൈയ്യിൽ കടന്ന് പിടിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. ഷീനയോട് താൻ ആരാണെന്ന് നിനക്കറിയില്ലെന്ന് ആക്രോശിച്ച് ഗണേഷ് കുമാർ മർദ്ദനം തുടരുകയായിരുന്നു. അവശനിലയിലായ അനന്തകൃഷ്ണനെ അഞ്ചലിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തനിക്കറ്റ പരിക്ക് പോലീസിനെ ബോധ്യപ്പെടുത്തിയ ശേഷമായിരുന്നു അനന്തകൃഷ്ണൻ സ്റ്റേഷനിൽ നിന്നും മടങ്ങിയത്.
നടപടിയെടുത്തില്ല
മർദ്ദനമേറ്റ് ഒരു മണിക്കൂറിനുള്ളിൽത്തന്നെ പരാതി നൽകിയെങ്കിലും കേസെടുക്കാൻ ആദ്യം പോലീസ് തയാറായില്ല. എന്നാൽ എം എൽ എയുടെ ജീവനക്കാരൻ നൽകിയ പരാതിയിൽ യുവാവിനും അമ്മയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു. പിന്നീട് കോടതിയിൽ മൊഴി നൽകാൻ ഷീനയ്ക്ക് നോട്ടീസ് നൽകി. ഇതേതുടർന്ന് മജിസ്ട്രേറ്റ് മുമ്പാകെ ഷീന രഹസ്യമൊഴി രേഖപ്പെടുത്തുകയായിരുന്നു.
വനിതാ കമ്മീഷനിൽ പരാതി
സ്ത്രീയെന്ന പരിഗണനപോലും നൽകാതെ എംഎൽഎയും ഡ്രൈവറും തന്നെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തുവെന്നാരോപിച്ച് ഷീന വനിതാ കമ്മീഷനിൽ പരാതിയ നൽകിയിട്ടുണ്ട്. ഷീനയുടെ പരാതിയിൽ തുടർനടപടികൾ ഉണ്ടാകുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ അറിയിച്ചു.
ആരോപണങ്ങളിൽ കഴമ്പില്ല
രാഷ്ട്രീയക്കാരാകുമ്പോൾ ഇത്തരം ആരോപണങ്ങൾ സാധാരണമാണെന്നാണ് ഗണേഷ് കുമാർ പ്രതികരിച്ചത്. തനിക്കെതിരെ ഉയർന്ന പരാതിയിൽ കഴമ്പില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. എം എൽഎക്കെതിരെ ഉയർന്നിരിക്കുന്ന വ്യാജ പ്രചാരണങ്ങളെ ശക്തമായി നേരിടുമെന്ന് കേരളാ കോൺഗ്രസ് ബി നേതാക്കളും അറിയിച്ചു