പ്രചരണം തെറ്റ്; രമ്യ ഹരിദാസിന് ബാങ്ക് വായ്പ ലഭിക്കില്ല; കാരണം വ്യക്തമാക്കി അനില്‍ അക്കരെ
പാലക്കാട്: ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിരിവിട്ട് കാര്‍ വാങ്ങി നല്‍കുന്നത് വലിയ വിവാദങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് ആലത്തൂല്‍ പാര്‍ലമെന്‍റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ 1000 രൂപയുടെ രസീത് അടിച്ച് പിരിവ് നടത്തിയാണ് കാറിന്‍റെ വിലലായ 14 ലക്ഷം രൂപ സ്വരൂപിക്കുന്നത്. പൊതുജനങ്ങളില്‍ നിന്ന് പിരിവ് നടത്താതെ യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് മാത്രം പിരിവു നടത്തി സുതാര്യത ഉറപ്പാക്കണമെന്നാണ് പാര്‍ലമെന്‍റ് കമ്മറ്റിയുടെ നിര്‍ദ്ദേശം.
വിപ്പും ചിഹ്നവും നല്‍കാനുള്ള അധികാരം തിരികെയെടുത്തു; പാര്‍ട്ടിയില്‍ പിടിമുറുക്കി പിജെ ജോസഫ്
ഒരു നിയോജക മണ്ഡലത്തില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതം ഒരാഴ്ച്ചക്കുള്ളില്‍ പിരിച്ചെടുക്കാനാണ് തീരുമാനമെന്നും ഇതിനായി 1400 കൂപ്പണ്‍ അച്ചടിച്ചതായും യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് പാളയം പ്രദീപ് അറിയിച്ചു. അതേസമയം, യൂത്ത് കോണ്‍ഗ്രസിന്‍റെ ഈ നീക്കത്തിനെതിരെ രാഷ്ട്രീയ എതിരാളികള്‍ ഉള്‍പ്പടെ വലിയ വിമര്‍ശമാണ് സാമൂഹ്യമാധ്യമങ്ങളില്‍ നടത്തുന്നത്. പണപ്പിരിവിനെ വിമര്‍ശിച്ച് കെപിസിസി മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്ത് എത്തി. കാര്‍ വാങ്ങാന്‍ വായ്പ കിട്ടുമെന്നായിരുന്നു മുല്ലപ്പളളിയുടെ പ്രതികരണം. ഇടത് അനുകൂലികളും ഈ വാദം ഏറ്റുപിടിച്ചു. എന്നാല്‍ രമ്യ ഹരിദാസിനു ബാങ്കിൽ നിന്നു വായ്പ ലഭിക്കാൻ സാധ്യത ഇല്ലാത്തിനാലാണ്. സംഘടനക്കുള്ളിൽ പിരിവ് നടത്തിയതെന്ന് അനിൽ അക്കര എംഎൽഎ വ്യക്തമാക്കുന്നത്.
7 ലക്ഷത്തിന്‍റെ റവന്യു റിക്കവറി
ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുമ്പ് രമ്യ ഹരിദാസിന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 7 ലക്ഷത്തിന്‍റെ റവന്യു റിക്കവറി നിലനിന്നിരുന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് രമ്യയുടെ ഈ ബാധ്യത അടച്ചു തീര്‍ത്തത്. റവന്യു റിക്കവറി എന്ന നിലക്ക് രമ്യക്ക് ബാങ്ക ലോണ്‍ ലഭിക്കാന്‍ പ്രയാസമുണ്ടെന്നാണ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വാക്കുകളെ പരോക്ഷമായി തള്ളിക്കൊണ്ട് അനില്‍ അക്കരെ എംഎല്‍എ വ്യക്തമാക്കിയത്.
പൊതുജനങ്ങള്‍ക്കിടയിലല്ല
മഹീന്ദ്ര മറാസോയുടെ അടിസ്ഥാന മോഡലാണ് രമ്യ ഹരിദാസിന് വേണ്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബുക്ക് ചെയ്തിരിക്കുന്നത്. ഇതിനായി 50000 രൂപ് അഡ്വാന്‍സായി നല്‍കിയത് ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ രണ്ടുമാസത്തെ ശബളമാണ് നല്‍കിയത്. ആലത്തൂര്‍ പാര്‍ലമെന്‍റ് യൂത്ത് കോണ്‍ഗ്രസ് കമ്മറ്റിയാണ് ഇതിനായി സംഭാവന കൂപ്പണ്‍ ഇറക്കിയത്. പൊതുജനങ്ങള്‍ക്കിടയിലല്ല, ബൂത്ത് കമ്മിറ്റികളിലൂടെ പ്രധാന യൂത്ത് കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ക്കിടയിലാണ് പിരിവ് സംഘടിപ്പിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.
വാഹനം സമ്മാനിക്കുക ചെന്നിത്തല
അടുത്തമാസം ഒമ്പതിന് നടക്കുന്ന പൊതുപരിപാടിയില്‍ രമേശ് ചെന്നിത്തല രമ്യ ഹരിദാസിന് വാഹനം സമ്മാനിക്കും. സംഭാവന നല്‍കിയ പ്രവര്‍ത്തകരുടെ പേര് അന്ന് തന്നെ പ്രസിദ്ധപ്പെടുത്തും. എംപിക്ക് വാഹനം വാങ്ങാന്‍ പലിശ രഹിത വായ്പ അടക്കം ലഭ്യമാണെങ്കിലും നാല് ലക്ഷം രൂപ വരെയാണ് പലിശ രഹിത വായ്പയായി എംപിമാര്‍ക്ക് ലഭിക്കുകയുള്ളു. ബാക്കി പണം പേഴ്സണൽ ലോണായി സംഘടിപ്പിക്കണം. സിബിൽ സ്കോർ കുറവായ രമ്യക്ക് നിലവിലെ സാഹചര്യത്തിൽ ഇതിനു സാധ്യത കുറവാണ്. ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപയാണ് ഒരു എംപി അലവന്‍സുകള്‍ ഉള്‍പ്പെടെ ഒരു മാസം കിട്ടുന്നത്. ശമ്പളവും ആനുകൂല്യങ്ങളുമായി ലഭിക്കുന്ന പണത്തിന്റെ മുക്കാൽ ഭാഗവും അലത്തൂരിലേയും ദില്ലിയിലേയും ഓഫീസ് ചെലവുകള്‍ക്കായി മാറ്റിവെക്കേണ്ടി വരും
സൈബര്‍ ആക്രമണം
പത്ത് ലക്ഷത്തോളം രൂപ ലോണ്‍ ലഭിച്ചാലും ഈ സാഹചര്യത്തില്‍ ഇതിന്‍റെ തിരിച്ചടവ് പ്രയാസകമായിരിക്കും. പട്ടിക ജാതി വിഭാഗത്തില്‍ നിന്ന് ഒരു പെണ്‍കുട്ടി കോണ്‍ഗ്രസില്‍ വളര്‍ന്ന് വരുന്നതിലുള്ള എതിര്‍പ്പാണ് രമ്യക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണമെന്നും അനില്‍ അക്കരെ പറഞ്ഞു. കാര്‍ വാങ്ങി നല്‍കുന്നതിനെ അനുകൂലിച്ച് രമ്യ ഹരിദാസും രംഗത്ത് എത്തി. യൂത്ത് കോണ്‍ഗ്രസിനുളളില്‍ സുതാര്യതയോടെ നടത്തുന്ന പിരിവാണെന്നും പ്രവര്‍ത്തകര്‍ തരുന്ന സമ്മാനം സ്വീകരിക്കുമെന്നുമാണ് രമ്യ ഹരിദാസ് പറഞ്ഞത്.
ആലത്തൂരുകാര്‍ക്ക് വേണ്ടിയുള്ള വാഹനം
ആലത്തൂരുകാര്‍ക്ക് വേണ്ടിയുള്ള വാഹനമാണ് ഇതെന്നും യൂത്ത് കോണ്‍ഗ്രസുകാരുടെ ഈ പണപ്പിരിവില്‍ തനിക്ക് അഭിമാനമുണ്ടെന്നും രമ്യ അഭിപ്രായപ്പെട്ടു. ഞാന്‍ സാധാരണക്കാരിയാണ്. തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായാണ് സ്ഥാനാര്‍ത്ഥിയായത്. ഒരു പൈസയും കയ്യിലില്ലാതെയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തിയത്. മൂന്ന് ജോടി വസ്ത്രം മാത്രമേയുള്ളൂ. അതിപ്പോള്‍ 66 ജോടി ആയി. ഈ വസ്ത്രങ്ങള്‍ ആലത്തൂരുകാര്‍ തന്നതാണെന്നും രമ്യ ഹരിദാസ് പറഞ്ഞു. സംഭവം വലിയ ചര്‍ച്ചയായ സ്ഥിതിക്ക് കാറിന്റെ താക്കോല്‍ദാന ചടങ്ങ് വന്‍ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് യൂത്ത് കോണ്‍ഗ്രസ്.