അഞ്ജുവിന്റെ മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം: അനുനയിപ്പിച്ച് പിസി ജോർജ്, പോലീസിനെതിരെയും!!
കോട്ടയം: കോപ്പിയടിച്ചെന്ന് ആരോപിച്ച് പരീക്ഷാ ഹാളിൽ നിന്നിറക്കി വിട്ട പെൺകുട്ടി മരിച്ച സംഭവത്തിൽ ബന്ധുക്കളുടെ പ്രതിഷേധം. ശനിയാഴ്ച ഉച്ച കഴിഞ്ഞ് പരീക്ഷാ ഹാളിൽ നിന്ന് ഇറക്കിവിട്ട പെൺകുട്ടിയുടെ മൃതദേഹം തിങ്കളാഴ്ചയാണ് മീനച്ചിലാറിൽ നിന്ന് കണ്ടെടുത്തത്. മണിക്കൂറുകൾ നീണ്ട തിരിച്ചിലിനൊടുവിലാണ് കാഞ്ഞിരപ്പള്ളി സ്വദേശിനിയായ അഞ്ജു ഷാജിയുടെ മൃതദേഹം കണ്ടെടുത്തത്. കാഞ്ഞിരപ്പള്ളി പൂവത്തോട് ഷാജി- സജിത ദമ്പതികളുടെ മകളാണ് മരിച്ച അഞ്ജു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണാണ് ആദ്യ മുതൽ തന്നെ മാതാപിതാക്കൾ ആരോപിക്കുന്നത്.

പ്രതിഷേധിച്ച് ബന്ധുക്കൾ
കോപ്പിയടി ആരോപണത്തെ തുടർന്ന് മീനച്ചിലാറ്റിൽ ചാടി ആത്മഹത്യ ചെയ്ത അഞ്ജുവിന്റെ മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധത്തിന്. പോസ്റ്റ്മോർട്ടം ചെയ്ത അഞ്ജുവിന്റെ മൃതദേഹം ബന്ധുക്കളെ കയറ്റാതെ ആംബുലൻസിൽ കയറിയതോടെയാണ് ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. അഞ്ജുവിനെ പിതാവിനെ പോലും ആംബുലൻസിൽ കയറ്റിയിരുന്നില്ല. ആംബുലൻസിൽ കയറിയ അമ്മാവനെ ഇറക്കിവിടുകയും ചെയ്യുകയായിരുന്നു. കോളേജ് അധികൃതർക്ക് അനുകൂലമായ നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

അനുരഞ്ജന ചർച്ചയ്ക്ക് ശേഷം
അഞ്ജുവിന്റെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പിസി ജോർജ് എംഎൽഎ നടത്തിയ അനുരഞ്ജന ചർച്ചയ്ക്ക് ശേഷമാണ് സംഘർഷത്തിൽ അയവുണ്ടായത്. ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പിസി ജോർജ് ബന്ധുക്കളെ ധരിപ്പിക്കുകയായിരുന്നു. ബന്ധുക്കൾക്ക് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നൽകാനുള്ള സംവിധാനം ഒരുക്കാമെന്നും പിസ ജോർജ് അറിയിക്കുകയായിരുന്നു.

സംസ്കാരം ഇന്ന്
പിസി ജോർജ് എംഎൽഎ ഇടപെട്ട് ബന്ധുക്കളോട് സംസാരിച്ചതോടെയാണ് അഞ്ജുവിന്റെ മൃതദേഹം വീട്ടിലെത്തിക്കുന്നത്. കാഞ്ഞിരപ്പള്ളിയിലാണ് സംസ്കാരം. അഞ്ജു ഷാജിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഡോ. എംഎസ് മുരളി, ഡോ. അജി സി പണിക്കർ, പ്രൊഫ വിഎസ് പ്രവീൺ കുമാർ എന്നിവർ അംഗങ്ങളായ സിൻഡിക്കേറ്റിനെ വൈസ് ചാൻസലർ ചുമതപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച ഹോളി ക്രോസ് കോളേജിൽ അവസാന സെമസ്റ്റർ ബി.കോം പരീക്ഷയെഴുതാനെത്തിയ അഞ്ജു പിന്നീട് വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നില്ല. ഇതിന് പിന്നാലെ പെൺകുട്ടിയുടെ ബാഗ് ചേർപ്പ് പാലത്തിന് സമീപത്തുനിന്ന് പെൺകുട്ടിയുടെ ബാഗ് കണ്ടെത്തിയതോടെയാണ് മീനച്ചിലാറ്റിൽ പരിശോധന തുടങ്ങിയത്. ശനിയാഴ്ചയും ഞായറാഴ്ചയും പരിശോധന നടത്തിയെങ്കിലും തിങ്കളാഴ്ച രാവിലെ മുങ്ങൽ വിദഗ്ധരെത്തി പരിശോധന നടത്തിയതോടെയാണ് മൃതദേഹം കണ്ടെടുക്കുന്നത്.

കയ്യക്ഷരം മകളുടേതല്ല
കോളേജ് അധികൃതരുടെ ആരോപണം തള്ളിക്കളഞ്ഞ് രംഗത്തെത്തിയ പിതാവ് ഹാൾടിക്കറ്റിലെ കയ്യക്ഷരം തന്റെ മകളുടേത് അല്ലെന്ന് വ്യക്തമാക്കിയിരുന്നു. കോളേജ് അധികൃതർ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്നും പിതാവ് ആരോപിച്ചിരുന്നു. സംഭവത്തിൽ പ്രിൻസിപ്പലിനെയും ഇൻവിജിലേറ്ററെയും അറസ്റ്റ് ചെയ്യണമെന്നും പിതാവ് ഷാജി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു. സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

പരീക്ഷ കഴിഞ്ഞ് മടങ്ങിയെത്തിയില്ല
പാരലൽ കോളേജിൽ ബിരുദ വിദ്യാർത്ഥിയായ അഞ്ജു പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന് ആരോപിച്ച് പരീക്ഷാ ഹാളിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിൽ മനംനൊന്താണ് മകൾ മീനച്ചിലാറ്റിലേയ്ക്ക് ചാടിയതെന്നാണ് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു. ചെർപ്പുങ്കൽ ഹോളി ക്രോസ് കോളേജിൽ പരീക്ഷയെഴുതാൻ എത്തിയപ്പോഴായിരുന്നു സംഭവം. ബികോം അവസാന സെമസ്റ്റർ പരീക്ഷയ്ക്കിടെയാണ് കോപ്പിയടിച്ചെന്ന് ആരോപിച്ച് ശാസിച്ച ശേഷം പെൺകുട്ടിയെ പരീക്ഷാ ഹാളിൽ നിന്ന് ഇറക്കിവിട്ടത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. അഗ്നിരക്ഷാ സേനയും മുങ്ങൽ വിദഗ്ധരുമെത്തി മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

കോപ്പിയടിച്ചെന്ന് ഇൻവിജിലേറ്റർ
കോപ്പിയടി ആരോപിച്ച് പരീക്ഷാ ഹാളിൽ നിന്ന് പുറത്താക്കിയ ശേഷം ഹാളിൽ നിന്ന് പുറത്താക്കിയെന്നും ഞാൻ പോകുന്നുവെന്നും ഒരു സുഹൃത്തിന് മെസേജ് അയച്ച ശേഷമാണ് പെൺകുട്ടിയെ കാണാതാവുന്നത്. അഞ്ജു സുഹൃത്തിന് അയച്ച ഈ മെസേജും പോലീസ് പരിശോധിച്ചിരുന്നു. മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഹോളി ക്രോസ് കോളേജ് പ്രിൻസിപ്പലിന്റെ പങ്ക് അന്വേഷിക്കണമെന്നും പിതാവ് പറയുന്നു.

വനിതാ കമ്മീഷൻ കേസെടുത്തു
കോപ്പിയടിച്ചെന്ന് ആരോപിച്ച് പരീക്ഷാഹാളിൽ നിന്ന് ഇറക്കിവിട്ട പെൺകുട്ടി മീനച്ചിലാറ്റിൽ ചാടി മരിച്ച സംഭവത്തിൽ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. വനിതാ കമ്മീഷൻ അംഗം ഇ എം രാധയുടെ നിർദേശ പ്രകാരമാണ് കേസെടുക്കുന്നത്. അതിനൊപ്പം സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ചുകൊണ്ട് ജില്ലാ പോലീസ് സൂപ്രണ്ടിനോട് റിപ്പോർട്ട് തേടുമെന്നും ഇ എം രാധ വ്യക്തമാക്കി.












Click it and Unblock the Notifications