ആന്റണിയേയും ദിലീപിനേയും 'എടുത്ത് പുറത്ത് കളയാന്‍' ഫിയോക്ക്: വമ്പന്‍മാർക്ക് വന്‍ തിരിച്ചടി
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിചേർക്കപ്പെട്ടതോടെ മലയാള സിനിമയുടെ പല മേഖലകളിലും ദിലീപിനുള്ള സ്വാധീനം കാര്യമായി നഷ്ടപ്പെടുന്നതാണ് കാണാന്‍ സാധിക്കുന്നത്. 2017 ന് മുമ്പ് മലയാലത്തിലെ സൂപ്പർ സ്റ്റാറുകളേക്കാളും സംഘടകള്‍ക്കിടയില്‍ സ്വാധീനമുണ്ടായിരുന്ന ശക്തയായിരുന്നു ദിലീപ്. പല സംഘടനകളും ദിലീപിന്റെ താല്‍പര്യത്തിന് അനുസരിച്ച് പ്രവർത്തിക്കുന്നുവെന്ന ആരോപണം തിലകനും വിനയനും പോലുള്ളവർ പരസ്യമായി തന്നെ ഉയർത്തുകയും ചെയ്തിരുന്നു.
തന്റെ താല്‍പര്യത്തിന് വഴങ്ങാത്ത സംഘടനകളെ പിളർത്താനും ഈ സ്വാധീന ശക്തി മടിച്ചില്ല. അങ്ങനെ പിളർത്തിയുണ്ടാക്കിയ തിയേറ്ററുടമുകളുടെ സംഘടനയായ ഫിയോക്കില്‍ നിന്ന് തന്നെ ദിലീപിന് വലിയൊരു തിരിച്ചടി ലഭിക്കാന്‍ പോവുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
'പറക്കും തളികയിലേത് പോലുള്ള രംഗങ്ങളാണ് ദിലീപിന്റെ കേസിന്റെ കാര്യത്തില്‍ ഇപ്പോള്‍ കാണുന്നത്'
2017 ല്‍ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനെ പിളർത്തി തിയേറ്റർ ഉടമകളുടെ സംഘടനായി ഇന്നത്തെ ഫിയോക് രൂപീകരിക്കപ്പെടുമ്പോള്‍ ആജീവനാന്ത ചെയര്‍മാന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ യഥാക്രമം ദിലീപിനും ആന്റണി പെരുമ്പാവൂരിനും നല്‍കിയായിരുന്നു ഭരണഘടന തയ്യാറാക്കിയത്. എന്നാല്‍ ഇരുവരേയും സംഘടനയില്‍ നിന്ന് തന്നെ പുറത്ത് ചാടിക്കാനാണ് ഇപ്പോഴത്തെ നീക്കം.
ദിലീപിനേയും ആന്റണി പെരുമ്പാവൂരിനേയും ചെയർമാന്‍, വൈസ് ചെയർമാന്‍ സ്ഥാനങ്ങളില്‍ നിന്നും നീക്കാന്‍ ഭരണഘടന ഭേദഗതിക്കാണ് ഫിയോക് ഒരുങ്ങുന്നത്. 31ന് ജനറല്‍ ബോഡി യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ഒ ടി ടി റിലീസ് അടക്കമുള്ള കാര്യങ്ങളില്‍ ഇരുവരുടേയും കാര്യത്തില്‍ സംഘടനയ്ക്ക് അകത്ത് നേരത്തെ മുതല്‍ തന്നെ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്.
ചെയർമാന്‍, വൈസ് ചെയർമാന്‍ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് പാടില്ലെന്നും രൂപീകരണ സമയത്ത് ഭരണഘടനയില്‍ എഴുതി വെച്ചിരുന്നു. ഈ ചട്ടം പൊളിച്ചെഴുതാനാണ് ഫിയോക് പ്രസിഡന്റ് വിജയകുമാറിന്റെ നേതൃത്വത്തില്‍ നീക്കം നടക്കുന്നത്. 31ന് നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡിയുടെ അംഗീകാരം ഇക്കാര്യത്തില്‍ അനിവാര്യമാണ്. യോഗത്തിന്റെ അനുമതി ലഭിച്ചാല്‍ ഇരുവരുടേയും പദവി നഷ്ടമാവും.
മോഹന്‍ലാല്‍ ചിത്രമായ മരക്കാറിന്റെ റിലീസിങുമായി ബന്ധപ്പെട്ട് ആന്റണി പെരുമ്പാവൂരും ഫിയോക്കുമായി വലിയ തോതിലുള്ള അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. ഇതാണ് ഇപ്പോഴത്തെ നീക്കങ്ങളിലേക്ക് പ്രധാനമായും വഴിയൊരുക്കിയിരിക്കുന്നത്. വിവാദം കത്തി നിന്നതോടെ ആന്റണി പെരുമ്പാവൂർ ചെയർമാൻ ദിലീപിന്റെ കൈവശം രാജിക്കത്ത് നൽകിയിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് അറിയില്ലെന്നാണ് പ്രസിഡന്റ് അഭിപ്രായപ്പെടുന്നത്.
താൻ തിയേറ്റർ ഉടമകളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാൻ ആഗ്രഹിക്കുന്നില്ല. മരക്കാർ ഒടിടി റിലീസ് ചെയ്യുന്ന വിഷയത്തിൽ തന്നോട് ആരും തന്നെ ചർച്ച നടത്തിയിട്ടില്ല. ചർച്ച നടന്നത് എല്ലാം 'മോഹൻലാൽ സാറുമായുമാണ്' എന്നായിരുന്നു അന്ന് ദിലീപിന് നല്‍കിയ രാജിക്കത്തില്‍ ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നത്.
മരയ്ക്കാര്‍ തീയറ്ററില്‍ റിലീസ് ചെയ്യുന്നത് സംബന്ധിച്ച് തീയറ്റര്‍ ഉടമകളുടെ പിന്തുണ ലഭിച്ചില്ലെന്നും ആന്റണി പെരുമ്പാവൂർ ആരോപിച്ചിരുന്നു. എന്നാല്‍ ഇത് തള്ളി ഫിയോക് പ്രസിഡന്റ് തന്നെ രംഗത്ത് എത്തി. 15 കോടി രൂപ വരെ അഡ്വാന്‍സ് നല്‍കാന്‍ തയ്യാറായിരുന്നു. പക്ഷേ അതംഗീകരിക്കാന്‍ ആന്റണി പെരുമ്പാവൂര്‍ തയ്യാറായില്ലെന്നുമായിരുന്നു ഫിയോക് അറിയിച്ചത്.
മരയ്ക്കാര്‍ തീയറ്ററിലേക്ക് എത്തിക്കാന്‍ എല്ലാ വിട്ടുവീഴ്ചകള്‍ക്കും തയ്യാറായിരുന്നു. എന്നാല്‍ മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കുപോലും നിര്‍മാതാവ് വന്നില്ലെന്നും ഫിയോക് ആരോപിച്ചിരുന്നു. അതേസമയം, തിയറ്ററുടമയും എന്നാല്‍ മറ്റ് സംഘടനകളില്‍ അംഗമല്ലാത്ത ആളുകളിലേക്കും മാത്രമായി ചെയര്‍മാന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ ഒതുക്കുന്ന രീതിയിലായിരിക്കും ഭരണഘടന ഭേദഗതി തയ്യാറാക്കുക.
Recommended Video