വിവാഹ യാത്രയ്ക്കും 'ആനവണ്ടി'യെ ഒപ്പം കൂട്ടി അനുരാജ്; തീരുമാനത്തിന് പിന്നിൽ കെഎസ്ആർടിസിയോടുള്ള അടങ്ങാത്ത കമ്പം
തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസിയിലെ (ആനവണ്ടി) യാത്രകൾ ജനങ്ങൾക്ക് കൂടുതൽ പ്രിയമേറുന്നു. കാലം മാറിയപ്പോൾ എന്തിനും ഏതിനും ആനവണ്ടിക്ക് മുന്തിയ പരിഗണന നൽകുന്നയാളുകളാണ് നമുക്ക് ചുറ്റുമുള്ളത്. സാധാരണ രീതിയിൽ വരനും വധുവുമൊക്കെ കാറിലും ജീപ്പിലും യാത്രചെയ്ത വിവാഹത്തിനും മറ്റ് അനുബന്ധ സ്വകാര്യ ചടങ്ങുകൾക്കും മറ്റുമായി പോകുമ്പോൾ ഇങ്ങ് തിരുവനന്തപുരത്തൊരു ഐടി പ്രൊഫഷണൽ അനുരാജ് വിവാഹവേദിയിലേക്ക് പോയത് ജനങ്ങളുടെ സ്വന്തം ആനവണ്ടിയിൽ. കെഎസ്ആർടിസിയോടുള്ള അടങ്ങാത്ത കമ്പമാണ് അനുരാജിൻ്റെയും ഭാര്യ പ്രിയയുടെയും വിവാഹയാത്രയെ രാജകീയമാക്കിയത്.

നെടുമങ്ങാട് കരകുളം അയണിക്കാട് അനുഭവനില്‍ അനുരാജാണ് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്ത് വിവാഹിതനായത്. നെടുമങ്ങാട് ഡിപ്പോയില്‍ നിന്നും ബസ് ബുക്ക് ചെയ്താണ് അനുരാജ് ആര്യനാടിന് സമീപത്തെ മരങ്ങാട് സിയോ മാര്‍ത്തോമാ ചര്‍ച്ചിലെത്തി മരങ്ങാട് സ്വദേശിനി പ്രിയയെ ജീവിത പങ്കാളിയാക്കിയത്. വ്യാഴാഴ്ചയായിരുന്നു അനുരാജിൻ്റെയും പ്രിയയുടെയും വിവാഹം. വാഹനങ്ങളൊക്കെ സ്വന്തമാക്കാനുള്ള സാമ്പത്തിക സ്ഥിതിയുണ്ടായിട്ടും ഇതുവരെ അനുരാജ് ഒരു ഇരുചക്രവാഹനം പോലും വാങ്ങിയിട്ടില്ല. പഠിക്കുമ്പാഴും പിന്നീട് തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ സ്വകാര്യ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചിട്ടും യാത്ര കെഎസ്ആര്‍ടിസിയില്‍ മാത്രം. ആനവണ്ടിയോടുള്ള തൻ്റെ അടങ്ങാത്ത കമ്പമാണ് വിവാഹ യാത്രയും കെഎസ്ആർടിസിക്കൊപ്പമാക്കാൻ കാരണമെന്ന് അനു പറയുന്നു.

ഇക്കാര്യം വീട്ടിലവതരിപ്പിച്ചപ്പോൾ എല്ലാവരും പൂർണ്ണ പിന്തുണ നൽകി ഒപ്പം നിന്നു. ചിലരൊക്കെ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും തീരുമാനം മാറ്റിയില്ലെന്നും അനുരാജ് പറയുന്നു. തൻ്റെ നിർബന്ധത്തിന് ഒടുവിൽ ബന്ധുക്കൾ കൂടി വഴങ്ങിയതോടെ വിവാഹ യാത്രയും അങ്ങനെ കെഎസ്ആർടിസിയിൽ തന്നെ കെങ്കേമാക്കുകയായിരുന്നു. സന്തോഷം തരുന്ന നിമിഷങ്ങളായിരുന്നു വ്യാഴാഴ്ച തനിക്കും പ്രിയക്കുമുണ്ടായിരുന്നതെന്നും അനുരാജ് പറഞ്ഞു.
അതീവ സുന്ദരിയായി ഗോപിക രമേശ്: തണ്ണീര്‍ മത്തന്‍ താരത്തിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് ബുക്ക് ചെയ്ത് മനോഹരമായി അലങ്കരിച്ചായിരുന്നു വിവാഹ യാത്ര. അതിൽ തന്നെ ഫോട്ടോഷൂട്ടിനുള്ള അവസരവും കെഎസ്ആർടിസി ഇവർക്ക് നൽകിയിരുന്നു. ഏതായാലും എന്തിനും ഏതിനും വ്യത്യസ്തത കണ്ടെത്തുന്ന ആളുകൾ നമുക്ക് ചുറ്റുമുള്ളപ്പോൾ ആനവണ്ടിയിലെ ഈ കല്യാണാഘോഷം ഒരല്പം വെറൈറ്റി ആഘോഷമായി.

കെഎസ്ആർടിസിയെ കൂടുതൽ ജനസൗഹൃദമാക്കുന്നതിൻ്റെ ഭാഗമായിട്ടാണ് വിവാഹം പോലുള്ള ചടങ്ങുകൾക്ക് ആവശ്യക്കാർ മുൻകൂട്ടി ബുക്ക് ചെയ്താൽ ബസ് വിട്ടുനൽകാൻ കോർപ്പറേഷൻ തീരുമാനിച്ചത്. ടിക്കറ്റേതര വരുമാനം വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി നിരവധി പരിഷ്കരണങ്ങൾ അടുത്തകാലത്ത് കെഎസ്ആർടിസിയിൽ നടപ്പിലാക്കിയിരുന്നു. കെഎസ്ആർടിസി തുടങ്ങിയ പെട്രോൾ പമ്പുകളിൽ നിന്ന് ജനങ്ങൾക്കും ഇന്ധനം നിറയ്ക്കാനുള്ള സൗകര്യവും ഇതുവഴി ഒരുക്കിയിരുന്നു.

നേരത്തെ, കെഎസ്ആർടിസി ബോണ്ട് സർവീസുകളിൽ പലയിടത്തും ഓണാഘോഷം നടത്തിയതും വളരെ വാർത്താ പ്രാധാന്യം ലഭിച്ചിരുന്നതായിരുന്നു. ബോണ്ട് സർവീസുകളിലെ യാത്രക്കാരും ഡ്രൈവറും കണ്ടക്ടറുമൊക്കെ ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെയാണ്. പരസ്പരം കളിതമാശകൾ പറഞ്ഞു ചിരിച്ചും ഉല്ലസിച്ചുമൊക്കെയാണ് സർക്കാർ ജീവനക്കാർ പോലും സർവീസുകളിലെ യാത്രകൾ മനോഹരമാക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ബോണ്ട് സർവീസുകളിൽ നടത്തിയ ഓണാഘോഷമായിരുന്നു ഇതിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു.

കൊവിഡ് കാലത്ത് തുടങ്ങിയ ബോണ്ട് സർവീസുകൾ എട്ട് മാസം പിന്നിടുമ്പോഴും പ്രധാനപ്പെട്ട ജില്ലകളിലെല്ലാം ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്തെ ശംഖുമുഖം ഡബിൾഡെക്കർ ബസ്സിലൂടെ നഗരം ചുറ്റിക്കാണുന്ന യാത്രക്കും ആവശ്യക്കാരേറെയാണ്. ജനസൗഹൃദമാക്കുന്നതിൻ്റെ ഭാഗമായി കെഎസ്ആർടിസിയിൽ അവലംബിച്ചിട്ടുള്ള പുതിയ പദ്ധതികൾക്കെല്ലാം ജനങ്ങളുടെ പൂർണ്ണപിന്തുണയും കോർപ്പറേഷന് ലഭിക്കുന്നുണ്ട്.

ബസ്സിനുള്ളിൽ നടന്ന ഓണാഘോഷ പരിപാടികളിൽ കേരളീയ വേഷം ധരിച്ചെത്തിയ മലയാളി മങ്കമാരും പുരുഷന്മാരും ആഘോഷം കെങ്കേമമാക്കിയതും കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓണനാളിലെത്തുന്ന മഹാബലിയെയും കൂടി ബസ്സിനുള്ളിലേക്ക് കൊണ്ടുവന്നതോടെ ഓണപ്പാട്ടും നാടൻപാട്ടുകളും സിനിമപാട്ടുകളുമായി യാത്രക്കാരെല്ലാം തകർത്താടിയിരുന്നതും വ്യത്യസ്ത കാഴ്ചകളായിരുന്നു. ഓണക്കോടി വിതരണവും ഓണസന്ദേശം കൈമാറലും ഓണാഘോഷത്തിന് സന്തോഷം പകർന്ന് മധുരപലഹാര വിതരണവും അന്ന് ബോണ്ട് സർവീസിൽ നടന്നിരുന്നു.

വെഞ്ഞാറമൂട്ടിൽ നിന്നും തിരുവനന്തപുരത്തേക്കും പാറശാലയിൽ നിന്ന് തിരുവനന്തപുരത്തേക്കും ജില്ലയിൽ ബോണ്ട് സർവീസുകൾ നടത്തുന്നുണ്ട്. പാറശാല ഡിപ്പോയില്‍ നിന്നുള്ള ഏക ബോണ്ട് സര്‍വീസിൽ 47 യാത്രക്കാരാണുള്ളത്. 10 ദിവസത്തെ ബോണ്ട് സര്‍വീസ് യാത്രയ്ക്ക് 1400 രൂപയാണ് ആനവണ്ടിയിൽ ഈടാക്കുന്നത്. 'എൻ്റ് ടു എൻ്റ്' സർവീസുകളാണിതെന്നാണ് പ്രത്യേകത.












Click it and Unblock the Notifications