വ്യാജ സർട്ടിഫിക്കറ്റ് ആരോപണം; ഒരു കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് എംവി ഗോവിന്ദന് വക്കീൽ നോട്ടീസ്
തിരുവനന്തപുരം: വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ആരോപണത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് വക്കീൽ നോട്ടീസ് അയച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. രാഹുലിനെതിരെയുള്ള പരാമർശം എഴു ദിവസത്തിനകം പിൻവലിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. ഇതിന് പുറമെ ഒരു കോടി രൂപ മാനനഷ്‌ടം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു.
അഭിഭാഷകൻ വഴിയാണ് രാഹുൽ മാങ്കൂട്ടത്തിൽ നോട്ടീസ് അയച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റ് മാർച്ചിലുണ്ടായ സംഘർഷത്തെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോഴും ജയിലിൽ തുടരുകയാണ്. യഥാർഥ വിവരങ്ങൾ കാണിച്ചു കൊണ്ടുള്ള സർട്ടിഫിക്കറ്റിനെ വ്യാജമെന്ന് പൊതുമണ്ഡലത്തിൽ തെറ്റിദ്ധരിപ്പിക്കാനാണ് ഗോവിന്ദൻ ശ്രമിച്ചത്. പൊതുപ്രവർത്തകൻ എന്ന നിലയിൽ തനിക്ക് മാനഹാനിയുണ്ടാക്കി. വാർത്താ സമ്മേളനം വിളിച്ച് ഗോവിന്ദൻ മാപ്പു പറയണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.

നേരത്തെ അറസ്‌റ്റിലായതിന് പിന്നാലെ തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യത്തിനായി ഡിസ്‌ചാർജ് സർട്ടിഫിക്കറ്റും ആരോഗ്യ വിവരങ്ങൾ ഉൾപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റും രാഹുൽ ഹാജരാക്കിയിരുന്നു.
എന്നാൽ വീണ്ടും ജനറൽ ആശുപത്രിയിൽ പരിശോധന നടത്താൻ കോടതി നിർദേശിച്ചിരുന്നു. ശേഷം ആരോഗ്യ നില തൃപ്‌തികരമാണെന്ന റിപ്പോർട്ട് പ്രകാരം രാഹുലിന് ജാമ്യം നിഷേധിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഹാജരാക്കിയ സർട്ടിഫിക്കറ്റിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി രംഗത്തുവന്നത്.
ജാമ്യത്തിനായി രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ സർട്ടിഫിക്കറ്റ് വ്യാജമാണെന്നും അതിനാലാണ് കോടതി ജാമ്യം നിഷേധിച്ചതെന്നും എംവി ഗോവിന്ദന്‍ ആരോപിച്ചിരുന്നു. തുടർന്ന് ഇത് വലിയ രാഷ്ട്രീയ ഏറ്റുമുട്ടലിനാണ് വഴിവെച്ചത്. സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിയിക്കാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ ഗോവിന്ദനെ വെല്ലുവിളിക്കുകയുണ്ടായി. ഇതിനിടെയാണ് രാഹുൽ വക്കീൽ നോട്ടീസുമായി രംഗത്ത് വന്നിരിക്കുന്നത്.












Click it and Unblock the Notifications