സ്വർണം , വാച്ച്, ക്യാമറ ഇതൊക്കെ കൊണ്ടാണോ നാട്ടിലേക്ക് വരുന്നത്? പുതിയ ബാഗേജ് നിയമങ്ങൾ അറിയാം..ഇല്ലെങ്കിൽ പണി
പ്രവാസികൾക്കുള്ള പുതിയ ബാഗേജ് മാർഗനിർദേശങ്ങൾ പങ്കുവെച്ച് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി. സ്വർണം ഉൾപ്പെടെയുള്ളവ നാട്ടിലേക്ക് കൊണ്ടുവരുമ്പോൾ പാലിക്കേണ്ട കാര്യങ്ങളാണ് മന്ത്രി പങ്കുവെച്ചത്. നടപടികൾ ലളിതവും സുതാര്യവുമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. പുതിയ മാർഗനിർദേശങ്ങൾ വിശദമായി അറിയാം
ആഭരണങ്ങൾക്കുള്ള ഡ്യൂട്ടി ഫ്രീ പരിധി ഇനി മൂല്യത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കില്ല മറിച്ച് ഭാരത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും നിശ്ചയിക്കുക. ഒരു വർഷത്തിൽ കൂടുതൽ വിദേശത്ത് താമസിച്ച് തിരിച്ചെത്തുന്ന ഇന്ത്യൻ വംശജരായ വനിതാ യാത്രക്കാർക്ക് 40 ഗ്രാം വരെയും, പുരുഷ യാത്രക്കാർക്ക് 20 ഗ്രാം വരെയും സ്വർണ്ണാഭരണങ്ങൾ തീരുവ ഇല്ലാതെ കൊണ്ടുവരാം.

ദൈനംദിന ഉപയോഗത്തിനുള്ള വ്യക്തിഗത ആഭരണങ്ങൾ ഡ്യൂട്ടി ഫ്രീയാണ്. എന്നാൽ, മറ്റ് പുതിയ ആഭരണങ്ങൾക്ക് ബാധകമായ കസ്റ്റംസ് തീരുവ അടയ്ക്കണം. വിവാഹത്തിനോ മറ്റ് പരിപാടികൾക്കോ താൽക്കാലികമായി കൊണ്ടുപോകുന്നതും പിന്നീട് തിരികെ കൊണ്ടുപോകാൻ ഉദ്ദേശിക്കുന്നതുമായ ആഭരണങ്ങൾക്ക് വിമാനത്താവളത്തിൽ നിന്ന് താൽക്കാലിക ബാഗേജ് ഇറക്കുമതി സർട്ടിഫിക്കറ്റ് വാങ്ങി വേണം യാത്ര ചെയ്യാൻ.
സ്വർണം ഇറക്കുമതി ചെയ്യാൻ പുതിയ നിയമങ്ങളുണ്ട്. ഇന്ത്യൻ വംശജരായ അല്ലെങ്കിൽ സാധുവായ ഇന്ത്യൻ പാസ്പോർട്ട് ഉള്ള യാത്രക്കാർക്ക് ആഭരണങ്ങൾ ഉൾപ്പെടെ സ്വർണ്ണം കൊണ്ടുവരാം. കുറഞ്ഞത് ആറുമാസം വിദേശത്ത് താമസിച്ച ശേഷം തിരിച്ചെത്തുന്നവരും, തീരുവ വിനിമയം ചെയ്യാവുന്ന വിദേശ കറൻസിയിൽ അടയ്ക്കുന്നവരുമായിരിക്കണം. ഓരോ യാത്രക്കാർക്കും പരമാവധി ഒരു കിലോഗ്രാം സ്വർണം മാത്രമായിരിക്കും ഇത്തരത്തിൽ കൊണ്ടുവരാൻ സാധിക്കുക.
വെള്ളി ഇറക്കുമതി ചെയ്യാനുള്ള മാനദണ്ഡങ്ങൾ സ്വർണത്തിന് സമാനമാണ്. ഇന്ത്യൻ വംശജരായ അല്ലെങ്കിൽ സാധുവായ ഇന്ത്യൻ പാസ്‌പോർട്ടുള്ള യാത്രക്കാർക്ക് ആഭരണങ്ങൾ ഉൾപ്പെടെ വെള്ളി കൊണ്ടുവരാം.ഓരോ യാത്രക്കാർക്കും പരമാവധി 10 കിലോഗ്രാം വെള്ളി വരെ ഇറക്കുമതി ചെയ്യാം.
പുതിയ ക്യാമറ, വാച്ച് ഉൾപ്പെടെയുള്ള ഉയർന്ന മൂല്യമുള്ള സാധനങ്ങൾക്ക് പൊതുവായ ഫ്രീ അലവൻസ് ബാധകമാണ്. താമസക്കാർക്കും, ഇന്ത്യൻ വംശജരായ വിനോദസഞ്ചാരികൾക്കും ടൂറിസ്റ്റ് വിസയല്ലാത്ത സാധുവായ വിസയുള്ള വിദേശികൾക്കും 75,000 വരെയുള്ള പുതിയ സാധനങ്ങൾക്ക് തീരുവയില്ല. എന്നാൽ, വിദേശ വംശജരായ വിനോദസഞ്ചാരികൾക്ക് ഈ ഇളവ് 25,000 വരെയായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
യാത്രക്കാർക്ക് അധിക ഡ്യൂട്ടി ഫ്രീ അലവൻസുകൾ ലഭിക്കും
താമസക്കാർക്കും, ഇന്ത്യൻ വംശജരായ വിനോദസഞ്ചാരികൾക്കും ടൂറിസ്റ്റ് ഇതര വിസയുള്ള വിദേശികൾക്കും 75,000 വരെയും; വിദേശ വംശജരായ വിനോദസഞ്ചാരികൾക്ക് 25,000 വരെയും; ജീവനക്കാർക്ക് 2,500 വരെയും ഇളവുണ്ട്. കര അതിർത്തികളിലൂടെ പ്രവേശിക്കുന്നവർക്ക് ഈ അലവൻസുകൾ ലഭ്യമല്ല.
ഇതുകൂടാതെ, 18 വയസും അതിനുമുകളിൽ പ്രായമുള്ള യാത്രക്കാർക്ക് ഒരു പുതിയ ലാപ്ടോപ്പോ നോട്ട്പാഡോ ഡ്യൂട്ടി ഫ്രീയായി കൊണ്ടുവരാൻ അനുവാദമുണ്ട്.












Click it and Unblock the Notifications