ഇടത് കോട്ടകള്‍ തകര്‍ത്ത് തരിപ്പണമാക്കി: അരൂരില്‍ 60 വര്‍ഷത്തെ ചരിത്രം തിരുത്തി ഷാനിമോളുടെ വിജയം
ആലപ്പുഴ: അരൂരില്‍ 60 വര്‍ഷത്തെ ചരിത്രം തിരുത്തി ഷാനിമോള്‍ ഉസ്മാന്‍. 1960 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് അരൂര്‍ മണ്ഡലത്തില്‍ നിന്ന് ഒരു കോണ്‍ഗ്രസ് പ്രതിനിധി നിയമസഭയിലേക്ക് എത്തുന്നു. അവസാന നിമിഷം വരെ ആകാംക്ഷ നിറഞ്ഞ് നിന്ന പോരാട്ടത്തിനൊടുവില്‍ 2029 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിലെ മനു സി പുളിക്കലിനെ ഷാനിമോള്‍ ഉസ്മാന്‍ പരാജയപ്പെടുത്തിയത്.
നിയമസഭയിലേക്ക് മൂന്നാം തവണ മത്സരിക്കുന്ന ഷാനിമോള്‍ ഉസ്മാന്‍ ഇതാദ്യമായാണ് വിജയം കരസ്ഥമാക്കുന്നത്. 2006 ല്‍ പെരുമ്പാവൂരിലും 2016 ല്‍ ഒറ്റപാലത്തും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മുന്നാം അങ്കത്തില്‍ അരൂരെന്ന ഇടത് കോട്ട പിടിച്ചെടുത്ത ഷാനിമോള്‍ ഉസ്മാന്‍ തിരുത്തിക്കുറിച്ചത് മണ്ഡലത്തിന്‍റെ 60 വര്‍ഷത്തെ ചരിത്രം കൂടിയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ..
ജയിച്ചിരിക്കുമെന്ന വാശി
യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നിരവധി വിജയം കരസ്ഥമാക്കിയിട്ടുണ്ടെങ്കിലും കഴിഞ്ഞ 60 വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും കോണ്‍ഗ്രസിന് വിജയം കാണാനാവാതെ പോയ മണ്ഡലമാണ് അരൂര്‍. എന്നാല്‍ ഇത്തവണ എന്ത് വിലകൊടുത്തും ആ ചരിത്രം തിരുത്തിക്കുറിക്കുമെന്ന വാശിയിലായിരുന്നു ആലപ്പുഴ ഡിസിസി. ഒടുവില്‍ രണ്ടായിരത്തിനടുത്ത് വോട്ടുകള്‍ക്ക് ഷാനിമോള്‍ ഉസ്മാനിലൂടെ ആ വാശിയില്‍ വിജയയിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.
1957 ലും 60 ലും
1957 ല്‍ ഒന്നാം കേരള നിമയസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ച പി സി കാര്‍ത്തികേയനായിരുന്നു അരൂരില്‍ വിജയിച്ചത്. 59 ല്‍ നിയമസഭ പിരിച്ചു വിട്ടതിന് ശേഷം 1960 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പിസി കാര്‍ത്തികേയന്‍ തന്നെ കോണ്‍ഗ്രസിന് വേണ്ടി സ്ഥാനാര്‍ത്ഥിയായി.
Recommended Video
രണ്ടാം തവണ
ഇഎംഎസ് സര്‍ക്കാറിനെ കേന്ദ്രം പിരിച്ചു വിട്ടതിനെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സദാശിവനെ പരാജയപ്പെടുത്തിക്കൊണ്ട് രണ്ടാംതവണയും പിസി കാര്‍ത്തികേയന് അരൂരില്‍ നിന്ന് നിയമസഭയിലേക്ക് വിജയിച്ചു കയറി. ഇതായിരുന്നു അരൂരില്‍ കോണ്‍ഗ്രസിന്‍റെ വിജയക്കൊടി പാറിയ അവസാന തിരഞ്ഞെടുപ്പ്.
ഗൗരിയമ്മയുടെ വരവ്
1960 ന് ശേഷം ഇതുവരെ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ അരൂരില്‍ നിന്ന് നിയമസഭയില്‍ എത്തിയിരുന്നില്ല. 1965 ല്‍ ചേര്‍ത്തലയില്‍ നിന്നും കെ ആര്‍ ഗൗരിയമ്മ അരൂരിലേക്ക് മത്സരിക്കാന്‍ വന്നതോടെയാണ് മണ്ഡലത്തിന്‍റെ ചരിത്രം മാറുന്നത്. യുഡിഎഫിലിരിക്കെ സിപിഐയില്‍ നിന്ന് പിഎസ് ശ്രീനിവാസനും ജെഎസ്എസിൽ നിന്നും 2 തവണ കെ ആർ ഗൗരിയമ്മയും വിജയിച്ചതൊഴിച്ചാല്‍ അരൂര്‍ എന്നും ഇടത്കോട്ടയായി നിലനില്‍ക്കുന്നതാണ് കണ്ടത്.
സിപിഎം കൊടി
സിപിഐ പിളര്‍ന്നതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ശക്തമായ ചതുഷ്കോണ പോരാട്ടത്തിനൊടുവിലായിരുന്നു കെആര്‍ ഗൗരിയമ്മ അരൂരില്‍ ആദ്യമായി സിപിഎം കൊടി പാറിച്ചത്. കോണ്‍ഗ്രസിന് വേണ്ടി ദേവകി, സിപിഐയില്‍ നിന്ന് സിജി സദാശിവന്‍, കേരള കോണ്‍ഗ്രസില്‍ നിന്ന് ഭാസ്കരന്‍ എന്നിവരും അത്തവണ അരൂരില്‍ മത്സരംഗത്ത് ഉണ്ടായിരുന്നു. 1967 ലും 1970 ലും കെ ആര്‍ ഗൗരിയമ്മ തന്നെ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തി.
1977 ല്‍ സിപിഐ
അടിയന്തരാവസ്ഥക്ക് ശേഷം 1977 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മണ്ഡലം ഗൗരിയമ്മയെ കൈവിട്ടു. കോണ്‍ഗ്രസ് മുന്നണിയില്‍ മത്സരിച്ച സിപിഐയിലെ പിഎസ് ശ്രീനിവാസനായിരുന്നു അത്തവണ അരൂരില്‍ നിന്ന് വിജയിച്ചത്. എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം 1980 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഗൗരിയമ്മയിലൂടെ തന്നെ മണ്ഡലം സിപിഎം പിടിച്ചെടുത്തു.
വീണ്ടും ഗൗരിയമ്മ
പിന്നീട് 1980,1982,1987, 1991 വര്‍ഷങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിലും സിപിഎം ടിക്കറ്റില്‍ ഗൗരിയമ്മ അരൂരില്‍ വിജയിച്ചു. സിപിഎം വിട്ട് ജെഎസ്എസ് രൂപീകരിച്ചതിന് ശേഷം ഗൗരിയമ്മയെയായിരുന്നു 1996 ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അരൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. ആ വര്‍ഷവും 2001 ലും ഗൗരിയമ്മ യുഡിഎഫ് മുന്നണിയില്‍നിന്ന് വിജയിച്ച് നിയമസഭയില്‍ എത്തി.
2006 മുതല്‍ എഎം ആരിഫ്
2006 ല്‍ സിപിഎം സ്ഥാനാര്‍ത്ഥിയായ എഎം ആരിഫിന് മുന്നില്‍ ഗൗരിയമ്മക്ക് അടിപതറി. പിന്നീട് 2011, 2016 തിരഞ്ഞെടുപ്പിലും എഎം ആരിഫിലൂടെ സിപിഎം സീറ്റ് നിലനിര്‍ത്തി. 2016 ല്‍ 36000ൽപ്പരം വോട്ടുകള്‍ക്കായിരുന്നു എഎം ആരിഫ് വിജയിച്ചത്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പോടെ അരൂരിലെ ഇടത് കോട്ടക്ക് ഇളക്കം തട്ടി.
ആലപ്പുഴയില്‍ തോറ്റിട്ടും
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ തോറ്റിട്ടും അതിനകത്ത് കിടന്ന അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ ലീഡ് നേടിയത് ഇടതുമുന്നണിയെ ഞെട്ടിച്ചു. 648 വോട്ടിന്‍റെ ലീഡായിരുന്നു മണ്ഡലത്തില്‍ നിന്ന് ഷാനിമോള്‍ ഉസ്മാന് ലഭിച്ചത്. ഇത് തന്നെയായിരുന്നു യുഡിഎഫിന്‍റെ പ്രതീക്ഷ വര്‍ധിപ്പിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാനെ തന്നെ രംഗത്ത് ഇറക്കിയ യുഡിഎഫ് ഒടുവില്‍ വിജയം പിടിച്ചെടുക്കുകയും ചെയ്തു.
മൂന്നാം അങ്കത്തില്‍ ചെങ്കോട്ട പിടിച്ചെടുത്ത് ഷാനിമോള്‍; അരൂരില്‍ യുഡിഎഫിന് അട്ടമറി വിജയം
ഹരിയാണയില്‍ 'കര്‍ണാടക അട്ടിമറി' ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ്! ജെജപിക്ക് മുഖ്യമന്ത്രി പദം ഓഫര്‍ ചെയ്തു