എഎസ്ഐയെ കുത്തിയ കേസിൽ പ്രതി പിടിയിൽ; റിമാൻഡ് ചെയ്തത് പൾസർ സുനിയുടെ സഹതടവുകാരൻ വിഷ്ണു
എഎസ്ഐയെ കുത്തിയ കേസിൽ പ്രതി പിടിയിൽ; റിമാൻഡ് ചെയ്തത് പൾസർ സുനിയുടെ സഹതടവുകാരൻ വിഷ്ണു
കൊച്ചി: എ എസ് ഐയെ കുത്തിയ കേസിലെ പ്രതി നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷി. പൾസർ സുനിയുടെ സഹ തടവുകാരനായിരുന്നു എ എസ് ഐയെ കുത്തിയ വിഷ്ണു അരവിന്ദ്. കഴിഞ്ഞ ദിവസം, ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം ഉണ്ടായത്.
വിഷ്ണു അരവിന്ദ് ബൈക്ക് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടി കൂടാൻ ശ്രമിച്ചത്. എന്നാൽ, ഇയാൾ പൊലീസിനെ കുത്തുകയായിരുന്നു. രണ്ടു ദിവസം മുമ്പാണ് സംഭവം നടന്നത്. എളമക്കര എ എസ് ഐ പി. എം. ഗിരീഷ് കുമാറിനെയാണ് വിഷ്ണു കുത്തി പരിക്കേൽപിച്ചത്.
തുടർന്ന് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഇയാളെ പൊലീസ് പിടി കൂടി അറസ്റ്റ് രേഖപ്പെടുത്തിയത്. ലുലു മാളിൽ നിന്ന് ബൈക്ക് മോഷ്ടിച്ച് കൊണ്ടു പോകുന്നതിനിടെ പൊലീസ് തടഞ്ഞു നിർത്തിയപ്പോൾ ആണ് വിഷ്ണു എ എസ് ഐ ഗിരീഷ് കുമാറിനെ കുത്തി പരിക്കേൽപ്പിച്ചത്.

അതേ സമയം, നടിയെ ആക്രമിച്ച കേസിലെ പൊലീസിന്റെ തുറുപ്പു ചീട്ടാണ് വിഷ്ണു അരവിന്ദ് എന്നാണ് അറിയപ്പെടുന്നത്. സുനിയുടെ കത്ത് നടൻ ദിലീപിന് എത്തിച്ചു നൽകിയത് വിഷ്ണു ആയിരുന്നു. കേസിലെ പത്താം പ്രതിയായിരുന്നു വിഷ്ണു. എന്നാൽ, സ്ഥിരം ക്രിമിനൽ ആയ ഇയാളെ ആണ് കേസിൽ പൊലീസ് മാപ്പു സാക്ഷിയാക്കിയിരുന്നത്.

എന്നാൽ, സംഭവത്തിന് പിന്നാലെ വിഷ്ണു പൊലീസിനെ കുത്തുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. മോഷണം, പിടിച്ചു പറി തുടങ്ങി 22 കേസുകളിലെ പ്രതി ആണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കുന്നു. വധ ശ്രമത്തിനും കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിനും ഇയാൾക്ക് എതിരെ കേസ് എടുത്തു. തുടർന്ന് കാക്കനാട് ജയിലിൽ വിഷ്ണുവിനെ റിമാൻഡ് ചെയ്തു എന്നാണ് വിവരം.

ദിലീപ് കേസിൽ , പൾസർ സുനിക്ക് നടൻ ദിലീപിനെ വിളിക്കുന്നതിന് വേണ്ടി സഹായങ്ങൾ ചെയ്തതും ജയിലിൽ മൊബൈൽ ഫോൺ എത്തിച്ചു നൽകിയതും വിഷ്ണു ആണെന്നാണ് പൊലീസ് പറയുന്നത്. സുനി എഴുതിയ കത്ത് ദിലീപിന്റെ മാനേജർക്ക് വിഷ്ണു കൈമാറി എന്നും അവകാശപ്പെടുന്നു. ഈ കത്തിലൂടെയാണ് അന്വേഷണം ദിലീപിലേക്ക് എത്തുന്നത്. പിന്നീട് മാപ്പുസാക്ഷിയായ ഇയാൾ വിചാരണക്കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് പൊലീസ് അറസ്റ്റു ചെയ്തു ഹാജരാക്കിയിരുന്നു.

അതേ സമയം, നടിയെ ആക്രമിച്ച കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയിൽ എത്തും. വിചാരണ കോടതി നടപടികൾക്ക് എതിരെ പ്രോസിക്യൂഷൻ നൽകിയ ഹർജിയാണ് കോടതിയ്ക്ക് മുന്നിൽ ഇന്ന് എത്തുന്നത്. കേസുമായി ബന്ധപ്പെട്ട് ചില സാക്ഷികളെ വിസ്തരിക്കാൻ വേണ്ടി പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ, ഈ ആവിശ്യം കേൾക്കാൻ കോടതി തയ്യാറാകുന്നില്ല എന്നതാണ് പരാതി. ഇന്ന് ഉച്ചയ്ക്ക് 1.45 മുതൽ കോടതി വാദം കേൾക്കും. കേസുമായി ബന്ധപ്പെട്ട പ്രധാന വാദങ്ങൾ കോടതി രേഖപ്പെടുത്തിയില്ലെന്നും പ്രോസിക്യൂട്ടർ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കുന്നു.

കേസിൽ മറ്റൊരു നിർണ്ണായകമായ വെളിപ്പെടുത്തൽ സംവിധായകൻ ബാലചന്ദ്ര കുമാർ നൽകിയതാണ് കേസ് വീണ്ടും പരിഗണനയിലായത്. നടിയെ ആക്രമിച്ച പ്രതികൾ ചിത്രീകരിച്ച അപകീർത്തികരമായ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നായിരുന്നു എന്നാണ് ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ. ഈ വെളിപ്പെടുത്തലിന് പിന്നാലെ നടൻ ദിലീപ് അടക്കമുള്ളവർക്കെതിരെ തുടർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് കോടതിയെ സമീപിച്ചത്. ഇതിന് പുറമെ ഒന്നാം പ്രതിയായ സുനിൽ കുമാറുമായി ദിലീപിന് അടുത്ത ബന്ധം ഉണ്ടെന്ന് ബാലചന്ദ്ര കുമാർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഇത്തരത്തിലുളള വെളിപ്പെടുത്തലുകളുടെയും പരാതികളുടെയും അടിസ്ഥാനത്തിലാണ് വീണ്ടും കേസ് പരിഗണിക്കുന്നത്.












Click it and Unblock the Notifications