എതിരാളിയെ കാത്ത് ആഭ്യന്തര മന്ത്രി... എന്താ മത്സരിയ്ക്കാന്‍ ആളില്ലേ?
ഹരിപ്പാട്: തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതു മുതല്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എതിരാളിയെ കാത്തിരിക്കുകയാണ്. പക്ഷേ, ഇതുവരെ ഇടതുമുന്നണിക്കോ എന്‍ഡിഎ സഖ്യത്തിനോ രമേശിനെ പ്രതിരോധിക്കാന്‍ പറ്റിയ ഒരാളെ കണ്ടെത്താനായില്ല. എതിരാളിയെ കാത്തിരുന്ന് മടുത്ത ചെന്നിത്തല ചുവരെഴുത്തും പ്രചാരണവുമൊക്കെ തുടങ്ങി.
സിപിഐയുടെ കൈവശമായിരുന്ന ഹരിപ്പാട് സീറ്റ് ഏറ്റെടുക്കാന്‍ സിപിഎം ആലോചിച്ചിരുന്നു.എന്നാല്‍ തീരുമാനം പിന്നീട് മാറ്റി. സീറ്റ് സിപിഐക്ക് തന്നെ നല്‍കി. സിപിഐ മൂന്നു പേരുടെ പട്ടികയാണ് തയ്യാക്കിയിട്ടുള്ളത്. ജി കൃഷ്ണപ്രസാദ്, ടിജെ ആഞ്ചലോസ്, പി പ്രസാദ്. ഇതില്‍ ജി കൃഷ്ണപ്രസാദ് കഴിഞ്ഞതവണ രമേശിനോട് തോറ്റതാണ്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളില്‍ വിജയപ്രതീക്ഷ നല്‍കി രമേശിനെ ഞെട്ടിക്കാൻ കൃഷ്ണപ്രസാദിന് കഴിഞ്ഞു. ചെന്നിത്തലയുടെ ഭൂരിപക്ഷം 5500 വോട്ടില്‍ താഴെയാക്കാനും കൃഷ്ണപ്രസാദിന് കഴിഞ്ഞു. അതു കൊണ്ടു തന്നെ മുന്‍തൂക്കവും അദ്ദേഹത്തിനാണ്.

പക്ഷേ, സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചുകൊണ്ടുള്ള തീരുമാനം ഇനിയും സംസ്ഥാന നേതൃത്വം എടുത്തിട്ടില്ല.
ബിജെപി സ്ഥാനാര്‍ത്ഥിയായി വിവി രാജേഷ് വരുമെന്ന് പറയുന്നുണ്ടെങ്കിലും ഇനിയും തീരുമാനമായില്ല. ഹരിപ്പാടും ചേര്‍ത്തലയും ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും ഇടതുമുന്നണിക്ക് സ്ഥാനാര്‍ത്ഥിയായിട്ടുണ്ട്. ചേര്‍ത്തലയിൽ യുഡിഎഫിനും സ്ഥാനാര്‍ത്ഥിയായിട്ടില്ല. അതു കൊണ്ടു തന്നെ ഇവിടെ പ്രചാരണത്തിന്റെ ആളനക്കമൊന്നുമില്ല.എന്നാല്‍ എതിരാളിയാകാത്തതിനാല്‍ ഹരിപ്പാട് ഒറ്റയാള്‍ പ്രചാരണമാണ് രമേശ് നടത്തുന്നത്.












Click it and Unblock the Notifications