പ്ളാവാണ് പ്രശ്നം...12 കേസില്‍ ജാമ്യമെടുത്ത് ഐസക് പത്രിക നല്‍കി; അപ്പോഴതാ പുതിയ കേസ്!!
ആലപ്പുഴ: രാഷ്ട്രീയ സമരങ്ങളിൽ പങ്കെടുത്തതിന് ആലപ്പുഴ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിനെതിരെ 12 കേസുണ്ടായിരുന്നു. അതില്‍ നിന്നെല്ലാം ഓടിനടന്ന് ജാമ്യമെടുത്താണ് മത്സരിക്കാനായി തലയൂരിയത്. പത്രിക സമര്‍പ്പിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു അവസാനത്തെ കേസില്‍ ജാമ്യമെടുത്തത്.
പക്ഷേ, പത്രിക സമര്‍പ്പിക്കാനായി പുറപ്പെടുമ്പോള്‍ അതാ വരുന്നു പുതിയ കേസ്. ഇക്കുറി പോലീസും കോടതിയുമൊന്നുമല്ല, കേസുമായി വന്നത്. സാക്ഷാല്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ!!

പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് 10,000 പ്ളാവിന്‍ തൈ നടാനുള്ള ഐസക്കിന്റെ തീരുമാനമാണ് പൊല്ലാപ്പായത്. പ്ളാവ് നടുന്നത് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്ന് കാട്ടി ഡിസിസി പ്രസിഡന്റ് എഎ ഷുക്കൂര്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി.കമ്മീഷന്‍ പ്ളാവ് നടല്‍ തടഞ്ഞു. ഒടുവില്‍ പ്രതീകാത്മകമായി ഒരു പ്ളാവ് നട്ട് ഐസക്ക് പത്രിക നല്‍കി.
പ്ളാവ് നടല്‍ തടഞ്ഞ നടപടിക്കെതിരെ ഐസക്ക് രൂക്ഷ വിമര്‍ശവുമായി രംഗത്ത് വന്നു. 'ഞാൻ 10,000 പ്ളാവ് നട്ടാല്‍, എതിരാളികള്‍ക്ക് 20,000 പ്ളാവ്നടാം. കേരളം വെന്തുരുകുമ്പോള്‍ മരങ്ങള്‍ നടുന്നത് ഇത്ര കുറ്റമല്ലെന്ന് ഓര്‍ക്കുക.' - ഐസക്ക് പറയുന്നു. പ്ളാവ് നടലില്‍ നിന്ന് പിന്‍മാറിയിട്ടില്ല. തിരഞ്ഞെടിപ്പ് വിജയം ഉണ്ടാകുന്ന ദിവസം 25000 പ്ളാവ് നടുമെന്ന് ഐസക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications