കേസുകളിൽ ഇരട്ട സെഞ്ച്വറിയും കടന്ന് സുരേന്ദ്രൻ, വധശ്രമം അടക്കം, പിണറായിക്കെതിരെ 4 കേസ്
തിരുവനന്തപുരം: വേനല്‍ ചൂടിനൊപ്പം തിരഞ്ഞെടുപ്പ് ചൂടിലും തിളയ്ക്കുകയാണ് കേരളം. ഓരോ വോട്ടും സ്വന്തം പെട്ടിയില്‍ തന്നെ വീഴ്ത്താനുളള കഠിന പരിശ്രമത്തിലാണ് മുന്നണികള്‍. പത്രികാ സമര്‍പ്പണം പൂര്‍ത്തിയായതോടെ സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വിവരങ്ങളും കേസുകളുടെ വിവരങ്ങളും അടക്കം വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.
ഇടത് മുന്നണിയെ നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, യുഡിഎഫിനെ നയിക്കുന്ന രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, എന്‍ഡിഎയെ നയിക്കുന്ന കെ സുരേന്ദ്രന്‍ എന്നിവരുടെ പേരിലുളള കേസുകള്‍ പരിശോധിക്കാം.
നേതാക്കളുടെ കേസുകൾ
സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരങ്ങളും കേസുകളുടെ വിവരങ്ങളും അടക്കം ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ പ്രധാന മുന്നണികളെ നയിക്കുന്ന നേതാക്കളില്‍ കേസുകളുടെ കാര്യത്തില്‍ മുന്നിലുളളത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആണ്. ഇത്തവണ കോന്നിയിലും മഞ്ചേശ്വരത്തുമാണ് കെ സുരേന്ദ്രന്‍ മത്സരിക്കുന്നത്.
സുരേന്ദ്രനെതിരെ വധശ്രമം അടക്കം
248 കേസുകള്‍ ആണ് കെ സുരേന്ദ്രന് എതിരെ ഉളളത് എന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. കേസുകളുടെ കൂട്ടത്തില്‍ വധശ്രമം അടക്കമുണ്ട്. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്ക് ശേഷം നടന്ന സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ടാണ് മിക്ക കേസുകളും. പൊതുമുതല്‍ നശിപ്പിക്കല്‍, ലഹള നടത്തല്‍, ഭീഷണിപ്പെടുത്തല്‍, അതിക്രമിച്ച് കയറല്‍, പോലീസുകാരുടെ ജോലി തടസ്സപ്പെടുത്തല്‍, നിയമവിരുദ്ധ സംഘം ചേരല്‍ അടക്കമുളള വകുപ്പുള്‍ പ്രകാരമുളള കേസുകളുണ്ട്.
പിണറായി വിജയനെതിരെ 4 കേസുകള്‍
മുഖ്യമന്ത്രി പിണറായി വിജയനെതിരെ 4 കേസുകള്‍ ആണ് നിലവിലുളളത് എന്നാണ് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അതിലൊന്ന് പിണറായി വൈദ്യുതി മന്ത്രിയായിരുന്ന കാലത്തെ ലാവ്‌ലിന്‍ കേസാണ്. സുപ്രീം കോടതിയുടെ പരിഗണനയിലുളള കേസ് അഴിമത നിരോധന നിയമ പ്രകാരമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ടി നന്ദകുമാര്‍ ഫയല്‍ ചെയ്ത പാപ്പര്‍ കേസും റോഡ് തടഞ്ഞ കേസുകളുമാണ് പിണറായിക്ക് എതിരെയുളള മറ്റ് കേസുകള്‍.
ഉമ്മൻചാണ്ടിക്കും നാല് കേസുകൾ
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എതിരെയുളളത് നാല് കേസുകള്‍ ആണ്. അക്കൂട്ടത്തില്‍ സോളാര്‍ കേസിലെ പ്രതിയുടെ പരാതിയില്‍ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസും ഉള്‍പ്പെടുന്നു. ശബരിമല വിധിക്ക് പിന്നാലെ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ നിരോധനാജ്ഞ ലംഘിച്ചതിന് കേസുണ്ട്. യുഡിഎഫ് സമരത്തിന്റെ ഭാഗമായി ജനകീയ മെട്രോ റെയില്‍ യാത്ര നടത്തിയതും ഉമ്മന്‍ചാണ്ടിക്കെതിരെ കേസുണ്ട്. കേസുകളില്‍ മിക്കതും സമരങ്ങളുമായി ബന്ധപ്പെട്ടവയാണ്.
ചെന്നിത്തലയ്ക്ക് 8 കേസുകൾ
ഹരിപ്പാട് മത്സരിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ ഉളളത് 8 കേസുകള്‍ ആണ്. ശബരിമല സമരത്തിന്റെ പേരില്‍ പമ്പ സ്റ്റേഷനില്‍ ചെന്നിത്തലയ്ക്ക് എതിരെ കേസുണ്ട്. ജനകീയ മെട്രോ റെയില്‍ യാത്രയുടെ പേരിലും കേസുണ്ട്. സ്വര്‍ണ്ണക്കടത്ത് വിവാദത്തിലെ സമരത്തിന്റെ പേരില്‍ കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരവും വടക്കാഞ്ചേരി ലൈഫ് മിഷന്‍ വിവാദത്തിലെ സമരത്തിലും ചെന്നിത്തലയ്ക്ക് എതിരെ കേസുണ്ട്.
അക്ഷര ഗൗഡയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം