സ്‌കിമ്മര്‍ ഉപയോഗിച്ച് എടിഎം കവര്‍ച്ച; മധൂര്‍ സ്വദേശി ജുനൈദിനെ പിടികൂടാന്‍ അന്വേഷണം വ്യാപിപ്പിച്ചു
കാസര്‍കോട്: കോഴിക്കോട് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്‌കിമ്മര്‍ ഉപയോഗിച്ച് എടിഎമ്മുകളില്‍ നിന്ന് പണം തട്ടിയെടുത്ത സംഘത്തില്‍പെട്ട മധൂര്‍ സ്വദേശി ജുനൈദിനെ പിടികൂടാന്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
എടിഎം കവര്‍ച്ചയുമായി ബന്ധപ്പെട്ട് ചെട്ടുംകുഴിയിലെ നൂര്‍മുഹമ്മദ് (33), രാംദാസ്‌നഗറിലെ മുഹമ്മദ് ബിലാല്‍ എന്ന ബില്ലു (28) എന്നിവരെ കോഴിക്കോട് കസബ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മധൂര്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ജുനൈദിനും കൊച്ചി സ്വദേശിയായ യുവതിക്കും എടിഎം കവര്‍ച്ചയുമായി ബന്ധമുണ്ടെന്ന് വ്യക്തമായത്.
ജുനൈദിനെ കണ്ടെത്താന്‍ കസബ എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാസര്‍കോട്ടേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കൊച്ചി സ്വദേശിനിയായ യുവതി കോഴിക്കോട്ടായിരുന്നു താമസം. പൊലീസ് അന്വേഷണത്തെ തുടര്‍ന്ന് യുവതി കോഴിക്കോട്ട് നിന്ന് മുങ്ങിയിരിക്കുകയാണ്. യുവതി കൊച്ചിയിലുണ്ടാകാമെന്ന നിഗമനത്തില്‍ പൊലീസ് അന്വേഷണം അവിടെയും നടക്കുന്നുണ്ട്.
എടിഎം തട്ടിപ്പില്‍ പ്രധാന പങ്കാളിയായതിനാല്‍ യുവതിയും കേസില്‍ പ്രതി തന്നെയാണ്. ജുനൈദിനെ പിടികൂടാന്‍ കോഴിക്കോട് പൊലീസ് കാസര്‍കോട് പൊലീസിന്റെയും യുവതിയെ കണ്ടെത്താന്‍ കൊച്ചി പൊലീസിന്റെയും സഹായം തേടിയിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് അന്വേഷണം നടത്തുന്നത്. അറസ്റ്റിലായ നൂര്‍ മുഹമ്മദും മുഹമ്മദ് ബിലാലും ഇപ്പോള്‍ റിമാണ്ടില്‍ കഴിയുകയാണ്. കാസര്‍കോട് ജില്ലയിലെ എ.ടി.എം കവര്‍ച്ചാ കേസുകളുമായി ബന്ധപ്പെട്ട് ഇരുവരെയും കസ്റ്റഡിയില്‍ കിട്ടുന്നതിന് ഇവിടത്തെ പൊലീസും നടപടികളാരംഭിച്ചിട്ടുണ്ട്.
വിടി ബല്‍റാമിന്‍റേത് 'ലൈക്കി'കദാഹം.. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി' മാന്യന്‍' പട്ടം ചമയരുത്!
പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡ് നിർമാണത്തിനു പുതിയ പദ്ധതി; എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ചത് 21 കോടി!