അഴിക്കുള്ളില്‍ രണ്ട് മാസം... 'ജനപ്രിയന്‍' ഇപ്പോഴും അതിശക്തന്‍; നാലാം ഭാഗ്യപരീക്ഷണത്തിന് മൂന്ന് നാൾ
കൊച്ചി: ജൂലായ് 10 ന് വൈകിട്ട് അറരയോടെ ആയിരുന്നു മലയാളികള്‍ ആ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത കേട്ടത്. നടി ആക്രമിക്കപ്പെട്ട കേസില്‍ അതുവരെ ജനപ്രിയ നായകന്‍ എന്ന് അറിയപ്പെട്ടിരുന്ന ദിലീപ് അറസ്റ്റിലായി എന്നതായിരുന്നു അത്.
ദിലീപ് അഴിക്കുള്ളിലായിട്ട് ഇപ്പോള്‍ രണ്ട് മാസം തികഞ്ഞിരിക്കുന്നു. ദിലീപ് അംഗമായിരുന്ന സിനിമ സംഘടനകളെല്ലാം ഇതേ തുടര്‍ന്ന് ദിലീപിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പോലും പുറത്താക്കി. പക്ഷേ ഇപ്പോഴും മലയാള സിനിമ ദിലീപിന്റെ കൈപ്പിടിയില്‍ തന്നെ ആണ് എന്ന് വേണം പറയാന്‍.
ദിലീപ് നിരപരാധിയെന്ന് പറഞ്ഞ് രംഗത്തെത്തുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ മൂന്ന് തവണയും ദിലീപിന്റെ ജാമ്യാപേക്ഷ കോടതി വെറുതേ തള്ളുകയായിരുന്നോ? അടുത്ത ജാമ്യാപേക്ഷ ഉടന്‍ സമര്‍പ്പിക്കാനൊരുങ്ങുകയാണ് ദിലീപ്.

രണ്ട് മാസം
എല്ലാ സുഖസൗകര്യങ്ങളോടേയും കൂടി ആരാധകര്‍ക്ക് നടുവില്‍ ജീവിച്ചിരുന്ന ദിലീപ് എന്ന ഗോപാലകൃഷ്ണന്‍ ജയിലില്‍ ആയിട്ട് രണ്ട് മാസം തികയുന്നു. 2017 ജൂലായ് 10 ന് ആയിരുന്നു ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

സിനിമയിലെ ശക്തന്‍
മലയാള സിനിമയുടുടെ ഒട്ടുമിക്ക മേഖലകളിലും ശക്തമായ സ്വാധീനമുള്ള വ്യക്തിയായിരുന്നു ദിലീപ്. എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ആ സ്വാധീനമൊന്നും വിലപ്പോയില്ല.

റേപ്പ് ക്വട്ടേഷന്‍
ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും പ്രതികാരം തീര്‍ക്കാന്‍ ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കുന്ന സംഭവം എന്നായിരുന്നു കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചത്. നടിയോടുള്ള കടുത്ത വിദ്വേഷം ആണ് ഇത്തരം ഒരു ക്രൂര കൃത്യത്തിലേക്ക് നയിച്ചത് എന്നാണ് പ്രോസിക്യൂഷന്‍ വാദം.

അമ്മയില്‍ നിന്ന് പുറത്ത്
ദിലീപ് ട്രഷറര്‍ ആയിരുന്ന താര സംഘടന 'അമ്മ'യില്‍ നിന്ന് പോലും പുറത്താക്കപ്പെട്ടു. യുവതാരങ്ങളുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു ഇത് എന്നാണ് സൂചനകള്‍.

ഉണ്ടാക്കിയ സംഘടന പോലും
ലിബര്‍ട്ടി ബഷീറിനെ ഒതുക്കാന്‍ ദിലീപിന്റെ നേതൃത്വത്തില്‍ തീയേറ്റര്‍ ഉടമകളുടെ സംഘടന രൂപീകരിച്ചിരുന്നു. ആ സംഘടനയില്‍ നിന്ന് പോലും ദിലീപ് പുറത്താക്കപ്പെട്ടു.

എല്ലാം പേരിന് മാത്രം
എന്നാല്‍ സംഘടനകളില്‍ നിന്ന് ദിലീപിനെ പുറത്താക്കിയത് അറസ്റ്റ് വാര്‍ത്ത സൃഷ്ടിച്ച സമ്മര്‍ദ്ദങ്ങളുടെ ഫലമായി മാത്രമായിരുന്നു. എല്ലാ മേഖലയിലും ദിലീപ് ഇപ്പോഴും ശക്തനായിത്തന്നെ തുടരുകയാണ് എന്ന് തന്നെ കരുതേണ്ടി വരും.

താരങ്ങളുടെ ഒഴുക്ക്
ജയിലിലായി രണ്ട് മാസം ആകാറായപ്പോള്‍ ആണ് ദിലീപിനെ കാണാന്‍ താരങ്ങള്‍ എത്തിത്തുടങ്ങിയത്. ദിലീപ് ഉടന്‍ പുറത്തിറങ്ങിയേക്കും എന്ന സൂചന തന്നെയാണ് ഇത്തരം ഒരു നീക്കത്തിന് പിന്നില്‍ എന്ന് സംശയിക്കേണ്ടി വരും.

ദിലീപിനെ ഭയം
ദിലീപിനെ ഇപ്പോഴും സിനിമയിലെ പ്രബലര്‍ക്ക് പോലും ഭയമാണെന്ന രീതിയിലാണ് പ്രചാരണം. അല്ലാത്ത സ്ഥിതിയ്ക്ക് കോടതി മൂന്ന് തവണ ജാമ്യം നിഷേധിച്ച ഒരു പ്രതിയെ ഇങ്ങനെ പോയി കണ്ട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ട ആവശ്യം എന്താണെന്ന ചോദ്യവും ഉയരുന്നുണ്ട്.

എംഎല്‍എ പോലും
സിനിമ നടനും എംഎല്‍എയും ആയ കെബി ഗണേഷ് കുമാര്‍ ജയിലില്‍ ദിലീപിനെ കണ്ടതും അതിന് ശേഷം നടത്തിയ പ്രകടനവും സംശയം ജനിപ്പിക്കുന്നതാണ്. ഗണേഷിന്റെ സന്ദര്‍ശനത്തിന് പിന്നില്‍ പോലും ഗൂഢാലോചനയുണ്ട് എന്നാണ് ആരോപണം.

കൃത്യമായ തെളിവുകള്‍
വെറുതേ അറസ്റ്റ് ചെയ്ത് ജയിലില്‍ ഇട്ടതല്ല ദിലീപിനെ എന്നത് വ്യക്തമാണ്. മൂന്ന് തവണയും കോടതി ജാമ്യം നിഷേധിക്കാന്‍ തക്കതായ കാരണങ്ങള്‍ ഉണ്ടായിരുന്നു. കേസ് ഡയറി പരിശോധനിച്ചതിന് ശേഷം ആണ് ഹൈക്കോടതി രണ്ട് തവണയും ജാമ്യം നിഷേധിച്ചത്.

നാലാം അങ്കത്തിന്
എന്നാല്‍ വീണ്ടും ജാമ്യാപേക്ഷയുമായി മുന്നോട്ട് പോകാനാണ് ദിലീപിന്റെ തീരുമാനം. ഓണാവധിക്ക് ശേഷം കോടതി തുറക്കുമ്പോള്‍ തന്നെ ദിലീപ് ജാമ്യഹര്‍ജി നല്‍കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

സെപ്തംബര്‍ 13
സെപ്തംബര്‍ 13 ന് ദിലീപ് ഹൈക്കോടതിയില്‍ വീണ്ടും അപേക്ഷ നല്‍കിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അഡ്വ രാമന്‍ പിള്ള വഴിയായിരിക്കും ഹര്‍ജി സമര്‍പ്പിക്കുക.

അന്ന് മഞ്ജുവിനെതിരെ
ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രണ്ടാമത്തെ ജാമ്യ അപേക്ഷയില്‍ മുന്‍ ഭാര്യ മഞ്ജു വാര്യര്‍ക്കെതിരേയും അന്വേഷണ ഉദ്യോഗസ്ഥയായ എഡിജിപി ബി സന്ധ്യക്കെതിരേയും ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ഇത്തവണ എന്ത് ന്യായം ആയിരിക്കും ദിലീപ് മുന്നോട്ട് വയ്ക്കുക എന്നാണ് അറിയേണ്ടത്.

പള്‍സര്‍ സുനിയെ അറിയില്ലെന്ന് പറഞ്ഞത്
പള്‍സര്‍ സുനിയെ അറിയുകയേ ഇല്ലെന്നാണ് ദിലീപ് ആവര്‍ത്തിക്കുന്നത്. എന്നാല്‍ അത് കള്ളമാണ് എന്ന് പോലീസ് പറയുന്നു. കോടതിയ്ക്ക് മുന്നില്‍ ഇതിന് ആവശ്യമായ തെളിവുകളും പോലീസ് സമര്‍പ്പിച്ചിട്ടുണ്ട്.

അച്ഛന്റെ ശ്രാദ്ധം
അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ ദിലീപിന് അങ്കമാലി കോടതി പ്രത്യേക അനുമതി നല്‍കിയിരുന്നു. കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ അതുപോലെ പാലിച്ച് ദിലീപ് തിരിച്ച് ജയിലില്‍ എത്തുകയും ചെയ്തു. വീണ്ടും ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ കോടതിയ്ക്ക് മുന്നില്‍ ഇതും ദിലീപ് മുന്നോട്ട് വച്ചേക്കും എന്നാണ് സൂചനകള്‍.












Click it and Unblock the Notifications