ഇനി ദിലീപിന് ജാമ്യം കിട്ടും? നടിയുടെ പരാതികേട്ടപ്പോൾ ചിരിവന്നുവെന്ന് ജോർജ്ജ്, കൈയ്യിൽ ആ രഹസ്യ ടേപ്പ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ ഏറ്റവും അധികം പിന്തുണച്ച ആളാണ് പിസി ജോര്‍ജ്ജ് എംഎല്‍എ. നടിയ്ക്കെതിരെ ജോര്‍ജ്ജ് നടത്തിയ പരാമര്‍ശങ്ങളും വലിയ വിവാദമായിരുന്നു.
എന്നാല്‍ താന്‍ പോലീസിനെ ആണ് പറഞ്ഞത്, ആക്രമിക്കപ്പെട്ട നടിയെ അല്ല എന്നാണ് ജോര്‍ജ്ജ് പിന്നീട് വ്യക്തമാക്കിയത്. ഏറ്റവും ഒടുവില്‍ മെട്രോ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലും ജോര്‍ജ്ജ് തന്‍റെ പഴയ വാക്കുകള്‍ ആവര്‍ത്തിക്കുകയാണ്.
നിയമസഭ സമ്മേളനം തീരുന്നതുവരെ ദിലീപിന് ജാമ്യം കിട്ടില്ലെന്നാണ് താന്‍ വിശ്വസിക്കുന്നത് എന്നും പിസി ജോര്‍ജ്ജ് പറയുന്നുണ്ട്. അത് സത്യമായി വരികയും ചെയ്തു. കേസില്‍ നിര്‍ണായകമായ ഒരു ടേപ്പ് തന്റെ കൈവശം ഉണ്ടെന്നും പിസി ജോര്‍ജ്ജ് അഭിമുഖത്തില്‍ പറയുന്നുണ്ട്

സ്ത്രീത്വത്തെ ബഹുമാനിക്കുന്ന ഒരാള്‍
തന്നെ പോലെ സ്ത്രീത്വത്തെ ബഹുമാനിക്കുന്ന ഒരാള്‍ ഇല്ല എന്നാണ് പിസി ജോര്‍ജ്ജ് പറയുന്നത്. അഭിമുഖകാരി, പിസി ജോര്‍ജ്ജിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെ കുറിച്ചും നടപടികളെ കുറിച്ചും പറഞ്ഞപ്പോള്‍ ആയിരുന്നു പിസി ജോര്‍ജ്ജിന്റെ പ്രതികരണം.

മുഴുവന്‍ മാധ്യമ സൃഷ്ടി
തനിക്കെതിരെ പ്രചരിക്കുന്ന ആരോപണങ്ങളെല്ലാം മാധ്യമ സൃഷ്ടിയാണ്. താന്‍ അതിനൊന്നും ഉത്തരവാദിയല്ലെന്നും പിസി ജോര്‍ജ്ജ് പറയുന്നുണ്ട്. തന്നോട് അഞ്ച് മിനിട്ട് സംസാരിച്ചാല്‍ ആക്രമിക്കപ്പെട്ട നടിയും തനിക്ക് വേണ്ടി വര്‍ത്തമാനം പറയും എന്നാണ് ജോര്‍ജ്ജിന്റെ പ്രതീക്ഷ.

ദില്ലിയിലെ ഇര പോലെ അല്ല
ദില്ലിയിലെ ഇര പോലെ അല്ല കേരളത്തില്‍ ആക്രമിക്കപ്പെട്ട നടി എന്നാണ് പിസി ജോര്‍ജ്ജ് വീണ്ടും പറയുന്നത്. ആ ഇര കൊലചെയ്യപ്പെട്ടു, ഈ ഇര കൊല ചെയ്യപ്പെട്ടിട്ടില്ല.

പരാതി കേട്ടപ്പോള്‍ ചിരിവന്നു
ആ പെണ്‍കുട്ടി പരാതി കൊടുത്തപ്പോള്‍ തനിക്ക് ചിരി വന്നു എന്നാണ് പിസി ജോര്‍ജ്ജ് പറയുന്നത്. കാരണം, താന്‍ ആ പെണ്‍കുട്ടിയെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല എന്നതാണ് എന്നും ജോര്‍ജ്ജ് പറയുന്നു. താന്‍ പറഞ്ഞു എന്ന് പറഞ്ഞ് വാര്‍ത്ത കൊടുക്കുന്നതല്ലാതെ, ചാനലുകാര്‍ താന്‍ പറഞ്ഞത് കൊടുക്കുന്നില്ല എന്നാണ് ആക്ഷേപം.

ആരാണ് പരാതി കൊടുപ്പിക്കുന്നത്
താന്‍ പറഞ്ഞത് പോലീസ് തെറ്റദ്ധാരണയുണ്ടാക്കുന്നു എന്നാണ്. എന്നാല്‍ നടി പരാതി കൊടുക്കുമ്പോള്‍ തനിക്ക് വീണ്ടും സംശയം ആണ് തോന്നുന്നത്. ആരാണ് ഈ പെണ്‍കുട്ടിയെ കൊണ്ട് പരാതി കൊടുപ്പിക്കുന്നത്? ആ ശക്തികളെ കണ്ടെത്തണം എന്നും പിസി ജോര്‍ജ്ജ് പറയുന്നുണ്ട്.

മുകേഷിനെതിരെ
മുകേഷിനെതിരെ ആഞ്ഞടിക്കുന്നുണ്ട് ഈ അഭിമുഖത്തിലും പിസി ജോര്‍ജ്ജ്. ആദ്യം ഒരു നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ പ്രമുഖ നടന്റെ ഡ്രൈവര്‍ ആയിരുന്നു സുനി. ഈ സംഭവം നടക്കുമ്പോളും സിനിമ രംഗത്തെ ഡ്രൈവറാണ് സുനി. സിനിമാക്കാര്‍ക്ക് ഇതില്‍ ഉത്തരവാദിത്തമില്ലേ എന്നാണ് പിസി ജോര്‍ജ്ജിന്റെ ചോദ്യം.

സിനിമാക്കാരനായ എംഎല്‍എ
സിനിമാക്കാരനായ ഒരു എംഎല്‍എ ഉണ്ട്. എന്തുകൊണ്ടാണ് അദ്ദേഹത്തെ വിളിച്ച് ചോദ്യം ചെയ്യാത്തത് എന്നും പിസി ജോര്‍ജ്ജ് ചോദിക്കുന്നുണ്ട്. അതിന് പിന്നില്‍ കേരള പോലീസിന്റെ അജണ്ടയാണ് എന്നും പിസി ജോര്‍ജ്ജ് ആരോപിക്കുന്നുണ്ട്.

ആ സംവിധായകനോട്
ഏപ്രില്‍ 10 ന് സുനില്‍ കുമാര്‍ ഒരു പ്രമുഖ സിനിമാക്കാരനോട് ഫോണില്‍ സംസാരിച്ചു. അയാള്‍ക്ക് അത് സുനിയാണെന്ന് പോലും അറിയില്ലായിരുന്നു. അതിന് ശേഷം സുനിയുടെ സഹതടവുകാരനും ബന്ധപ്പെട്ടു. നടന്ന കാര്യങ്ങളെല്ലാം വ്യക്തമായി ആ സംവിധായകനോട് പറഞ്ഞിട്ടുണ്ട് എന്നാണ് പിസി ജോര്‍ജ്ജ് പറയുന്നത്

ആ രഹസ്യ ടേപ്പുകള്‍ കൈയ്യിലുണ്ട്
അന്ന് സംവിധായകനോട് സംസാരിച്ചതിന്റെ ടേപ്പ് തന്റെ കൈവശം ഉണ്ട് എന്നാണ് പിസി ജോര്‍ജ്ജ് പറയുന്നത്. എന്നാല്‍ അത് ഇപ്പോള്‍ താന്‍ പുറത്ത് വിടില്ല എന്നും ജോര്‍ജ്ജ് പറയുന്നു.

ബി സന്ധ്യക്കെതിരെ
ഈ വിവരങ്ങള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞപ്പോള്‍ അതെല്ലാം എഡിജിപി ബി സന്ധ്യ 'ക്ലോസ് ചെയ്തു' എന്നാണ് ജോര്‍ജ്ജ് ആരോപിക്കുന്നത്. ഇക്കാര്യങ്ങള്‍ പറഞ്ഞതോടെ ചോദ്യം ചെയ്യല്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നത് നിര്‍ത്തി എന്നാണ് ആരോപണം.

പിണറായി പങ്കാളിയല്ല
ആ ഓഡിയോ ടേപ്പ് പുറത്ത് വിടാത്തതിന് കാരണവും പിസി ജോര്‍ജ്ജ് പറയുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിഷയത്തില്‍ പങ്കാളിയല്ല. പാര്‍ട്ടിയുടെ ഉള്ളിലുണ്ടായ ചില കളികളുടെ ഭാഗമായിട്ടാണ് ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതുള്‍പ്പെടെയുള്ള കാര്യങ്ങള്‍. ഇതില്‍ ഉന്നതരായ വ്യക്തികള്‍ക്ക് പങ്കുണ്ടെന്നും പിസി ജോര്‍ജ്ജ് ആരോപിക്കുന്നു.

നിയമസഭ കഴിയുന്നത് വരെ
നിയമസഭ കഴിയുന്നതുവരെ ദിലീപിന് ജാമ്യം കിട്ടാതിരിക്കാനുള്ള എല്ലാ വഴികളും പോലീസ് നോക്കും എന്നാണ് പിസി ജോര്‍ജ്ജ് പറഞ്ഞത്. ജാമ്യാപേക്ഷയ്ക്ക് പ്രശ്‌നം ഉണ്ടാകാതിരിക്കാന്‍ വേണ്ടി മാത്രമാണ് ആ ഓഡിയോ ടേപ്പ് പുറത്ത് വിടാതിരിക്കുവത് എന്നും പിസി ജോര്‍ജ്ജ പറയുന്നുണ്ട്. എന്തായാലും നിയമസഭ സമ്മേളനം കഴിഞ്ഞിരിക്കുകയാണ് ഇപ്പോള്‍.

വിവാഹം മുടക്കാന്‍ ആയിരുന്നെങ്കില്‍
നടിയുടെ വിവാഹം മുടക്കാനായിരുന്നു ക്വട്ടേഷന്‍ എന്നല്ലേ ആരോപണം എന്നാണ് പിസി ചോദിക്കുന്നത്. അങ്ങനെയെങ്കില്‍ അതിന് മുമ്പ് രണ്ട് നടിമാരെ ഇത്തരത്തില്‍ ആക്രമിച്ചത് ആരുടെ കല്യാണം മുടക്കാനായിരുന്നു എന്നാണ് പിസി ജോര്‍ജ്ജിന്റെ പരിഹാസം.

വനിത കമ്മീഷന് എതിരേയും
വനിത കമ്മീഷനെതിരേയും ആഞ്ഞടിക്കുന്നുണ്ട് പിസി ജോര്‍ജ്ജ്. ഈ കേസില്‍ മാത്രം എന്താണ് വനിത കമ്മീഷന് ഇത്ര താത്പര്യം എന്നാണ് ചോദ്യം. ഉഴവൂര്‍ വിജയന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് അദ്ദേഹത്തിന്റെ ഭാര്യ നല്‍കിയ പരാതി എവിടെ എന്നൊക്കെയാണ് ജോര്‍ജ്ജ് ചോദിക്കുന്നത്.
അഭിമുഖം കാണാം
മെട്രോ മലയാളത്തിന് പിസി ജോര്‍ജ്ജ് അനുവദിച്ച് അഭിമുഖം കാണാം.












Click it and Unblock the Notifications