അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടൽ? രമ കൊല്ലപ്പെട്ടത് ഭക്ഷണം കഴിക്കുമ്പോഴെന്ന് റിപ്പോർട്ട്!
തൃശൂർ: അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾമരിച്ചത് ഏറ്റുമുട്ടലിലല്ലെന്നും റിപ്പോർട്ട്. രമ കൊല്ലപ്പെട്ടത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മണിവാസകത്തിന് വെടിയേറ്റതിന് പുറമേ രണ്ട് കാലുകലും ഒടിഞ്ഞ നിലയിലായിരുന്നുവെന്നും എന്നാല്‍ വീഴ്ചയുടെ ലക്ഷണങ്ങള്‍ ശരീരത്തിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മണിവാസകം ഒഴികെ മറ്റു മൂന്നുപേര്‍ക്കുമേറ്റ വെടിയുണ്ടകളില്‍ ഭൂരിഭാഗവും ശരീരത്തിന്റെ പിന്‍ഭാഗത്താണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപണം ഉയരുന്നതിനിടെയാണ് സംശയങ്ങള്‍ ജനിപ്പിച്ച് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്. എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ലെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴല്ലെങ്കില്‍ ഭക്ഷണം കഴിച്ച ഉടനെ ആയിരിക്കാം രമയ്ക്ക് വെടിയേറ്റതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നതെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്.

രമയുടെ ശരീരത്തിൽ 5 വെടിയുണ്ടകൾ
ആമാശയത്തിലെ ഭക്ഷണാവശിഷ്ടങ്ങളില്‍നിന്നാണ് രമ കൊല്ലപ്പെട്ടത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണെന്ന നിഗമനത്തിലെത്തിയത്. ദഹിക്കാന്‍ വേണ്ട സമയത്തിനു മുമ്പേ വെടിയേറ്റിട്ടുണ്ടാകാം. രമയുടെ ശരീരത്തില്‍ അഞ്ച് വെടിയുണ്ടകള്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വെടിയുണ്ട പുറത്തെടുക്കാൻ കഴിഞ്ഞില്ല
മണിവാസകത്തിന്റെ കാല്‍ ഒടിഞ്ഞത് എങ്ങനെ സംഭവിച്ചതാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായില്ല. മറ്റേതെങ്കിലും കാരണങ്ങള്‍ കൊണ്ടാകാം കാലുകള്‍ ഒടിഞ്ഞതെന്നാണ് കരുതുന്നത്. മണിവാസകത്തിന് തലയിലും വെടിയേറ്റിട്ടുണ്ട്. കാര്‍ത്തി, അരവിന്ദ് എന്നിവരുടെ ശരീരത്തിലേറ്റ വെടിയുണ്ട പോസ്റ്റ്‌മോര്‍ട്ടത്തിനിടെ പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, ഇരുവരുടെയും ശരീരത്തില്‍ വെടിയുണ്ടയുണ്ടെന്ന് എക്സറേയിൽ തെളിഞ്ഞിരുന്നു.

ഡോക്ടർമാരിൽ നിന്ന് മൊഴി എടുത്തു
ഇവരും വെടിയേറ്റാണു മരിച്ചതെന്നാണു റിപ്പോര്‍ട്ടിലുള്ളത്. ഈ വെടിയുണ്ടകള്‍ പുറത്തെടുക്കാന്‍ ഇനി പ്രത്യേക പരിശോധനയുണ്ടാവില്ലെന്നാണ് റിപ്പോർട്ട്. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരിൽ നിന്ന് പോലീസ് മൊഴിയെടുത്തിട്ടുണ്ടെന്നും മാതൃഭൂമി റിപ്പോട്ട് ചെയ്യുന്നു.

രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പക്കും
പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഫൊറന്‍സിക് നിഗമനങ്ങളുമാണ് അന്വേഷണ സംഘം ഡോക്ടര്‍മാരോടു ചോദിച്ചറിഞ്ഞത്. നാലുപേരുടെയും മരണകാരണം വെടിയേറ്റാണെന്ന് ഡോക്ടർമാർ പോലീസിനോട് പറഞ്ഞു. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം പോലീസിനു കൈമാറുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ക്രൈംബ്രാഞ്ച് അന്വേഷണം
അട്ടപ്പാടിയിൽ മാവോയിസ്റ്റുകളെ വധിച്ച സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. മലപ്പുറം എസ്പിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. മാവോയിസ്റ്റുകളുടെ കൊലപാതകത്തിൽ മജിസ്റ്റീരിയൽ അന്വേഷണം വേണമെന്ന് സിപിഐ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.

വെടിവെച്ചത് സ്വയരക്ഷയ്ക്ക്
തണ്ടർബോൾട്ടിന്റെ വെടിയേറ്റ് നാലു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിനെതിരെ സഭയിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷവും നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. മാവോയിസ്റ്റുകൾക്കെതിരെ സ്വയരക്ഷാർഥമാണ് സേന വെടിവച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

ആദ്യം വെടിയുതിർത്തത് മാവോയിസ്റ്റുകൾ
അട്ടപ്പാടിയിൽ മാവോയിസ്റ്റുകളാണ് ആദ്യം വെടിയുതിർത്തതെന്ന് ഐജി അശോക് യാദവും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സേന തിരിച്ചടിച്ചത് അതിന് ശേഷമായിരുന്നു. മാവോയിസ്റ്റുകളുടെ പക്കൽ ആധുനിക ആയുധങ്ങളുണ്ടായിരുന്നുവെന്നും ഐജി പറഞ്ഞിരുന്നു. പോലീസിന് പുറമേ മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഇന്നലെ വെടിവയ്പ് നേരിട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications