പരസ്യവിചാരണ: ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും ഫലം നിരാശ; പൊലീസ് ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്യണമെന്ന് ജയചന്ദ്രൻ
തിരുവനന്തപുരം: ആറ്റിങ്ങലിൽ അച്ഛനെയും മകളെയും മോഷണക്കുറ്റം ആരോപിച്ച് പിങ്ക് പൊലീസ് ജനമധ്യത്തിൽ നടുറോഡിൽ വച്ച് പരസ്യവിചാരണ ചെയ്ത സംഭവത്തിൽ ഡിവൈഎസ്പിയും ഡിജിപിക്കും പരാതി നൽകിയിട്ടും നീതി ലഭിച്ചില്ലെന്ന് പിതാവ് ജയചന്ദ്രൻ. പൊലീസിന് പരാതി നൽകി മൂന്നുമാസം പിന്നിടുമ്പോഴും ഇതുവരെയും പരാതിക്കാരുടെ മൊഴിയെടുക്കാൻ തയ്യാറായിട്ടില്ല.

അതേസമയം, പൊലീസ് നിഷ്ക്രിയത്വം കാണിക്കുകയാണെന്നും പൊതുജനമധ്യത്തിൽ അപമാനത്തിരയായ തങ്ങൾക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ജയചന്ദ്രൻ ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ആരോപണവിധേയായ പൊലീസ് ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്യണമെന്നും ജയചന്ദ്രൻ വ്യക്തമാക്കി. ഓഗസ്റ്റ് 27ന് തുമ്പ വി.എസ്.എസ്.സിയിലേക്ക് കാര്‍ഗോ കൊണ്ടുപോകുന്നതു കാണാന്‍ ആറ്റിങ്ങല്‍ തോന്നയ്ക്കല്‍ സ്വദേശിയായ പെണ്‍കുട്ടി പിതാവിനൊപ്പം മൂന്നുമുക്ക് ജംഗ്ഷനിലെത്തിയപ്പോഴാണ് സംഭവം. മൊബൈല്‍ കാണാനില്ലെന്ന് പറഞ്ഞ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പെണ്‍കുട്ടിയെയും പിതാവിനെയും അപമാനിച്ചെന്നാണ് കേസ്.
നീലയണിഞ്ഞ് അതി സുന്ദരിയായി പേളി മാണി; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഫോണ്‍ പിന്നീട് പിങ്ക് പൊലീസിന്റെ വാഹനത്തില്‍ നിന്നു തന്നെ ലഭിച്ചു. എന്നിട്ടും ഈ പൊലീസ് ഉദ്യോഗസ്ഥ മോശമായി തന്നെ പെരുമാറിയെന്നാണ് ജയചന്ദ്രന്‍ പറയുന്നത്. പിങ്ക് പൊലീസിൻ്റെ ചുമതലയുണ്ടായിരുന്ന സി.പി രജിതയാണ് ജയചന്ദ്രനോടും മകളോടും മോശമായി പെരുമാറിയത്. പൊതുജനമധ്യത്തില്‍ ജയചന്ദ്രനേയും മകളേയും അപമാനിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ഇതേത്തുടര്‍ന്ന് രജിതയെ തിരുവനന്തപുരം റൂറല്‍ എസ്.പി ഓഫീസിലേക്ക് സ്ഥലം മാറ്റി. സ്ഥലം മാറ്റിയെങ്കിലും ഉദ്യോഗസ്ഥക്കെതിരെയുള്ള പ്രതിഷേധത്തിന് അയവു വന്നില്ല.

ഓഗസ്റ്റ് 31ന് ദക്ഷിണ മേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയോട് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ഉത്തരവിട്ടു. എന്നാല്‍, ജാഗ്രതക്കുറവ് മാത്രമാണ് രജിതയുടെ ഭാഗത്ത് നിന്നുണ്ടായതെന്നായിരുന്നു ഐ.ജിയുടെയും റിപ്പോര്‍ട്ട്. രജിതയെ പൂർണമായും സംരക്ഷിച്ചുകൊണ്ടായിരുന്നു പൊലീസ് റിപ്പോർട്ട് എന്നുള്ളതും ശ്രദ്ധേയമായിരുന്നു. പൊലീസിൽ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഒക്ടോബർ അഞ്ചിന് ജയചന്ദ്രനും മകളും മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി സമർപ്പിച്ചു. മുഖ്യമന്ത്രിക്ക് കുടുംബം പരാതി നൽകിയെങ്കിലും ഫലം നിരാശ മാത്രമായിരുന്നു. സർക്കാരിൽ നിന്നും അനുകൂലതീരുമാനം ഉണ്ടാകാതായതോടെയാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച കേസ് പരിഗണിച്ച കോടതി പൊലീസിനും ഉദ്യോഗസ്ഥയ്ക്കുമെതിരെ രൂക്ഷമായ വിമർശനമാണ് നടത്തിയത്. പിങ്ക് പൊലീസിന്റെ നടപടി കാക്കിയുടെ അഹങ്കാരമാണെന്ന് പറഞ്ഞ കോടതി ഉദ്യോഗസ്ഥയുടെ നടപടി നീതീകരിക്കാനാവില്ലെന്നും വ്യക്തമാക്കിയിരുന്നു. മൊബൈൽ ഫോൺ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് പൊലീസുകാരിയുടെ ചുമതലയാണ്. എന്തിനാണ് കുട്ടിയെ ചോദ്യം ചെയ്തതെന്നും കോടതി ചോദിച്ചു. സംഭവത്തിൽ ഇനിയും കുട്ടിയോട് ക്ഷമാപണം നടത്താൻ ഉദ്യോഗസ്ഥ തയ്യാറായില്ല.

ഈ പൊലീസ് ഉദ്യോഗസ്ഥ ഒരു അമ്മയാണോ, അവര്‍ സ്ത്രീയാണോ? പൊലീസ് ഇത്തരത്തിൽ പെരുമാറുന്നതു കൊണ്ടാണ് ഇവിടെ ആത്മഹത്യകൾ വരെ ഉണ്ടാകുന്നതെന്നും കോടതി വിമർശിക്കുകയും ചെയ്തു. ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച കോടതി ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നാണ് നിരീക്ഷിച്ചത്. സംഭവം അങ്ങേയറ്റം വേദനാജനകവും സങ്കടകരമാണെന്നും കോടതി പറഞ്ഞിരുന്നു. സംഭവത്തിൽ നേരത്തെ ബാലാവകാശ കമ്മീഷൻ ബാലനീതി വകുപ്പ് പ്രകാരം ഉദ്യോഗസ്ഥക്കെതിരെ കേസെടുത്തിരുന്നു.

അതിനിടെ, കുറ്റക്കാരിയായ പൊലീസ് ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്യണമെന്നും തനിക്കും മകള്‍ക്കും നഷ്ടപരിഹാരം ലഭിക്കണമെന്നും ജയചന്ദ്രന്‍ പറയുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ട് പോലും മൂന്നു മാസം പിന്നിടുമ്പോഴും മൊഴി രേഖപ്പെടുത്താൻ പോലും പൊലീസ് തയ്യാറാകുന്നില്ല. പിങ്ക് പൊലീസ് ഉദ്യോഗസ്ഥ സി.പി. രജിതക്കെതിരെ നടപടിയും അപമാനത്തിനിരയായതിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് ജയചന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.












Click it and Unblock the Notifications