അയോധ്യ വിധി; ഫേസ്ബുക്കിലൂടെ മതസ്പർദ്ധയ്ക്ക് ശ്രമം, എം സ്വരാജിനെതിരെ ഡിജിപിക്ക് പരാതി!
തിരുവനന്തപുരം: അയോധ്യ കേസിൽ സുപ്രീംകോടതി വിധിക്ക് പിന്നാലെ എം സ്വരാജ് എംഎൽഎ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റിനെതിരെ പരാതി. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് പ്രകാശ് ബാബുവാണ് ഡിജിപിക്ക് പരാതി നല്‍കിയത്. 'വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരുവിധിയുണ്ടാകുമെന്ന് നിഷ്കളങ്കരേ, നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരിക്കുന്നുവോ?' എന്നായിരുന്നു എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഡിജിപിക്ക് പരാതി നൽകിയ കാര്യം അഡ്വ. പ്രകാശ് ബാബു തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. സിപിഎം നേതാവ് എം സ്വരാജ് എംഎൽഎയുടെ എഫ്ബി പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി അയച്ചിട്ടുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

അയോധ്യ കേസ്സ് വിധിയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ പരസ്പരം ആശങ്കയും സ്പർദ്ധയും വിദ്വേഷവുമുണ്ടാക്കാൻ പാകത്തിലുള്ളതോ അത്തരത്തിലുള്ള ചിന്ത ഉണർത്തുന്നതോ പ്രകോപനമുണ്ടാക്കുന്നതോ ആയ പോസ്റ്റുകൾക്കും പ്രസ്ഥാവനകളൾക്കുമെതിരെ നടപടിയെടുക്കുമെന്ന് മുൻകൂട്ടി പ്രഖ്യാപിച്ച മുഖ്യമന്ത്രിയും DGP യും ഇക്കാര്യത്തിൽ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലാത്തപക്ഷം നേരിട്ട് കോടതിയെ സമീപിക്കുമെന്നും പ്രകാശ് ബാബു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
അതേസമയം, അയോധ്യ വിധിക്ക് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ മതസ്പര്‍ധ ഉണ്ടാക്കുന്ന വിധത്തില്‍ അഭിപ്രായ പ്രകടനം നടത്തിയതിന് കൊച്ചിയിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെചയ്തിരുന്നു. വർഗ്ഗീയമായി പോസ്റ്റിട്ട രണ്ട് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേരള പോലീസിന്റെ സൈബർ ഡോം വിഭാഗമാണ് പോസ്റ്റ് കണ്ടെത്തിയത്. പ്രതികൾക്കെതിരെ ഐപിസി 153 എ, 550 ബി, 120 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications