'അമ്മ'യുടെ തലപ്പത്തിട്ട് തട്ടി ബാബുരാജിന്റെ പൊട്ടിത്തെറി... ഇന്നസെന്റിനും രൂക്ഷവിമര്‍ശനം
കൊച്ചി: അമ്മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി ഗണേഷ് കുമാറിന്റെ കത്ത് തുറന്നുവിട്ട വിവാദത്തിന് പിറകേ അടുത്ത വിവാദം. സിനിമ താരവും നിര്‍മാതാവും ആയ ബാബുരാജ് ആണ് ഇപ്പോള്‍ അമ്മയ്‌ക്കെതിരെ ഫേസ്ബുക്കില്‍ രംഗത്തെത്തിയിട്ടുള്ളത്.
ഒരംഗത്തിന് ആപത്ത് സംഭവിച്ചാല്‍ പോലും ഇമേജ് നോക്കുന്ന നടന്‍മാര്‍ അമ്മയുടെ ഭാരവാഹി സ്ഥാനങ്ങള്‍ ഒഴിയണം എന്നാണ് ബാബുരാജ് ആവശ്യപ്പെടുന്നത്. താന്‍ ഒരു അപകടത്തില്‍ പെട്ട് ആശുപത്രിയില്‍ കിടക്കുമ്പോള്‍ പലരും വിളിച്ചില്ലെന്നും ബാബുരാജ് പറയുന്നുണ്ട്.
അമ്മയടെ പ്രസിഡന്റ് ഇന്നസെന്റിനെതിരെയാണ് ബാബുരാജിന്റെ അതിരൂക്ഷമായ ആരോപണങ്ങള്‍. ഫേസ്ബുക്ക് പോസ്റ്റില്‍ ബാബുരാജ് പറഞ്ഞതിങ്ങനെ...

ഇങ്ങനെ മതിയോ ?
ഇങ്ങനെ മതിയോ എന്ന് ചോദിച്ചുകൊണ്ടാണ് ബാബുരാജ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.
മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മ , അതിലെ അംഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നുണ്ട് ,കൈനീട്ടം കൊടുക്കുന്നുണ്ട് , ഇൻഷൂറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട് എല്ലാം ശരി തന്നെ എന്നാലും, പല അവസരങ്ങളിലും അതുമാത്രമായി ഒതുങ്ങുന്നില്ലേ എന്ന് സംശയം.

തലപ്പത്തുള്ളവര്‍ക്ക്
തലപ്പത്തിരിക്കുന്ന എല്ലാവരും അവരവരുടെ കാര്യങ്ങളിൽ അല്ലെങ്കിൽ അവർക്ക് ഉചിതമാണ് എന്ന് തോന്നുന്ന കാര്യങ്ങളിൽ മാത്രമായി ഒതുങ്ങുന്നത് നല്ലതല്ല. ഒരംഗത്തിനു എന്തെങ്കിലും ആപത്ത് സംഭവിച്ചാൽ അവരെ ഒന്നു നേരിട്ട് വിളിക്കാനോ, ആശ്വസിപ്പിക്കനോ പോലും ഇമേജ് നോക്കുന്ന നടന്മാരാണ് സംഘടനയുടെ തലപ്പത്ത്.

ഹാസ്യ മറുപടി നല്‍കി പിടിച്ചുനില്‍ക്കാന്‍ പറ്റുമോ
പല നിർണ്ണായക ചോദ്യങ്ങൾക്കും എത്ര നാൾ ഹാസ്യത്തിലൂടെ മറുപടി നൽകി അംഗങ്ങളുടെ കണ്ണടപ്പിക്കാൻ സാധിക്കും. ജനങ്ങൾ എല്ലാം നോക്കി കാണുന്നുണ്ട്. ഇത്തരത്തിൽ അംഗങ്ങളുടെ കാര്യങ്ങളിൽ ഇടപെടാൻ ഇമേജ് നോക്കുന്ന നടന്മാർ ദയവു ചെയ്ത് ആ സ്ഥാനം ഉപേക്ഷിക്കണമെന്നാണ് എനിക്ക് പറയാൻ ഉള്ളത്.

അപകടത്തില്‍ പെട്ട് ആശുപത്രിയില്‍ ആയപ്പോള്‍
ഞാനൊരു അപകടത്തിൽപ്പെട്ട് ആശുപത്രിയിലായിരുന്നു സമയത്തും ഇതിൽ പലരും വിളിച്ചില്ല, അന്വേഷിച്ചില്ല അത് പോട്ടെ എനിക്കതിൽ പരാതിയില്ല എന്നും ബാബുരാജ് പറയുന്നു. എന്നാല്‍ ഒരുകാര്യം ബാബുരാജിന് നിസ്സാരമായി തള്ളിക്കളയാന്‍ പറ്റില്ല.

ഇന്നസെന്‍റിനോട്
താന്‍ താമസിക്കുന്ന, താന്‍ വോട്ടറായ ആലുവ ഉൾപ്പെടുന്ന പ്രദേശത്തിന്റെ എംപി കൂടിയായ അമ്മയുടെ പ്രസിഡന്റ് ഒന്ന് വിളിച്ചു ക്ഷേമം അന്വേഷിക്കാതിരുന്നതിനെ നിസ്സാരമായി കാണാൻ മനസ്സ് സമ്മതിക്കുന്നില്ല എന്നാണ് ബാബുരാജ് പറയുന്നത്. അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിനോടുള്ള വിയോജിപ്പ് തന്നെയാണ് ഇതിലൂടെ ബാബുരാജ് വ്യക്തമാക്കിയിരിക്കുന്നത്.

പ്രസ്ഥാനത്തെ തകര്‍ക്കാനല്ല
പ്രസ്ഥാനത്തെ തകർക്കാനുള്ള വരികളായി ഇതിനെ കാണരുത്. എന്നാൽ ഇപ്പോൾ ചിന്തിക്കേണ്ട സമയമാകുന്നു. നടീനടന്മാർ പൊതുവെ പ്രതികരണശേഷി നഷ്ട്ടപെട്ടവരാണ് എന്ന് മുദ്രകുത്തൽ ഇനിയെങ്കിലും മാറ്റിയെടുക്കണം, അതെ ഞാനീ വിശദീകരണത്തിലൂടെ ഉദ്ദേശിച്ചുള്ളൂ.

നല്ലതായാലും ചീത്തയായാലും
ഒരു കാര്യം ഓർക്കുക. ഒരംഗം സംഘടനയിൽ അംഗത്വം എടുത്താൽ, അവർ നല്ലതാകട്ടെ ചീത്തയാകട്ടെ അവരെ സംരക്ഷിക്കാനുള്ള ബാധ്യതയും കൂടി സംഘടനയ്ക്കുണ്ട്. അല്ലാതെ വർഷത്തിലൊരിക്കൽ കുറേ മേലാളന്മാരുടെ വലിപ്പ കഥ കേൾക്കാനും ഉച്ചയ്ക്ക് മൃഷ്ടാന്ന ഭോജനത്തിനുള്ള ഒത്തുചേരൽ മാത്രമാകരുത് സംഘടന എന്ന് പറഞ്ഞാണ് ബാബുരാജ് തന്‍റെ ഫേസ്ബുക്ക് അവസാനിപ്പിക്കുന്നത്.
ബാബുരാജിന്‍റെ പോസ്റ്റ്
ബാബുരാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം. വലിയ സ്വീകാര്യതയാണ് ബാബുരാജിന്‍റെ അഭിപ്രായത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications