'ബാല എനിക്കൊപ്പം ഉള്ളപ്പോഴും മറ്റ് സ്ത്രീകൾക്ക് മെസേജും കോളും, എല്ലാ തെളിവും ഉണ്ട്';എലിസബത്ത്
അമൃത സുരേഷുമായി വേർപിരിഞ്ഞതിന് പിന്നാലെയാണ് തൃശൂർ സ്വദേശിയായ ഡോ എലിസബത്ത് ഉദയനെ ബാല വിവാഹം കഴിച്ചത്. എന്നാൽ ഈ വിവാഹം അധികനാൾ നീണ്ടില്ല. 2024 ൽ ഇരുവരും വേർപിരിഞ്ഞു.
2024 ൽ ബാല കരൾ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഏറെ ദിവസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞു. പിന്നീട് വീട്ടിൽ വന്നപ്പോഴൊന്നും എലിസബത്ത് ഒപ്പമുണ്ടായിരുന്നില്ല. തുടർന്ന് മാധ്യമങ്ങൾ എലിസബത്തിനെ കുറിച്ച് ചോദ്യം ഉയർത്തിയപ്പോഴാണ് എലിസബത്തുമായി പിരിഞ്ഞെന്ന് ബാല വെളിപ്പെടുത്തിയത്. എലിസബത്ത് തനി തങ്കമാണെന്നും താൻ ഒരിക്കലും എലിസബത്തിനെ കുറ്റപ്പെടുത്തില്ലെന്നും ബാല പറഞ്ഞിരുന്നു.

അതേസമയം എലിസബത്തും വിവാഹമോചനത്തെ കുറിച്ചോ ബാലയെ കുറിച്ചോ ഒന്നും പ്രതികരിച്ചിരുന്നില്ല. ബാല കോകിലയെ വിവാഹം കഴിച്ചപ്പോഴും പലരും എലിസബത്തിനോട് ഇത് സംബന്ധിച്ച് ചോദ്യം ഉയർത്തിയെങ്കിലും എലിസബത്ത് മൗനം തുടർന്നു. എന്നാൽ മുൻപ് ബാലയുടെ ആദ്യ ഭാര്യയും ഗായികയുമായ അമൃതയുടെ സുഹൃത്ത് എലിസബത്ത്-ബാല വിവാഹത്തെ കുറിച്ച് ചില വെളിപ്പെടുത്തൽ നടത്തിയിരുന്നു. ശാരീരകവും മാനസികവുമായ ഉപദ്രവം താങ്ങാൻ വയ്യാതെ എലിസബത്തും വീട് വിട്ട് ഇറങ്ങി പോയതാണെന്നാണ് അവർ തുറന്ന് പറഞ്ഞത്. അപ്പോഴും എലിസബത്ത് ഈ വിഷയത്തിൽ പ്രതികരിച്ചില്ല.
അതിനിടെ അടുത്തിടെ എലിസബത്തിനെ പരോക്ഷമായി ലക്ഷ്യം വെച്ചുള്ള ചില ആരോപണങ്ങൾ ബാല ഉയർത്തി. താൻ ആശുപത്രിയിൽ കിടക്കുമ്പോൾ മരുന്ന് മാറി തന്നുവെന്നും ഇതൊന്നും അറിയാതെ താൻ വീണ്ടും അഡ്മിറ്റായപ്പോൾ എന്നെ നോക്കിയത് കോകില ആയിരുന്നുവെന്നുമാണ് ബാല പറഞ്ഞത്.
'കഴിഞ്ഞ വര്‍ഷം ഓപറേഷന്‍ എല്ലാം കഴിഞ്ഞ ശേഷം എനിക്ക് ഒരു മരുന്ന് മാറി തന്നിരുന്നു. അത് കൊടുത്തത് ആരെന്ന് പറയുന്നില്ല. മാറിക്കഴിച്ചു എന്ന് മാത്രം പറയാം. കുറച്ച് നാള്‍ അക്കാര്യം അറിയാതെ മരുന്ന് കഴിച്ചു. 10 ദിവസം ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു. അപ്പോള്‍ എന്ന നോക്കിയിരുന്നത് കോകില ആയിരുന്നു',എന്നാണ് ബാല പറഞ്ഞത്. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ബാല ഇക്കാര്യം പറഞ്ഞത്. ഇതോടെ അത് എലിസബത്ത് ആണെന്ന തരത്തിൽ ആരോപണം ഉയർന്നു. ഇപ്പോഴിതാ ആ വീഡിയോക്ക് താഴെ കമന്റുമായി രംഗത്തെത്തിയിരിക്കുകയാണ് എലിസബത്ത്. ബാലക്കെതിരെ ഗുരുതര ആരോപണമാണ് എലിസബത്ത് ഉയർത്തിയത്. എലിസബത്തിന്റെ വാക്കുകൾ ഇങ്ങനെ
'എന്റെ മെഡിക്കൽ ലൈസൻസ് കട്ട് ചെയ്യാൻ പറയൂ. ഞങ്ങൾ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. എനിക്കൊപ്പം ഉള്ളപ്പോൾ തന്നെ അയാൾ മറ്റ് സ്ത്രീകൾക്കയച്ച പല മെസേജുകളും റെക്കോഡുകളും എന്റെ കൈയ്യിൽ ഉണ്ട്. എനിക്ക് മനസിലാകുന്നില്ല അയാൾ എങ്ങനെയാണ് മറ്റൊരു വിവാഹം കഴിച്ചതെന്ന്. അയാൾ എന്നെ വിവാഹം കഴിച്ചു, ആളുകളെ വിവാഹത്തിന് ക്ഷണിച്ചു, പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു വിവാഹം. അയാളുടെ ജാതകത്തിൽ പ്രശ്നം ഉള്ളതുകാരണം 41 ന് ശേഷം മാത്രമേ വിവാഹം രജിസ്റ്റർ ചെയ്യാൻ സാധിക്കൂവെന്ന് അയാളുടെ അമ്മയും അയാളും എന്നോട് പറഞ്ഞു. ഇപ്പോൾ അയാൾ എന്നെ മാനസികമായും ശാരീരകമായും അപമാനിക്കുകയാണ്. അയാളുടെ ഗുണ്ടകളേയും അയാളുടെ മുൻ ഭീഷണികളും കാരണം എന്റെ കുടുംബം ഇപ്പോഴും ഭയം കൊണ്ട് കഴിയുകയാണ്. ഇനിയും ഇത് തുടർന്നാൽ ഞാൻ നിങ്ങൾക്കെതിരെ പോലീസിൽ പരാതി നൽകും. എന്നെ ചതിച്ചതിനും ദ്രോഹിച്ചതിനും ബ്ലാക്ക്മെയിൽ ചെയ്തതിനും ഇതുവരെ എന്നോട് ചെയ്തതിന് മുഴുവനും', എലിസബത്ത് പറഞ്ഞു.












Click it and Unblock the Notifications