എന്ത് ദുഷ്ടത്തരമാണ് മോഹൻലാൽ ചെയ്തത്.. പൊട്ടിത്തെറിച്ച് ഭാഗ്യലക്ഷ്മി.. മോഹൻലാലിനോടുള്ള വ്യക്തിവിരോധം
സംസ്ഥാന ചലച്ചിത്ര പുരസ്കാര സമര്‍പ്പണത്തില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കുന്നതിനെതിരെ ഒരു കൂട്ടം അഭിനേതാക്കളും സിനിമാ പ്രവര്‍ത്തകരും രംഗത്ത് വന്നത് മലയാള സിനിമയില്‍ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്.
നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ കുറ്റാരോപിതനായ വ്യക്തിയെ പിന്തുണച്ച് അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ നടപടി സ്വീകരിച്ച മോഹന്‍ലാലിനെ ചലച്ചിത്ര പുരസ്കാരം പോലുള്ള ചടങ്ങില്‍ പങ്കെടുപ്പിക്കുന്നത് ചടങ്ങിന്‍റെ ശോഭ കെടുത്തുമെന്നാണ് മോഹന്‍ലാലിനെ എതിര്‍ക്കുന്നവര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ മോഹന്‍ ലാലിനെതിരെ നടക്കുന്നത് വ്യക്തിവൈരാഗ്യമാണെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഭാഗ്യലക്ഷ്മി. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ പ്രതികരിച്ചത്.
കല്ലുകടി
എഎംഎംഎയുടെ പ്രസിഡന്‍റായി മോഹന്‍ലാല്‍ വന്നത് മുതല്‍ തുടങ്ങിയതാണ് പുതിയ വിവാദങ്ങള്‍. സംഘടനയുടെ പുതിയ പ്രസസിഡന്‍റായി ലാല്‍ എത്തിയ പിന്നാലെ ദിലീപിനെ തിരിച്ചെടുത്ത നടപടിയാണ് മോഹന്‍ലാലിന് വിനയായത്. ഇതിന് പിന്നാലെ നടത്തിയ പത്രസമ്മേളനത്തിലും ദിലീപിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു മോഹന്‍ലാല്‍ സ്വീകരിച്ചത്.
സ്ത്രീവിരുദ്ധം
ഇതോടെ വന്‍ പ്രതിഷേധമാണ് മോഹന്‍ലാലിന് നേരെ ഡബ്ല്യുസിസിയിലെ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഉയര്‍ത്തിയത്. ഇതിന് പിന്നാലെയാണ് ചലച്ചിത്ര പുരസ്കാര സമര്‍പ്പണ വേദിയില്‍ മോഹന്‍ ലാലിനെ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തിരുമാനത്തിനെതിരെ താരങ്ങള്‍ രംഗത്തെത്തിയത്.
നിവേദനം
മോഹന്‍ലാലിനെ പരിപാടിയില്‍ പങ്കെടുപ്പിക്കരുതെന്ന് ചൂണ്ടിക്കാട്ടി പ്രകാശ് രാജ്, എന്‍എസ് മാധവന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ ദാസ് തുടങ്ങി 108 ഓളം പേര്‍ ചേര്‍ന്ന് ഒപ്പിട്ട നിവേദനം മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു.
പ്രതിഷേധം
സാംസ്‌ക്കാരിക മന്ത്രിയുടെ സാന്നിധ്യത്തില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി അവാര്‍ഡ് ജേതാക്കള്‍ക്ക് പുരസ്‌കാരം നല്‍കുന്ന ലളിതവും അന്തസ്സുറ്റതുമായ ഒരു ചടങ്ങായിരിക്കണം കേരള സംസ്ഥാന അവാര്‍ഡ് വിതരണ വേദി. ഈ ചടങ്ങില്‍ മുഖ്യ മന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിച്ചു കൊണ്ടുവരുന്നത് തീര്‍ത്തും അനൗചിത്യം മാത്രമല്ല പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചു കാട്ടുക കൂടിയാണ് എന്നാണ് നിവേദനത്തില്‍ പറയുന്നത്.
തുറന്നടിച്ച്
എന്നാല്‍ ഇക്കൂട്ടരുടെ പ്രതിഷേധം വ്യക്തി വൈരാഗ്യത്തിന്‍റെ പേരിലാണെന്ന് ഭാഗ്യലക്ഷ്മി തുറന്നടിച്ചു. എന്തിന്‍റെ അടിസ്ഥാനത്തിലാണ് മോഹന്‍ലാലിനെ മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെടുന്നതെന്ന് വ്യക്തമാകുന്നില്ലെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ ചോദിക്കുന്നു.
എന്ത് തെറ്റ്
മോഹന്‍ ലാല്‍ എന്ത് തെറ്റാണ് ചെയ്തത്. ദിലീപ് വിഷയവുമായി ഉണ്ടായ വിവാദങ്ങള്‍ തുടങ്ങിയത് മോഹന്‍ ലാല്‍ പ്രസിഡന്‍റായി സ്ഥാനമേല്‍ക്കും മുന്‍പാണ്. അന്നൊന്നും എഎംഎംഎയുടെ പ്രസിഡന്‍റിനെതിരെ ആരും തന്നെ രംഗത്ത് വന്നിരുന്നില്ലെന്നിരിക്കെ ഇപ്പോള്‍ ഈ നടത്തുന്ന ബോയ്കോട്ട് പ്രതികാരങ്ങളൊക്കെ മറ്റൊന്തോ ലക്ഷ്യം വെച്ചാണ്.
മിണ്ടിയിട്ടില്ല
ഇപ്പോള്‍ വീരവാദം മുഴക്കുന്നവര്‍ ആരും തന്നെ ദിലീപിനെ തിരിച്ചെടുക്കേണ്ടെന്ന് പറഞ്ഞിട്ടില്ല. ഒരു പ്രതിഷേധവും യോഗത്തില്‍ രേഖപ്പെടുത്തിയിട്ടും ഇല്ല. അതിന് ശേഷം പുറത്ത് വന്ന് മോഹന്‍ലാലിനെതിരെ തിരിയുന്നതിന്‍റെ അടിസ്ഥാനം എന്താണ്. അതിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്നും ഭാഗ്യലക്ഷ്മി മനോരമയോട് പറഞ്ഞു.
പുറത്താക്കിയത്
എഎംഎംഎയുടെ കഴിഞ്ഞ ഭാരവാഹികളാണ് ദിലീപ് വിഷയം ചര്‍ച്ച ചെയ്യുന്നത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിന് പിന്നാലെയാണ് ദിലീപിനെ പുറത്താക്കിയത്.
ശരിയല്ല
എന്നാല്‍ സംഘടനയുടെ ഭാഗമായ ഒരാളെ പുറത്താക്കിയാല്‍ അതിന്‍റേതായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. അത് മിനുട്സില്‍ ഉള്‍പ്പെടുത്തണം. ദിലീപിനെ പുറത്താക്കിയത് മിനുട്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് പോലും വീരവാദം മുഴക്കുന്ന ഡബ്ല്യുസിസിയുടെ അംഗങ്ങളായ ഗീതു മോഹന്‍ദാസോ മറ്റുള്ളവരോ അന്വേഷിച്ചിട്ടില്ല.
സ്കിറ്റ്
മഴവില്‍ മനോരമയുടെ ഷോയില്‍ ഉള്‍പ്പെടുത്തിയ സ്കിറ്റില്‍ സ്ത്രീവിരുദ്ധത ഉണ്ടായിരുന്നെങ്കില്‍ ഡബ്ല്യുസിസിയുടെ അംഗങ്ങള്‍ അവിടെ പ്രതികരിക്കണമായിരുന്നു. അല്ലാതെ സ്കിറ്റ് കഴിഞ്ഞല്ല അതിനെ കുറിച്ച് പറയേണ്ടിയിരുന്നത്. പാര്‍വ്വതിയും രമ്യയുമൊന്നും അക്കാര്യത്തില്‍ എന്തുകൊണ്ടാണ് പ്രതികരിക്കാതിരുന്നതെന്നും ഭാഗ്യലക്ഷ്മി അഭിമുഖത്തില്‍ പ്രതികരിച്ചു.
അനുവദിക്കില്ല
അതുകൊണ്ട് ഇക്കൂട്ടര്‍ മോഹന്‍ലാലിനോട് നടത്തുന്ന ബോയ്കോട്ട് ഒരു തരത്തിലും അനുവദിച്ച് നല്‍കില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്തു.
എതിര്‍പ്പ്
നേരത്തേ തന്നെ ഡബ്ല്യുസിസിയോടും വനിതാ അംഗങ്ങളോടും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു ഭാഗ്യലക്ഷ്മി.ഡബ്യുസിസിയുടെ രൂപീകരണത്തിന് പിന്നാലെ ഫെഫ്കയുടെ നേതൃത്വത്തില്‍ ഭാഗ്യലക്ഷ്മി അധ്യക്ഷയായി വനിതാ കൂട്ടായ്മയും രൂപീകരിച്ചിരുന്നു.