ഭാരത് ബന്ദ്: തിങ്കളാഴ്ച കെഎസ്ആര്‍ടിസിയുടെ പതിവ് സര്‍വീസ് ഉണ്ടാകില്ല, വേണ്ടിവന്നാല്‍ അവശ്യ സര്‍വീസ്
തിരുവനന്തപുരം: രാജ്യത്ത് കര്‍ഷകര്‍ ആഹ്വാനം ചെയ്ത ദേശീയ ബന്ദ് നാളെയാണ്. മൂന്ന് കാര്‍ഷിക ബില്ലും വൈദ്യുത ബില്ലും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ചയാണ് ബന്ദ് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ബന്ദ്. കേന്ദ്ര ട്രേഡ് യൂണിയനുകളും ബഹുജന സംഘടനകളും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും ബന്ദിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. കൂടാതെ ഭാരത് ബന്ദിന് പിന്തുണച്ച് കേരളത്തിലെ ഭരണകക്ഷിയായ ഇടത് മുന്നണി രംഗത്തെത്തിയിരുന്നു. ഇടതുമുന്നണി യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇതോടെ കേരളത്തില്‍ നാളെ ഹര്‍ത്താലിന്റെ പ്രതീതിയായിരിക്കും.
ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് സര്‍വീസുകള്‍ സാധാരണ ഗതിയില്‍ ഉണ്ടായിരിക്കുകയില്ലെന്ന് അറിയിച്ചിരിക്കുകയാണ് കെ എസ് ആര്‍ ടി സി. ചില തൊഴിലാളി സംഘടനകള്‍ സെപ്തംബര്‍ 27 (തിങ്കളാഴ്ച്ച) രാവിലെ 06.00 മണി മുതല്‍ വൈകിട്ട് 6 മണി വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെ ബാഹുല്യം ഉണ്ടാകുവാന്‍ സാദ്ധ്യതയില്ലാത്തതിനാലും ജീവനക്കാരുടെ അഭാവം ഉണ്ടാകുവാന്‍ സാദ്ധ്യതയുള്ളതിനാലും സാധാരണ ഗതിയില്‍ സര്‍വ്വീസുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് കെഎസ്ആര്‍ടിസി പത്രക്കുറിപ്പില്‍ അറിയിച്ചു.
ആശങ്ക ഒഴിയുന്നില്ല; ഫിറ്റ്നെസ്സ്, നികുതി, ഇൻഷുറൻസ്; താങ്ങാനാവാതെ സ്കൂൾ ബസ്സുകൾ
അവശ്യ സര്‍വ്വിസുകള്‍ വേണ്ടി വന്നാല്‍ പോലീസിന്റെ നിര്‍ദ്ദേശപ്രകാരവും ഡിമാന്റ് അനുസരിച്ചും മാത്രം രാവിലെ 6 മുതല്‍ വൈകിട്ട് 6 മണി വരെ അതാത് യൂണിറ്റിന്റെ പരിധിയില്‍ വരുന്ന ആശുപത്രികള്‍, റയില്‍വേ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രധാന റൂട്ടില്‍ പരിമിതമായ ലോക്കല്‍ സര്‍വ്വിസുകള്‍ പോലീസ് അകമ്പടിയോടെയും മാത്രം അയക്കുന്നതിന് ശ്രമിക്കുന്നതാണ് കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടറുടെ കാര്യാലയം അറിയിച്ചു.
27-09-2021 ന് വൈകിട്ട് 6 മണിക്ക് ശേഷം ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഉണ്ടായിരിക്കുന്നതും ദീര്‍ഘദൂര സര്‍വ്വീസുകള്‍ അടക്കം എല്ലാ സ്റ്റേ സര്‍വ്വീസുകളും 6 മണിക്ക് ശേഷം ഡിപ്പോകളില്‍ നിന്നും ആരംഭിക്കുന്നതുമാണ്. യാത്രക്കാരുടെ ബാഹുല്യം അനുഭവപ്പെട്ടാല്‍ അധിക ദീര്‍ഘദൂര സര്‍വ്വീസുകള്‍ അയക്കുന്നതിന് ജീവനക്കാരെയും ബസ്സും യൂണിറ്റുകളില്‍ ക്രമീകരിച്ചിട്ടുണ്ടെന്നും സിഎംഡി അറിയിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയാണ് നാളെ ബന്ദ് പ്രഖ്യാപിച്ചത്. മോട്ടോര്‍ വാഹന തൊഴിലാളികളും കര്‍ഷകരും ബാങ്ക് ജീവനക്കാരും അടക്കം നൂറിലേറെ സംഘടകള്‍ ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. തൊഴിലാളി സംഘടനകളും സമരത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ബിഎംസ് അടക്കമുള്ള തൊഴിലാളി സംഘടനകള്‍ ബന്ദിനോട് പ്രതികൂല നിലപാടാണ് സ്വീകരിച്ചത്. കേരളത്തില്‍ ഭരണമുന്നണി ബന്ദിനെ പിന്തുണച്ചതിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും കേന്ദ്ര മന്ത്രി വി മുരളീധരനും ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
കേരളം കൊവിഡില്‍ വലയുമ്പോള്‍ സംസ്ഥാനവുമായി ഒരു ബന്ധവുമില്ലാത്ത വിഷയത്തില്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഹര്‍ത്താല്‍ ജനദ്രോഹമാണെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. കര്‍ഷകസമരക്കാര്‍ ഉയര്‍ത്തുന്ന ഒരു പ്രശ്‌നവും ഇവിടെ ബാധിക്കില്ലെന്നിരിക്കെ കൊവിഡില്‍ നടുവൊടിഞ്ഞ സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കുന്നത് എന്തിനാണെന്ന് സമരക്കാരും ഹര്‍ത്താലിനെ പിന്തുണയ്ക്കുന്ന സര്‍ക്കാരും ആലോചിക്കണമെന്ന് സുരേന്ദ്രന്‍ വ്യക്തമായിരിക്കുകയാണ്.
Recommended Video
മണ്ഡി സംവിധാനമില്ലാത്ത ഓപ്പണ്‍ മാര്‍ക്കറ്റില്‍ കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ സാധിക്കുന്ന സംസ്ഥാനമാണ് കേരളം. താങ്ങുവില നടപ്പിലാക്കാത്ത കേരളത്തില്‍ അതിന് ശ്രമിക്കാതെ പഞ്ചാബിലെ താങ്ങ് വിലയ്ക്ക് വേണ്ടി സമരം ചെയ്യുന്നത് അപഹാസ്യമാണെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കേരളത്തില്‍ കര്‍ഷകര്‍ ദുരിതത്തിലാണ്. കേരളത്തിലെ കര്‍ഷകര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാത്ത പിണറായി സര്‍ക്കാര്‍ ദില്ലിയിലെ ചില ഇടനിലക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞിരുന്നു.