സുധാകരനെ വിളിച്ച് കോൺഗ്രസിനെ രക്ഷിക്കാൻ ആവശ്യപ്പെട്ട് നടൻ.. കുത്തിത്തിരിപ്പിന് ചുട്ടമറുപടിയും
കോഴിക്കോട്: രാജ്യസഭാ സീറ്റ് വിവാദവും യുഡിഎഫിലേക്കുള്ള കെഎം മാണിയുടെ മടങ്ങി വരവുമെല്ലാമാണിപ്പോള്‍ രാഷ്ട്രീയ കേരളത്തിലെ ചൂടുള്ള ചര്‍ച്ചാവിഷയം. കോണ്‍ഗ്രസും യുഡിഎഫും പൊട്ടിത്തറിയുടെ വക്കിലാണ്. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന് അണികളും യുവനേതാക്കളും ഒരുപോലെ ആവശ്യപ്പെടുന്നു. അതിനിടെ സിനിമാ തിരക്കുകള്‍ക്കിടെ ഇത്തിരി രാഷ്ട്രീയം പറഞ്ഞ നടന്‍ ബിനീഷ് ബാസ്റ്റിന് നേരെ ഒരു കൂട്ടര്‍ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ്. എന്നാല്‍ ചുട്ട മറുപടി തന്നെ നല്‍കി ബിനീഷ് വിമര്‍ശകരുടെ വായടപ്പിച്ചു.

രാഷ്ട്രീയം പറഞ്ഞ് നടൻ
താനൊരു സിപിഎമ്മുകാരനാണെന്നും എന്നാല്‍ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ദുഖമുണ്ട് എന്നുമാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ബിനീഷ് ബാസ്റ്റിന്‍ കുറിച്ചത്. കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ കെ സുധാകരനെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നും ബിനീഷ് ആവശ്യപ്പെട്ടു. ഇതോടെയാണ് സിനിമാ നടന്‍ രാഷ്ട്രീയം പറയേണ്ടെന്ന ഉത്തരവുമായി ചിലരുടെ രംഗപ്രവേശം.

വർഗീയതയെ ചെറുക്കണം
ബിനീഷ് ബാസ്റ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസ് പാർട്ടിയും കേരളത്തിൽ നിലനിൽക്കേണ്ടത് അത്യാവശ്യമാണ്. കാരണം ആർഎസ്എസിന്റെ വർഗീയതയെ ചെറുക്കാൻ ഈ രണ്ടു പാർട്ടികളും ശക്തമായിരിക്കണം. ഞാനൊരു കമ്യൂണിസ്റ്റുകാരനാണ് ജീവനുള്ള കാലത്തോളം സിപിഎമ്മിന് മാത്രമേ വോട്ട് ചെയ്യുകയുള്ളൂ . എന്നിരുന്നാൽത്തന്നെയും കോൺഗ്രസ് പാർട്ടിയുടെ രാഷ്ട്രീയത്തെ ഞാൻ ബഹുമാനിക്കുന്നു.

സുധാകരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ
കോൺഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ വിഷമമുണ്ട്. കോൺഗ്രസിനെ രക്ഷിക്കാൻ ആർജ്ജവമുള്ള ഒരു കെപിസിസി പ്രസിഡണ്ടിനെ ആവശ്യമാണ് അതിന് കോൺഗ്രസിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നതിൽ ഒരാളെയുള്ളൂ. അത് മറ്റാരുമല്ല കണ്ണൂർക്കാരൻ ആയിട്ടുള്ള കെ സുധാകരൻ. അതുകൊണ്ടുതന്നെ ഞാൻ പറയുന്നു..... സുധാകരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ എന്നാണ് പോസ്റ്റ്.

പടം സഖാക്കൾ മാത്രം കണ്ടാ മതീ
എങ്കിൽ പടം സഖാക്കൾ മാത്രം കണ്ടാ മതീന്ന് കൂടി പറയ്ട്ടാ എന്നാണ് വൈശാഖ് റാം എന്നയാൾ കമന്റ് ചെയ്തത്. ഇതോടെ ബിനീഷിനെ പിന്തുണച്ച് നിരവധി പേരെത്തി. അപ്പൊ അനുശ്രീയുടെയും സുരേഷ് ഗോപിയുടെയും രാജസേനന്റെയും ഭീമൻ രഘുവിന്റെയും പടങ്ങൾ സംഘികൾ മാത്രം കണ്ടാൽ മതിയോ എന്ന തരത്തിൽ മറുചോദ്യങ്ങൾ ഉയർന്നു. ഇതോടെ ബിനീഷ് ബാസ്റ്റിൻ തന്നെ വിമർശകന് മറുപടിയുമായി രംഗത്ത് വന്നു.

പടം വർഗീയവാദികൾ കാണേണ്ട
വൈശാഖ് എൻറെ പടം വർഗീയവാദികൾ കാണണം എന്ന ആഗ്രഹം എനിക്കില്ല. അങ്ങനെ കിട്ടുന്ന കാശ് എനിക്ക് വേണ്ട താനും. ഇത്തരം ഉമ്മാക്കി കാട്ടി എൻറെ പൊന്നു സഹോദരാ എന്നെ ഭയപ്പെടുത്തേണ്ട. കാരണം ഞാൻ താഴെക്കിടയിൽ നിന്ന് വളർന്നുവന്നവനാണ്. മാർബിൾ പണിയെടുത്താണ് ഞാൻ സിനിമയിലെത്തിയത്
ആ പണി ഞാൻ മറന്നിട്ടുമില്ല. അതുകൊണ്ട് കൂട്ടുകാരൻ ഇത്തരം ഭീഷണികൾ മറ്റാരോടെങ്കിലും നടത്തിയാൽ മതി എന്നാണ് നടൻ നൽകിയ മറുപടി. ഈ മറുപടിയാകട്ടെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
ഫേസ്ബുക്ക് പോസ്റ്റ്
ബിനീഷ് ബാസ്റ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications