ബിനോയ് കോടിയേരിക്കെതിരെ അന്വേഷണം നടത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി; ഒരു പരാതി പോലുമില്ല...
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചത്.
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ ആരോപണങ്ങളിൽ സർക്കാർ അന്വേഷണം നടത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിനോയ് കോടിയേരിക്കെതിരായി സർക്കാരിന് മുന്നിൽ പരാതികളൊന്നും ലഭിച്ചിട്ടില്ല, അതിനാൽ ഈ വിഷയം സർക്കാരിന്റെ പരിഗണനയില്ലെന്നും, അന്വേഷണം നടത്തേണ്ടതില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
ബിനോയ് കോടിയേരിയും എൻ വിജയൻപിള്ള എംഎൽഎയുടെ മകനും ഉൾപ്പെട്ടെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ പിന്നീട് സഭയിൽ നിന്നും ഇറങ്ങിപ്പോയി.

വ്യാഴാഴ്ച സഭാ സമ്മേളനം ആരംഭിച്ചതിന് ശേഷം രമേശ് ചെന്നിത്തല പ്രസ്തുത വിഷയം സബ്മിഷനായി കൊണ്ടുവന്നെങ്കിലും നിയമ മന്ത്രി ക്രമപ്രശ്നം ഉന്നയിച്ചു. സഭയിൽ ഇല്ലാത്ത ഒരാൾക്കെതിരെയുള്ള ആരോപണം ഇവിടെ ഉന്നയിക്കേണ്ടതുണ്ടോ എന്ന് സ്പീക്കറും പ്രതിപക്ഷത്തോട് ചോദിച്ചു.
എന്നാൽ ഭരണകക്ഷിയിലെ പ്രമുഖ നേതാവിന്റെ മകനും, എംഎൽഎയുടെ മകനും ഉൾപ്പെട്ട സാമ്പത്തിക ഇടപാടിൽ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്. ഇതോടെ സ്പീക്കർ സബ്മിഷൻ ഉന്നയിക്കാൻ അവസരം നൽകി.
എന്നാൽ പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തെ പൂർണ്ണമായും നിരാകരിക്കുന്ന രീതിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ബിനോയ് കോടിയേരിക്കെതിരെയും വിജയൻപിള്ളയുടെ മകനെതിരെയും സർക്കാരിന് മുന്നിൽ പരാതി ലഭിച്ചിട്ടില്ലെന്നും, അതിനാൽ സർക്കാർ അന്വേഷണം നടത്തേണ്ടതില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.












Click it and Unblock the Notifications