മോദിയെത്തുമ്പോള്‍ തങ്ങളുടെ മേയര്‍ സ്വീകരിക്കുമെന്ന് ബിജെപി; നിലവിലെ സീറ്റ് പോലും കിട്ടില്ലെന്ന് എല്‍ഡിഎഫ്
തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞതോടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിജയസാധ്യതള്‍ വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണ് മൂന്ന് മുന്നണികളും. മൂന്ന് മുന്നണികള്‍ക്ക് കോര്‍പ്പറേഷനില്‍ സ്വാധിനമുണ്ട്. എന്നാല്‍ വോട്ടര്‍മാര്‍ എങ്ങനെ ചിന്തിക്കും എന്നത് സംബന്ധിച്ച് കൃത്യമായ ധാരണ ആര്‍ക്കും തന്നെ ഇല്ലതാനും. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ ബിജെപി ഇക്കുറി അധികാരം പിടിക്കാനുറപ്പിച്ച് രംഗത്ത് ഇറങ്ങിയതോടെയാണ് മത്സരം കൂടുതല്‍ ശക്തമായത്.

നരേന്ദ്ര മോദി വരുമ്പോള്‍
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തുമ്പോള്‍ സ്വീകരിക്കാന്‍ ബിജെപി മേയറുണ്ടാകുമെന്നാണ് പാര്‍ട്ടി നേതാക്കളുടെ അവകാശവാദം. കഴിഞ്ഞ തവണ 35 സീറ്റുകളായിരുന്നു തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് ലഭിച്ചത്. ഇത്തവണ അത് 45 മുതല്‍ 50 വരെയായി ഉയരുമെന്നാണ് നേതാക്കല്‍ അവകാശൃപ്പെടുന്നത്.

ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും
ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരം പിടിക്കാമെന്നാണ് ബിജെപി നേതൃത്വത്തിന്‍റെ പ്രതീക്ഷ. വിജയം ഉറപ്പിക്കാന്‍ വേണ്ടി പാര്‍ട്ടി ജില്ലാ അധ്യക്ഷന്‍ വിവി രാജേഷ് അടക്കമുള്ളവരെ പാര്‍ട്ടി കോര്‍പ്പറേഷനിലേക്ക് മത്സരിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാനായാല്‍ ദേശീയ തലത്തില്‍ തന്നെ ബിജെപിക്ക് അത് വലിയ നേട്ടമാകും.

ഹൈദരാബാദ് കോര്‍പ്പറേഷനില്‍
ഹൈദരാബാദ് കോര്‍പ്പറേഷനില്‍ വിജയം നേടാന്‍ കഴിഞ്ഞില്ലെങ്കിലും ശ്രദ്ധേയമായ മുന്നേറ്റം കാഴ്ചവെക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. ഹൈദരാബാദിന് പിന്നാലെ തിരുവനന്തപുരവും പിടിക്കാന്‍ സാധിച്ചാല്‍ ദക്ഷിണേന്ത്യയിലേക്കുള്ള കടന്നുവരവ് ഗംഭീരമാക്കാന്‍ ബിജെപിക്കാ സാധിക്കും. കേന്ദ്ര നേതൃത്വത്തിനു മുന്നിൽ വിജയം അനിവാര്യമായതിനാൽ ചിട്ടയായ പ്രവർത്തനമാണ് ബിജെപി ഇത്തവണ നടത്തിയത്.

ഇടതുമുന്നണിയില്‍
അതേസമയം, മറുവശത്ത് ഇടതുമുന്നണിയില്‍ രണ്ടും കല്‍പ്പിച്ച് തന്നെയാണ്. അധികാരം നിലനിര്‍ത്താന്‍ സാധിക്കുമെന്ന് മാത്രമല്ല കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റ് ഉയര്‍ത്താന്‍ സാധിക്കുമെന്നും നേതാക്കള്‍ പറയുന്നു. 43 സീറ്റുകളായിരുന്നു എല്‍ഡിഎഫിന് കഴിഞ്ഞ തവണ ലഭിച്ചത്. ആര്‍ക്കും കേവല ഭൂരിപക്ഷ ലഭിക്കാത്ത സാഹചര്യത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ ഇടതിന് അധികാരം ലഭിക്കുകയായിരുന്നു.

50 സീറ്റുകള്‍ കടക്കും
കഴിഞ്ഞ തവണത്തേതില്‍ നിന്നും ഏറ്റവും കുറഞ്ഞത് 5 സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്നും സര്‍ക്കാറിന് അനുകൂല തരംഗമുണ്ടായാല്‍ 50 സീറ്റുകള്‍ കടക്കുമെന്നും പാര്‍ട്ടി അവകാശപ്പെടുന്നു. പാര്‍ട്ടി സംവിധാനം കൂടുതല്‍ ശക്തമായി പ്രവര്‍ത്തിച്ചതും മുന്നണി ബന്ധം മെച്ചപ്പെട്ടതും പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു. ബിജെപിക്ക് കഴിഞ്ഞ തവണത്തെ സീറ്റുകള്‍ പോലും നേടാന്‍ കഴിയില്ലെന്നും ഇടത് നേതാക്കള്‍ അഭിപ്രായപ്പെടുന്നു.

ശക്തമായ മത്സരം
5 വാർഡുകളിലെങ്കിലും ബിജെപി-എൽഡിഎഫ് ശക്തമായ മത്സരം കാഴ്ചവച്ചിട്ടുണ്ട്. ഇവിടുത്തെ ഫലമാവും അധികാരം പിടിക്കുന്നതില്‍ നിര്‍ണ്ണായകമാവുക. ഗ്രൂപ്പ് പ്രശ്നം തിരിച്ചടിയാകുമോയെന്ന ആശങ്കയും ബിജെപി നേതൃത്വത്തിനുണ്ട്. കോർപറേഷൻ ഭരണം പിടിച്ചാൽ അത് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻറെ നേട്ടമായി വ്യാഖ്യാനിക്കപ്പെടുമെന്നതിനാൽ മറുവശം പ്രവര്‍ത്തനങ്ങളില്‍ സജീവമായില്ലെന്ന ആക്ഷേപമുണ്ട്.

യുഡിഎഫും
തിരുവനന്തപുരം വികസന സമിതിയെന്ന പുതിയ കൂട്ടായ്മ പിടിക്കുന്ന വോട്ടുകളും ഫലത്തില്‍ നിര്‍ണ്ണായകമായേക്കും. അതേസമയം കഴിഞ്ഞ 21 സീറ്റുകള്‍ മാത്രം ലഭിച്ച യുഡിഎഫും ഇത്തവണയും പ്രതീക്ഷയില്‍ തന്നെയാണ്. നിലമെച്ചപ്പെടുത്തുമെന്നും നാൽപതിൽ കൂടുതൽ സീറ്റുകൾ നേടുമെന്നുമാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. ആകെ നൂറ് സീറ്റുള്ള കോർപറേഷനിൽ കേവല ഭൂരിപക്ഷത്തിനു 51 സീറ്റുകൾ വേണം...

അധികാരം ലഭിക്കുമോ
ഏറ്റവും വലിയ ഒറ്റകക്ഷിയാവാന്‍ ബിജെപിക്ക് സാധിച്ചാലും അധികാരം ലഭിച്ചേക്കും എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ല. ബിജെപി അധികാരത്തിലെത്തുന്നത് തടയാന്‍ എല്‍ഡിഎഫും യുഡിഎഫും യോജിച്ചേക്കും. ഒരു കാരണവശാലും തലസ്ഥാനത്ത് ബിജെപി അധികാരത്തില്‍ വരാന്‍ സമ്മതിക്കില്ലെന്നാണ് എല്‍ഡിഎഫും യുഡിഎഫും ഒരേ സ്വരത്തില്‍ പറയുന്നത്.












Click it and Unblock the Notifications