പോലീസ് സ്റ്റേഷൻ ഭരിക്കുന്നത് സഖാക്കൾ; പോലീസ് അക്രമത്തിന് ഒപ്പം നിൽക്കുന്നെന്ന് കുമ്മനം!
തിരുവനന്തപുരം: തിരുവനന്തപുരത്ത് അക്രമത്തിന് ഒപ്പംനിന്ന പോലീസിന്റെ മറ്റൊരു മുഖമാണ് കുമരകത്ത് പ്രതിയുടെ തലയില്‍ സ്വന്തം തൊപ്പി വെച്ച് കൊടുത്ത പോലീസ് ഉദ്യോഗസ്ഥന്റേതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. പിണറായി ഭരണത്തില്‍ സഖാക്കളാണ് പോലീസ് സ്റ്റേഷന്‍ ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് പോലീസിന്റെ തൊപ്പിവെച്ച് സെല്‍ഫി എടുത്തത് ഇതിന്റെ ഉദാഹരണമാണെന്ന് അദ്ദേഹം ആരോപിച്ചു.
സെല്‍ ഭരണത്തിന്റെ പേരില്‍ സര്‍ക്കാര്‍ താഴെ വീണ ചരിത്രം കേരളത്തിനുണ്ട്. 'ഇതാണ് പിണറായി പോലീസ്' എന്ന് പിടിയിലായ ആള്‍ പറയുന്നത് സംസ്ഥാന പോലീസ് ഭരണം എങ്ങോട്ടാണ് പോവുന്നതെന്ന് വിളിച്ചു പറയുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തെക്കുറിച്ച് വിശദീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെകട്ടറി കോടിയേരി ബാലകൃഷ്ണനും തയ്യാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
അതേസമയം കോട്ടയത്ത് എസ്.ഐയുടെ തൊപ്പി തലയിൽ വച്ച് സെൽഫിയെടുത്ത ഡിവൈഎഫ്ഐ നേതാവിനെ സിപിഎമ്മും ഔദ്യോഗിക കൃത്യ നിർവ്വഹണത്തിൽ വീഴ്ച വരുത്തിയതിന് ഈസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അടക്കം മൂന്നു പൊലീസുകാര എസ്പിയും സസ്പെന്‍ഡ് ചെയ്തു. എസ്എഫ്ഐ ജില്ലാകമ്മിറ്റിയംഗവും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ മിഥുനെതിരെയാണ് പാർട്ടി നടപടി. കുമരകത്ത് ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ മിഥുന്‍ കൂട്ടുകാർക്ക് അയച്ചു കൊടുത്ത ചിത്രം ബിജെപി ജില്ല നേതൃത്വമാണ് പുറത്ത് വിട്ടത്.