'സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവർ ആരുടെ ചട്ടുകമാണ്'? ലക്ഷദ്വീപ് വിവാദത്തിൽ ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം: ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിന് എതിരെ ഉയരുന്ന ആരോപണങ്ങളെ ന്യായീകരിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. വ്യാജ പ്രചാരണമാണ് നടക്കുന്നത് എന്നാണ് ശോഭാ സുരേന്ദ്രന്റെ വാദം.
ശോഭാ സുരേന്ദ്രന്റെ പ്രതികരണം ഇങ്ങനെ: ഇന്ത്യയിൽ ആദ്യമായി ഗോവധ നിരോധന നിയമം നടപ്പിലാക്കിയത് ബിജെപി അല്ല, കോൺഗ്രസാണ്. 99 ശതമാനം മുസ്ലിങ്ങളുള്ള ലക്ഷദ്വീപിൽ അതെന്തിന് നടപ്പാക്കുന്നു എന്ന് ചോദിച്ചാൽ ഭൂരിപക്ഷത്തിന്റെ സംസ്കാരത്തിന് അനുസരിച്ചല്ല ഇന്ത്യ നിലകൊള്ളേണ്ടത് എന്ന 'മതേതര' ന്യായം പ്രയോഗിച്ചാൽ പ്രശ്നം തീർന്നില്ലേ? മദ്യനിരോധനം പൂർണ്ണമായും നടപ്പിലാക്കുന്ന ഗുജറാത്ത്, ടൂറിസ്റ്റുകൾക്ക് മദ്യം ലഭ്യമാക്കുന്നത് ടൂറിസ്റ്റുകളുടെ സൗകര്യത്തിനാണ്, മദ്യനിരോധനം എന്ന നയത്തിൽ വെള്ളം ചേർക്കാനല്ല.

ഞങ്ങൾ കുറ്റകൃത്യം ചെയ്യില്ല എന്ന് ഏതെങ്കിലും ജനത പറഞ്ഞതുകൊണ്ട് ഭരണകൂടത്തിന് നിയമനിർമ്മാണത്തിനുള്ള സാഹചര്യം റദ്ദായി പോകുന്നില്ല. അങ്ങനെ റദ്ദായി പോകുമായിരുന്നെങ്കിൽ ഞങ്ങൾ വീട്ടിൽ ഇരുന്നോളാം എന്നുപറഞ്ഞാൽ ലോക്ഡൌൺ വേണ്ട എന്ന് പിണറായി വിജയൻ പറയുമായിരുന്നു. കൊവിഡ് ടെസ്റ്റ് നെഗറ്റീവ് ആയാൽ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിന് വരെ പ്രവേശനം ഉള്ള ഒരു സംസ്ഥാനത്തിരുന്ന്, കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയാൽ മാത്രം പ്രവേശനം അനുവദിക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടിയെ ചോദ്യം ചെയ്യുന്നത് ഇരട്ടത്താപ്പാണ്.
Recommended Video
നിലവിൽ രണ്ടു കുട്ടികളിൽ അധികം ഉള്ളവർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല എന്നത് വ്യാജ പ്രചരണമാണ്. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് സർക്കാർ ജോലി പോലും ലഭിക്കാത്ത നിയമമുണ്ട് എന്നുകൂടി ആലോചിക്കണം. ഇത്രയും കാര്യങ്ങൾ വസ്തുതയായി നിലനിൽക്കെ സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവർ ആരുടെ ചട്ടുകമായിട്ടാണ് പ്രവർത്തിക്കുന്നത്? 32 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയുള്ള 36 ദ്വീപുകൾ ചേർന്ന ലക്ഷദ്വീപിനെ ഉന്നം വെച്ചു നടത്തുന്ന ഈ വ്യാജപ്രചരണങ്ങൾ ആരെ സഹായിക്കാനാണ്? കോവിഡ മഹാമാരി കാലത്ത് ലോക്ക് വീഴേണ്ടത് ഈ നുണ ഫാക്ടറികൾക്കാണ്'.












Click it and Unblock the Notifications