പിണറായിക്ക് ഇരട്ടത്താപ്പ്, കേന്ദ്രത്തോട് കേരളം വാക്സിൻ ആവശ്യപ്പെട്ടതിനെ വിമർശിച്ച് ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം: കൊവിഡ് കേസുകൾ പ്രതിദിനം ഉയർന്ന് കൊണ്ടിരിക്കെ വാക്സിൻ ക്ഷാമം വലിയ വെല്ലുവിളിയായിരിക്കുകയാണ്. 50 ലക്ഷം ഡോസ് വാക്സിൻ ആയിരുന്നു കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടത്. എന്നാലത് ലഭ്യമായിട്ടില്ല.
കേന്ദ്രം വാക്സിനുകൾ സൗജന്യമായി നൽകണം എന്നുളള മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യം ഇരട്ടത്താപ്പാണ് എന്നാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ വിമർശനം.
ലോക്ക്ഡൗണില്‍ രാജ്യതലസ്ഥാനം, ദില്ലിയിലെ ചിത്രങ്ങള്‍
സൗജന്യമായി നൽകുമെന്ന പ്രഖ്യാപനം
ശോഭാ സുരേന്ദ്രന്റെ പ്രതികരണം വായിക്കാം: '' തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കേരളത്തിന്റെ മുഖ്യമന്ത്രി കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന പ്രഖ്യാപനം നടത്തിയിരുന്നു. ഞങ്ങൾ സൗജന്യ കോവിഡ് ചികിത്സ നൽകുന്നവരാണ് അതുകൊണ്ട് വാക്സിന് എത്ര ചെലവ് വന്നാലും ജനങ്ങൾക്ക് സൗജന്യമായി നൽകും എന്നതായിരുന്നു പിണറായി വിജയന്റെ പ്രധാന വാഗ്ദാനം. ഒപ്പം കേന്ദ്രം സൗജന്യമായി നൽകുന്ന വാക്സിൻ തങ്ങളാണ് നൽകുന്നതെന്ന് വ്യാജപ്രചരണം തിരഞ്ഞെടുപ്പുകാലത്ത് പോസ്റ്റർ രൂപേണ നടത്തുകയും ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പും കഴിഞ്ഞു.
സുതാര്യമായ വിലനിർണയം
വാക്സിനുകളുടെ 50% സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നേരിട്ട് വാങ്ങാൻ കഴിയുന്ന തരത്തിലുള്ള സൗകര്യം കേന്ദ്ര സർക്കാർ ഒരുക്കി. വാക്സിനുകളുടെ വില നിർണയത്തെപ്പറ്റി മുൻകൂട്ടി അറിയിക്കുകയും സുതാര്യമായ സംവിധാനത്തിലൂടെ മാത്രമേ വിലനിർണയം ഉണ്ടാകാവൂ എന്നും കേന്ദ്രസർക്കാർ അറിയിച്ചു. തത്വത്തിൽ, വാക്സിനുകളുടെ കുത്തക കേന്ദ്ര സർക്കാരിന്റെ പക്കൽ വെയ്ക്കുകയല്ല പകരം ആവശ്യമുള്ളവർക്ക് അത് പ്രാപ്തമാക്കുക എന്നതാണ് നിലവിൽ കേന്ദ്ര സർക്കാർ രൂപകൽപ്പന ചെയ്തിട്ടുള്ള സംവിധാനം.
മലക്കം മറിഞ്ഞിരിക്കുന്നു
എന്നാൽ എത്ര വിലകൊടുത്തും വാക്സിൻ വാങ്ങിക്കുകയും ജനങ്ങൾക്ക് അത് സൗജന്യമായി നൽകുകയും ചെയ്യും എന്ന് പ്രഖ്യാപിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ മലക്കം മറിഞ്ഞിരിക്കുകയാണ്. കേന്ദ്രം വാക്സിനുകൾ സൗജന്യമായി നൽകണം എന്നതാണ് പിണറായി വിജയന്റെ ആവശ്യം.ഇത് ഇരട്ടത്താപ്പാണ്. കേരളത്തിന്റെ അതേ ജനസംഖ്യയുള്ള ആസാം പൂർണ്ണമായി വാക്സിൻ സൗജന്യമാക്കി നൽകുകയാണ്. ഇന്നലെ തന്നെ ഭാരത് ബയോടെക്കിൽ നിന്നും ഒരു കോടി ഡോസ് ആസാം സർക്കാർ വാങ്ങിയിരിക്കുകയാണ്.
ആസാമിന്റെ മാതൃക പിന്തുടരണം
ഒന്നും സ്വയം ചെയ്യാൻ സാധിക്കാതെ കേന്ദ്രം ചെയ്യുന്നത് പേരുമാറ്റിയും അല്ലാതെയും തങ്ങളുടെ സ്വാർത്ഥ ലാഭത്തിനു വേണ്ടി മാത്രം പ്രവർത്തിക്കുന്ന കേരള സർക്കാർ ഉടനെ ആസാമിന്റെ മാതൃക പിന്തുടരണം. പറഞ്ഞ വാക്കു പാലിക്കണം. എല്ലാവർക്കും വാക്സിൻ എന്ന കേന്ദ്ര സർക്കാർ നയത്തിൽ നിന്നും വ്യത്യസ്തമായി എല്ലാവർക്കും സൗജന്യ വാക്സിൻ എന്ന നയമുണ്ടാക്കുന്നതിന് സ്വതന്ത്ര കമ്മ്യൂണിസ്റ് റിപ്പബ്ലിക്കിനെ പോലെ പ്രവർത്തിച്ച പിണറായി വിജയൻ തനിക്ക് അതിന് കഴിയില്ല എന്ന് പറയാനുള്ള സത്യസന്ധത കാണിക്കണം.
പൊതു മനസാക്ഷിയോട് തുറന്നുപറയണം
പ്രധാനമന്ത്രി ഗരീബ് കല്യാണ് യോജന വഴി ഭക്ഷ്യധാന്യങ്ങൾ ലഭിച്ചാൽ മാത്രം നൽകാൻ കഴിയുന്ന ഒന്നാണ് തങ്ങൾ നൽകുന്ന ഭക്ഷ്യ കിറ്റ് എന്നും കേന്ദ്രം സൗജന്യമായി നൽകിയാൽ മാത്രം സൗജന്യമായി നൽകാൻ കഴിയുന്ന ഒന്നാണ് കോവിഡ് വാക്സിനുകൾ എന്നും ഇനിയെങ്കിലും പിണറായി വിജയൻ കേരളത്തിലെ പൊതു മനസാക്ഷിയോട് തുറന്നുപറയാൻ തയാറാകണം''.
പച്ച ഫ്രോക്കില്‍ കിടിലം ലുക്കുമായി രമ്യ പാണ്ഡ്യന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍