'കാലുവാരിയെടുത്ത് അറബിക്കടലില്‍ എറിയണം, വൃത്തികെട്ട ഭരണം', പിണറായി സർക്കാരിനെ കടന്നാക്രമിച്ച് സുരേഷ് ഗോപി
കണ്ണൂര്‍: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് മൂന്നാമത്തേയും അവസാനത്തേയും ഘട്ടത്തിലേക്ക് കടക്കുകയാണ്. വടക്കന്‍ ജില്ലകളില്‍ ആധിപത്യം ഉറപ്പിക്കാന്‍ മുന്നണികള്‍ സര്‍വ്വ ആയുധങ്ങളും തേച്ച് മിനുക്കുകയാണ്.
Recommended Video
ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ പ്രതീക്ഷകളാണ് ഉളളത്. തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവേ പിണറായി വിജയൻ സര്‍ക്കാരിനെ കടന്നാക്രമിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി.
' വൃത്തികെട്ട ഭരണമാണ് കേരളത്തില്‍'
തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പ്രചാരണ രംഗത്ത് സജീവമാണ് സുരേഷ് ഗോപി എംപി. പിണറായി വിജയന്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച് കൊണ്ടാണ് സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രസംഗങ്ങള്‍. രാജ്യം ഇതുവരെ കാണാത്ത തരത്തിലുളള വൃത്തികെട്ട ഭരണമാണ് കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണം എന്ന് സുരേഷ് ഗോപി ആരോപിച്ചു.
കാലുവാരിയെടുത്ത് അറബിക്കടലില്‍ എറിയണം
കണ്ണൂര്‍ കോര്‍പ്പറേഷനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ സംഗമം തളാപ്പില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ഇത്രയും മോശപ്പെട്ട ഒരു ഭരണം കേരളത്തില്‍ എന്നല്ല ഇന്ത്യയിലെ തന്നെ മറ്റൊരു സംസ്ഥാനത്തും ഉണ്ടായിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. ജനങ്ങളോട് സ്മരണ ഇല്ലാത്ത ഈ സര്‍ക്കാരിനെ കാലുവാരിയെടുത്ത് അറബിക്കടലില്‍ എറിയണമെന്നും സുരേഷ് ഗോപി പറഞ്ഞു.
പ്രതിപക്ഷം പാവങ്ങളാണ്
സംസ്ഥാനത്ത് പിണറായി സര്‍ക്കാര്‍ നടത്തുന്ന കൊള്ളയ്ക്ക് ഇടയില്‍ കൊലപാതകത്തിന് ചെറിയ ശമനം വന്നതില്‍ ദൈവത്തിന് നന്ദി പറയാമെന്ന് സുരേഷ് ഗോപി പറഞ്ഞു. കേരളത്തിലെ പ്രതിപക്ഷം പാവങ്ങളാണ്. അല്ലെങ്കില്‍ ആദ്യത്തെ പ്രളയത്തിന് ശേഷം തന്നെ ഈ സര്‍ക്കാരിനെ എടുത്ത് പുറത്ത് കളഞ്ഞേനെ. ഇത്തരം സര്‍ക്കാരിനെതിരെ പ്രതികരിക്കാനുളള അവസരമാണ് തിരഞ്ഞെടുപ്പെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
പത്ത് എംഎല്‍എമാരെ ലഭിച്ചിരുന്നുവെങ്കില്‍
2016ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു പത്ത് എംഎല്‍എമാരെ ലഭിച്ചിരുന്നുവെങ്കില്‍ ഈ സര്‍ക്കാരിനെ ശക്തമായി നേരിടാന്‍ സാധിക്കുമായിരുന്നു എന്ന് ഈ അവസരത്തില്‍ ചിന്തിച്ച് പോവുകയാണ്. വരും കാലങ്ങളില്‍ മാറ്റം ഉണ്ടാവുക തന്നെ ചെയ്യും എന്നും സര്‍ക്കാരും പ്രതിപക്ഷവും കേരളത്തില്‍ ഒരുപോലെ പരാജയമാണെന്നും സുരേഷ് ഗോപി പ്രസംഗത്തില്‍ പറഞ്ഞു.
ഈ സര്‍ക്കാരിനെ ഒടുക്കിയേ മതിയാവൂ
ശബരിമല വിഷയവും പ്രസംഗത്തില്‍ സുരേഷ് ഗോപി പരാമര്‍ശിച്ചു. വിശ്വാസികളെ വിഷമിപ്പിച്ച സര്‍ക്കാരാണ് കേരളത്തിലേത്. ഈ സര്‍ക്കാരിനെ ഒടുക്കിയേ മതിയാവൂ. ഈ പ്രത്യയശാസ്ത്രം ഇനി അവശേഷിക്കാന്‍ പാടില്ല. കഴിഞ്ഞ നാലേ മുക്കാല്‍ വര്‍ഷക്കാലം ഇടത് സര്‍ക്കാര്‍ കേരളത്തില്‍ ചെയ്ത് കൂട്ടിയത് ഇഴ കീറി പരിശോധിക്കണം എന്നും സുരേഷ് ഗോപി കണ്ണൂരില്‍ പറഞ്ഞു.
ജനങ്ങള്‍ക്കുളള അവസരം
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ആറ്റിങ്ങലിൽ നടത്തിയ പ്രസംഗത്തിലും സുരേഷ് ഗോപി എതിർ പക്ഷത്തെ രൂക്ഷമായി കടന്നാക്രമിച്ചിരുന്നു. കേരളത്തിലെ ജനങ്ങള്‍ക്കുളള അവസരമാണ് തദ്ദേശ തിരഞ്ഞെടുപ്പെന്ന് സുരേഷ് ഗോപി പ്രസംഗത്തില്‍ പറഞ്ഞു. തിരുവനന്തപുരം കോര്‍പറേഷന്‍ പിടിച്ചെടുത്താല്‍ കേരളത്തിലെ നിയമസഭയും മന്ത്രിസഭയും സെക്രട്ടേറിയറ്റും പിടിച്ചെടുക്കുന്നതിന് തുല്യമാണ്. 2015ലെ തിരഞ്ഞെടുപ്പില്‍ 35 താമരക്കുട്ടന്മാരാണ് തിരുവനന്തപുരം കൗണ്‍സിലില്‍ കടന്ന് കൂടിയതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
നടുവൊടിഞ്ഞ് കിടക്കുകയാണ്
അവരുടെ നടുവൊടിക്കാന്‍ ശ്രമം നടന്നു. എന്നാല്‍ തിരിച്ച് ഒടിച്ചില്ല. പക്ഷേ നടുവൊടുക്കാന്‍ ശ്രമിച്ചവരുടെയെല്ലാം നടുവൊടിഞ്ഞ് കിടക്കുകയാണ് എന്നും സുരേഷ് ഗോപി പരിഹസിക്കുകയുണ്ടായി. എല്‍ഡിഎഫും യുഡിഎഫും വരില്ലെന്നും രണ്ട് കൂട്ടരും തുലയുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഈ അവസരം കൃത്യമായി ഉപയോഗപ്പെടുത്തണം എന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടിരുന്നു.
എല്ലാ വാര്‍ഡുകളിലും ബിജെപി ജയിക്കും
നിങ്ങള്‍ മനസ്സ് വെച്ചാല്‍ അടുത്ത 5 വര്‍ഷക്കാലം കേരളത്തില്‍ താമരയുടെ സുഗന്ധമായിരിക്കും ഉണ്ടാവുകയെന്നും സുരേഷ് ഗോപി പറഞ്ഞു. അത് സാധ്യമല്ല എന്ന് പറയുന്ന കാലഘട്ടം മറക്കാനും സുരേഷ് ഗോപി ബിജെപി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. എല്ലാ വാര്‍ഡുകളിലും ബിജെപി ജയിച്ച് വരും. എല്ലാ വാര്‍ഡുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചാല്‍ അത്ഭുതപ്പെടാനില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
ശത്രു ആരാണെന്ന് കണ്ടെത്തിക്കഴിഞ്ഞു
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായ മാനസിക മാറ്റം ജനങ്ങളില്‍ ഉണ്ടാകണം എന്ന് നേരത്തെ എന്‍ഡിഎയുടെ പൂജപ്പുര വാര്‍ഡ് തിരഞ്ഞെടുപ്പ് കാര്യാലയം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ സുരേഷ് ഗോപി ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ എവിടെയൊക്കെ ബിജെപി ഭരിക്കുന്നുവോ അവിടെയൊക്കെ ഭരണം വേറിട്ട് നില്‍ക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ശത്രു ആരാണെന്ന് കേരളത്തിലെ ജനത കണ്ടെത്തിക്കഴിഞ്ഞു. ഇനി അവര്‍ തീരുമാനിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.