ലക്ഷങ്ങളുടെ അനധികൃത പണപ്പിരിവ്; സന്ദീപ് വാര്യരെ ബിജെപി വക്താവ് സ്ഥാനത്ത് നിന്ന് നീക്കി
കോട്ടയം: ബി ജെ പി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് സന്ദീപ് വാര്യർ പുറത്ത്.
കോട്ടയത്ത് ചേര്‍ന്ന ബി ജെ പി സംസ്ഥാന ഭാരവാഹി യോഗത്തിലാണ് തീരുമാനം. പാർട്ടിയുടെ പേരിൽ സന്ദീപ് ലക്ഷങ്ങൾ പിരിച്ചെന്ന നാല് ജില്ലാ അധ്യക്ഷൻമാരുടെ പരാതിയിലാണ് നടപടി.

സംസ്ഥാനത്തിന്റെ ചുമതലയുള്ള 'പ്രഭാരി', പ്രകാശ് ജാവ്ദേക്കറുടെ സാധ്യത്തിലായിരുന്ന ഇന്ന് കോട്ടയത്ത് യോഗം ചേർന്നത്. നേരത്തേ പരാതിക്കാരേയും സന്ദീപ് വാര്യരേയും തിരുവനന്തപുരത്ത് വിളിച്ച് വരുത്തി പാർട്ടി വിശദീകരണം തേടിയിരുന്നു. കെ സുരേന്ദ്രനും രണ്ട് സംഘടന ജനറൽ സെക്രട്ടറിമാരും അടക്കമുള്ള സമിതിയാണ് വിശദീകരണം തേടിയത്. ഏകദേശം 20 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് വിവരം.പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലാ കമ്മിറ്റികളാണ് ബി ജെ പി നേതൃത്വത്തിന് പരാതി നല്‍കിയത്. തുടർന്നാണ് വാര്യർക്കെതിരെ നടപടിയെടുത്തത്.
അതേസമയം സംസ്ഥാന നേതൃത്വവുമായി ദീർഘനാളായി നിലനിൽക്കുന്ന അഭിപ്രായ ഭിന്നതകളും നടപടിക്ക് കാരണമായെന്ന റിപ്പോർട്ടുകൾ ഉണ്ട്. ഹലാൽ വിവാദത്തിൽ നേരത്തേ പാർട്ടി നേതൃത്വത്തിനെതിരെ നിലപാട് സന്ദീപ് സ്വീകരിച്ചത് പാർട്ടിയിൽ വിമർശനങ്ങൾക്ക് വഴുവെച്ചിരുന്നു. സംസ്ഥാന വക്താവ് എന്ന നിലയില്‍ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും ഇന്ന് ചേർന്ന യോഗം വിലയിരുത്തിയെന്നാണ് വിവരം. വിഷയത്തിൽ പ്രതികരിക്കാൻ സന്ദീപ് തയ്യാറായില്ല.
സന്ദീപിനെതിരെ നടപടിയെടുത്തതായി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കിയെങ്കിലും എന്താണ് നടപടിയെടുക്കാനുണ്ടായ സാഹചര്യം എന്ന് മാധ്യമങ്ങളോട് വിശദീകരിക്കേണ്ടതില്ലെന്നായിരുന്നു സുരേന്ദ്രൻ പ്രതികരിച്ചത്. നടപടിയെക്കുറിച്ചുള്ള കൂടുതൽ ചോദ്യങ്ങളോട് കെ സുരേന്ദ്രൻ പ്രതികരിക്കാൻ തയ്യാറായില്ല.
'സന്ദീപ് വാര്യരുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് സംഘടനയ്ക്ക് ചില കാഴ്ചപാടുകളുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ വക്താവ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്തുവെന്നത് സത്യമാണ്', കെ സുരേന്ദ്രൻ പറഞ്ഞു.












Click it and Unblock the Notifications