നയപ്രഖ്യാപന പ്രസംഗത്തിനെതിരെ കുമ്മനം രാജശേഖരൻ; പൊള്ളയായ അവകാശവാദങ്ങൾ, കേന്ദ്ര വിരോധവും കുത്തിനിറച്ചു
തിരുവനന്തപുരം: നയ പ്രഖ്യാപിത പ്രസംഗത്തിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. പൊള്ളയായ അവകാശവാദങ്ങളും അനാവശ്യമായ കേന്ദ്രവിരോധവും കുത്തിനിറച്ചതാണ് നയപ്രഖ്യാപന പ്രസംഗമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഇടതുമുന്നണിയുടെ 20 മാസത്തെ ഭരണം ജനങ്ങള്‍ക്ക് സംതൃപ്തിയും സമാധാനവും നല്‍കിയെന്ന വാദം അസംബന്ധമാണ്. അഴിമതിയും കെടുകാര്യസ്ഥതയും കൂട്ടുത്തരവാദിത്തമില്ലായ്മയുമാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ മുഖമുദ്ര. എന്നിട്ടും മികവിന്റെ കാലഘട്ടമെന്നവാദം പുച്ഛത്തോടെയാണ് ജനങ്ങള്‍ കേട്ടതെന്നും അദ്ദേഹം പറഞ്ഞു.
ന്യായാധിപന്‍കൂടിയായ ഗവര്‍ണര്‍ പി സദാശിവത്തെകൊണ്ട് നുണ പറയിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം അപലപനീയമാണെന്നും കുമ്മനം അഭിപ്രായപ്പെട്ടു. ചില ഭാഗങ്ങള്‍ ഗവര്‍ണര്‍ വായിക്കാതെ ഒഴിവാക്കി എന്ന് ആരോപിച്ച് ചിലര്‍ വലിയ അപരാധമായി കൊട്ടിഘോഷിക്കുകയാണ്. സര്‍ക്കാര്‍ തയ്യാറാക്കുന്ന പ്രസംഗങ്ങളില്‍ ചിലത് ഒഴിവാക്കുന്നത് പുതിയ കാര്യമല്ല. പ്രസംഗം വായിച്ചതായി കണക്കാക്കണമെന്ന് പറഞ്ഞ് മേശപ്പുറത്ത് വച്ച ചരിത്രവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജിഎസ്ടിക്കെതിരായ ഒളിയമ്പും ആക്ഷേപങ്ങളും കഥയറിയാതെ ആട്ടം കാണുന്നതിന് സമമാണ്. കേരളംകൂടി ഉള്‍പ്പെട്ട കൗണ്‍സിലാണ് ഏതൊക്കെ രീതിയിലാണ് ജിഎസ്ടി നടപ്പാക്കേണ്ടതെന്ന് നിശ്ചയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ന്യായാധിപന്‍കൂടിയായ ഗവര്‍ണര്‍ പി. സദാശിവത്തെകൊണ്ട് നുണ പറയിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.