ബിജെപി ഇനിയൊരു കളി കളിക്കും, ഒന്നൊന്നര കളി!! അവർ തിരിച്ചെത്തും, ഇതാണ് ലക്ഷ്യം...
മുകുന്ദന്‍ അടക്കമുള്ള പഴയ നേതാക്കളെ ബിജെപി തിരിച്ചുവിളിക്കുന്നു
കൊച്ചി: ഹിന്ദുവോട്ടുകള്‍ പരമാവധി പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ ബിജെപി പുതിയ നീക്കങ്ങള്‍ തുടങ്ങി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി വലിയ പദ്ധതികളാണ് ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്.

പാര്‍ട്ടിയുടെ പഴയ കാല നേതാക്കളെ തിരിച്ചുകൊണ്ടുവന്ന് കൂടുതല്‍ അണികളെ തങ്ങള്‍ക്കൊപ്പം നിര്‍ത്തുകയെന്ന തന്ത്രമാണ് ബിജെപി പയറ്റാനൊരുങ്ങുന്നത്. വിവിധ കാരണങ്ങളാല്‍ മുഖ്യധാരയില്‍ നിന്നു മാറിനില്‍ക്കുന്ന നേതാക്കളെ തിരികെ കൊണ്ടുവരാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

പഴയകാല നേതാക്കളെ മാത്രമല്ല സാമുദായിക പ്രവര്‍ത്തനങ്ങൡലും മുഖ്യപങ്ക് വഹിച്ചിട്ടുള്ള പ്രമുഖ വ്യക്തിത്വങ്ങളെയും ബിജെപിയുടെ മുഖമാക്കി മാറ്റാന്‍ നീക്കം നടക്കുന്നുണ്ട്.

മുന്‍ നേതാവായ പിപി മുകുന്ദന്റെ മടങ്ങിവരവാണ് ശ്രദ്ധേയമാവുക. മെയ് 27നു കൊച്ചിയില്‍ നടക്കുന്ന ബിജെപിയുടെ ഇന്റലക്ച്വല്‍ സെല്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുകുന്ദന് മുഖ്യസ്ഥാനം നല്‍കിയിട്ടുണ്ട്.

ബിജെപിയിലേക്ക് മുകുന്ദന്‍ തിരിച്ചെത്തിയിരുന്നെങ്കിലും വേണ്ട രീതിയില്‍ നേതൃത്വം അദ്ദേഹത്തെ പരിഗണിച്ചിരുന്നില്ല. മുകുന്ദന് മിസ്ഡ് കോള്‍ അംഗത്വമെടുക്കാമെന്ന് ചി നേതാക്കള്‍ മുമ്പ് പരിഹസിക്കുകയും ചെയ്തിരുന്നു.
മാത്രമല്ല തിരിച്ചുവരവിന്റെ ഭാഗമായി ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ മുകുന്ദന്‍ എത്തിയപ്പോള്‍ നേതാക്കള്‍ വിട്ടുനില്‍ക്കുകയും ചെയ്തത് വിവാദമായിരുന്നു.

നായര്‍ സമുദായവുമായി ഇപ്പോഴും അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് മുകുന്ദന്‍. അതുകൊണ്ടു തന്നെ മുകുന്ദനെ കൂടെ നിര്‍ത്തിയാല്‍ നായര്‍ വിഭാഗത്തിന്റെ കൂടുതല്‍ വോട്ടുകള്‍ തങ്ങള്‍ക്കു ലഭിക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.

ബിജെപിയിലേക്കു മടങ്ങിയെത്തിയ ശേഷം അവഗണന നേരിട്ട മുകുന്ദന് ഇപ്പോള്‍ മികച്ച പ്രാധാന്യമാണ് ബിജെപി നല്‍കിയിരിക്കുന്നത്. ബിജെപി ബോര്‍ഡുകളിലും പോസ്റ്ററുകളിലുമെല്ലാം മുകുന്ദന്റെ ചിത്രവുമുണ്ട്. 10 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പാര്‍ട്ടിയുടെ ബോര്‍ഡുകിലും മറ്റും മുകുന്ദന്റെ ചിത്രം ഉള്‍പ്പെടുത്തുന്നത്.

മുകുന്ദനെപ്പോലെ മറ്റു നേതാക്കളെയും പാര്‍ട്ടിയോട് അടുപ്പിക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്. ഹൈന്ദവ സംഘടനകളില്‍ മുഖ്യസ്ഥാനം വഹിച്ചിരുന്ന നേതാക്കളെയും ബിജെപി രംഗത്തു കൊണ്ടുവരും.

പുതിയ നീക്കത്തിലൂടെ ബിജെപി ലക്ഷ്യമിടുന്നത് ഹിന്ദു വോട്ടുകളുടെ ഏകീകരണം തന്നെയാണ്. മലപ്പുറം ഉപതിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയാമാണ് ബിജെപിയെ ഈ നീക്കത്തിനു പ്രേരിപ്പിച്ചത്.












Click it and Unblock the Notifications