കൊച്ചിൻ റിഫൈനറി അടക്കം വിറ്റുതുലയ്ക്കാൻ നടക്കുന്ന ബിജെപി: ജനം ചോദ്യം ചെയ്യണമെന്ന് തോമസ് ഐസക്
തിരുവനന്തപുരം: ബിപിസിഎൽ വിൽപ്പനയിൽ നിന്ന് കേന്ദ്രസർക്കാർ പ്രതീക്ഷിച്ചത് 60,000 കോടി രൂപയായിരുന്നുവെന്ന് തോമസ് ഐസക്. എന്നാല്‍ കഴിഞ്ഞ വർഷത്തെ കമ്പനിയുടെ ലാഭം മാത്രം 19041 കോടി രൂപയാണ്. വാങ്ങുന്ന മുതലാളിക്ക് 5 വർഷംകൊണ്ട് മുടക്കുമുതൽ വസൂലാകുന്ന രീതിയിലായിരുന്നു കച്ചവടം. അതോടൊപ്പം ആസാമിലെ സ്വത്തുപോലെ ചില്ലറയായി വിറ്റുകാശാക്കാൻ എത്രയോ ഭൂമിയും സബ്സിഡിയറി കമ്പനികളും ബിപിസിഎല്ലിന് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
സാരിയില്‍ മിന്നിത്തിളങ്ങി കുടുംബവിളക്കിലെ 'വേദിക': വൈറലായി ശരണ്യയുടെ ചിത്രങ്ങള്‍
തൃക്കാക്കരയ്ക്കു തൊട്ടടുത്താണ് കൊച്ചിൻ റിഫൈനറി. ആ സ്ഥാപനം പൊതുമേഖലയിൽ തുടർന്നാലേ കൊച്ചി പെട്രോ കെമിക്കൽ പാർക്ക് യാഥാർത്ഥ്യമാകൂ. കൊച്ചിൻ റിഫൈനറി അടക്കു വിറ്റുതുലയ്ക്കാൻ നടക്കുന്ന ബിജെപി വോട്ട് ചോദിച്ചു ജനങ്ങളെ സമീപിക്കുന്നുണ്ട്. റിഫൈനറി എന്തുകൊണ്ടു വിൽക്കണമെന്നു വിശദീകരിക്കാൻ വോട്ടർമാർ അവരോടു ചോദിക്കണമെന്നും തോമസ് ഐസക് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) വിൽക്കാൻ താൽപര്യപത്രം ക്ഷണിച്ചുകൊണ്ടു പുറപ്പെടുവിച്ച നോട്ടിഫിക്കേഷൻ കേന്ദ്രസർക്കാർ പിൻവലിച്ചു. ഈ മഹാരത്ന സ്ഥാപനത്തെ വിൽക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത് 2019 നവംബർ 20-ന് ആയിരുന്നു. താൽപര്യപത്രം ക്ഷണിച്ചുകൊണ്ടുള്ള നോട്ടിഫിക്കേഷൻ 2020 മാർച്ച് 7-ന് പുറത്തുവന്നു. താൽപര്യപത്രം സമർപ്പിക്കാനുള്ള അവസാന തീയതി പലവട്ടം മാറ്റിവച്ചു. 2020 നവംബർ 16-ന് താൽപര്യപത്രം സമർപ്പിക്കാനുള്ള തീയതി അവസാനിച്ചു.
മൂന്ന് കമ്പനികൾ താൽപര്യപത്രം നൽകിയെന്ന് പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ഏറ്റവും താൽപ്പര്യം പ്രകടിപ്പിച്ചത് അനിൽ അഗർവാളിന്റെ വേദാന്ത ഗ്രൂപ്പ് ആയിരുന്നു. താൻ രൂപം നൽകിയ വിദേശ കൺസോർഷ്യം 12 ബില്യൺ (ഏതാണ്ട് 90,000 കോടി രൂപ) വരെ മുതൽമുടക്കാൻ തയ്യാറാണെന്ന് ഒരു ഘട്ടത്തിൽ അദ്ദേഹം വീമ്പിളക്കുകയും ചെയ്തു. എന്നാൽ യഥാർത്ഥ ടെണ്ടറിൽ എത്തിയപ്പോൾ ഈ തുകയുടെ അടുത്തുപോലും നൽകാൻ അവർ തയ്യാറായിരുന്നില്ലായെന്നു വേണം കരുതാൻ. അതുകൊണ്ടാണല്ലോ വിൽപ്പന നിർത്തിവയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിക്കേണ്ടി വന്നത്.

പുതിയ രൂപത്തിലും ഭാവത്തിലും വിൽപന നടപടികൾ ഇനിയും വന്നേക്കാം. എങ്കിലും ബിപിസിഎൽ വിൽക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ട്രേഡ് യൂണിയനുകളും എറണാകുളത്തെ ജനങ്ങളും ഉയർത്തിയ പ്രതിരോധം ഒരളവുവരെയെങ്കിലും വിജയിച്ചിരിക്കുന്നു. കൊച്ചി റിഫൈനറിക്കു കേരളത്തിന്റെ വികസനത്തിനു നിർണ്ണായക പങ്കുവഹിക്കാനുണ്ട്. എന്തുവന്നാലും വിൽക്കുമെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ ഹുങ്ക്. എന്നാൽ പടുവിലയ്ക്കു വിറ്റാൽ വലിയ ജനരോക്ഷത്തെ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പായിരുന്നു ചെറുത്തുനിൽപ്പ്.
ബിപിസിഎൽ വിൽപ്പനയിൽ നിന്ന് കേന്ദ്രസർക്കാർ പ്രതീക്ഷിച്ചത് 60,000 കോടി രൂപയായിരുന്നു. പക്ഷെ കഴിഞ്ഞ വർഷത്തെ കമ്പനിയുടെ ലാഭം 19041 കോടി രൂപയാണ്. ഇതിൽ 6448 കോടി രൂപ ആസാമിലെ എണ്ണപ്പാടം വിറ്റുകിട്ടിയ വകയിലേതാണ്. അതുമാറ്റിനിർത്തിയാലും അറ്റാദായം 12592 കോടി രൂപയാണ്. വാങ്ങുന്ന മുതലാളിക്ക് 5 വർഷംകൊണ്ട് മുടക്കുമുതൽ വസൂലാകും. അതോടൊപ്പം ആസാമിലെ സ്വത്തുപോലെ ചില്ലറയായി വിറ്റുകാശാക്കാൻ എത്രയോ ഭൂമിയും സബ്സിഡിയറി കമ്പനികളും ബിപിസിഎല്ലിന് ഉണ്ട്.
2021-22-ലെ ബിപിസിഎല്ലിന്റെ ബാലൻസ് ഷീറ്റും പുറത്തുവന്നിട്ടുണ്ട്. 9076 കോടി രൂപയാണ് ലാഭം. അവസാനപാദത്തിൽ ലാഭം 82 ശതമാനം ഇടിഞ്ഞു. കാരണം യുപി തെരഞ്ഞെടുപ്പു പ്രമാണിച്ചു വില വർദ്ധനവ് നിർത്തിവച്ചല്ലോ. ഇതു കമ്പനിക്കു നഷ്ടമുണ്ടാക്കി. എന്നിട്ടുപോലും ഭീമമായ ലാഭമാണ്.

60000 കോടി രൂപയ്ക്ക് വിൽക്കുന്ന സ്വത്തിന്റെ വലിപ്പത്തെക്കുറിച്ച് ഊഹമുണ്ടോ? ബിപിസിഎല്ലിന്റെ ആസ്തികളുടെ ബാലൻസ്ഷീറ്റ് മൂല്യം 1.4 ലക്ഷം കോടി രൂപയാണ്. എന്നാൽ യഥാർത്ഥമൂല്യം 10 ലക്ഷം കോടി രൂപയെങ്കിലും വരുമെന്നു കരുതുന്നു. അങ്ങനെ ചെറിയൊരു സംഖ്യ മുടക്കിയാൽ ലക്ഷംകോടികളുടെ സ്വത്താണ് വാങ്ങുന്ന സ്വകാര്യ മുതലാളിയുടെ കൈവശം വന്നുചേരുന്നത്. അങ്ങനെ ഭീമമായ പൊതുസ്വത്ത് ചുളുവിലയ്ക്ക് സ്വകാര്യമുതലാളിമാരെ ഏൽപ്പിച്ചുകൊടുക്കുന്ന പ്രക്രിയയാണ് സ്വകാര്യവൽക്കരണം.
എന്തുകൊണ്ട് വാങ്ങാൻ ആളുണ്ടായില്ല? 60,000 കോടി രൂപ കൈയ്യിൽ നിന്നും മുതൽമുടക്കാൻ ശേഷിയുള്ള മുതലാളിമാർ അപൂർവ്വമാണ്. ഭീമൻ പശ്ചാത്തലസൗകര്യ പ്രൊജക്ടുകൾക്ക് വായ്പ നൽകി കൈപൊളളിയിരിക്കുകയാണ് ഇന്ത്യയിലെ ബാങ്കുകൾ. അതുകൊണ്ട് ഭീമൻ വായ്പകൾ നൽകാൻ അവർക്ക് ഇപ്പോൾ മടിയാണ്. ഈ പശ്ചാത്തലത്തിലാണ് വിദേശ കുത്തകകൾക്കും വിൽക്കാൻ തയ്യാറാണെന്നു പ്രഖ്യാപിച്ചത്. അനിൽ അഗർവാൾ ഇങ്ങനയെയൊരു കൺസോർഷ്യത്തിനു തന്നെ രൂപം നൽകി.
എന്നാൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഫോസിൽ ഇന്ധനങ്ങൾക്കെതിരായ അന്തർദേശീയ അന്തരീക്ഷമാണുള്ളത്. അതുകൊണ്ട് ആഗോള ഊർജ്ജകുത്തകകൾ പുതിയ തന്ത്രങ്ങൾ മെനയുകയാണ്. അവരും ഇന്ത്യയിൽ മുതൽമുടക്കാൻ മടിക്കുകയാണ്. ആരാംകോയും റിലയൻസും തമ്മിലുള്ള കൂട്ടുകെട്ടിനുള്ള പരിശ്രമം പൊളിഞ്ഞത് ഇതിന് ഉദാഹരണമാണ്.

മാത്രമല്ല, യുക്രെയ്ൻ - റഷ്യ യുദ്ധംമൂലം എണ്ണക്കമ്പോളം വളരെ കലുഷിതമാണ്. ഇന്ത്യാ സർക്കാർ ചില്ലറ വിൽപ്പന വിലയിൽ താൽക്കാലികമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെക്കുറിച്ചു പറഞ്ഞല്ലോ. ഇങ്ങനെയൊന്ന് ഉണ്ടാവില്ലായെന്ന് ഉറപ്പുനൽകിയാലേ വിദേശകുത്തകകൾ മുതൽമുടക്കാൻ തയ്യാറാവുകയുള്ളൂ. രാഷ്ട്രീയമായി ഇപ്പോൾ ഇങ്ങനെയൊരു പ്രഖ്യാപനം നടത്താൻ കേന്ദ്രസർക്കാരിനു കഴിയുകയുമില്ല.
ഈയൊരു സാഹചര്യത്തിലാണ് വിൽപ്പന പൊളിഞ്ഞത്. പക്ഷെ കേന്ദ്രസർക്കാർ അടങ്ങി ഇരിക്കുമെന്നു കരുതണ്ട. അവർ ബിപിസിഎല്ലിന്റെ 26 ശതമാനം ഓഹരി വിറ്റഴിച്ചോ, അല്ലെങ്കിൽ ബിപിസിഎല്ലിനെ വിഭജിച്ചോ വിൽക്കാനുള്ള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.
തൃക്കാക്കരയ്ക്കു തൊട്ടടുത്താണ് കൊച്ചിൻ റിഫൈനറി. ആ സ്ഥാപനം പൊതുമേഖലയിൽ തുടർന്നാലേ കൊച്ചി പെട്രോ കെമിക്കൽ പാർക്ക് യാഥാർത്ഥ്യമാകൂ. കൊച്ചിൻ റിഫൈനറി അടക്കു വിറ്റുതുലയ്ക്കാൻ നടക്കുന്ന ബിജെപി വോട്ട് ചോദിച്ചു ജനങ്ങളെ സമീപിക്കുന്നുണ്ട്. റിഫൈനറി എന്തുകൊണ്ടു വിൽക്കണമെന്നു വിശദീകരിക്കാൻ വോട്ടർമാർ അവരോടു ചോദിക്കണം.












Click it and Unblock the Notifications