കുമ്മനം പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കാൻ ബിജെപി, മുഴുവൻ പണവും തിരികെ നൽകും
തിരുവനന്തപുരം: മുന്‍ മിസോറാം ഗവര്‍ണര്‍ കൂടിയായ കുമ്മനം രാജശേഖരന്‍ പ്രതിയായ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ബിജെപി നീക്കം. കുമ്മനം അടക്കമുളളവര്‍ക്കെതിരെ പരാതി നല്‍കിയ ആറന്മുള സ്വദേശി ഹരികൃഷ്ണന് മുഴുവന്‍ പണവും തിരികെ നല്‍കി പോലീസ് സ്‌റ്റേഷന് പുറത്തൊരു ഒത്തുതീര്‍പ്പിനാണ് ബിജെപി ശ്രമിക്കുന്നത്.
പരാതിക്കാരന് മുഴുവന്‍ പണവും തിരിച്ച് നല്‍കുമെന്ന് സ്ഥാപന ഉടമയായ കൊല്ലങ്കോട് സ്വദേശി വിജയന്‍ വ്യക്തമാക്കി. പാലക്കാടുളള ന്യൂ ഭാരത് ബയോടെക്‌നോളജി എന്ന കമ്പനിയുടെ ഉടമയാണ് വിജയന്‍. കമ്പനിയില്‍ പാര്‍ട്ണറാക്കാം എന്ന് വാഗ്ദാനം നല്‍കി 30 ലക്ഷത്തോളം രൂപ വാങ്ങിയെന്നാണ് പരാതി. തദ്ദേശ തിരഞ്ഞെടുപ്പും അതിന് ശേഷം നിയമസഭാ തിരഞ്ഞെടുപ്പും മുന്നില്‍ നില്‍ക്കെ കുമ്മനം രാജശേഖരന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായത് ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്.

കുമ്മനം രാജശേഖരന്റെ പിഎ പ്രദീപ് ആണ് കേസിലെ ഒന്നാം പ്രതി. കേസില്‍ കുമ്മനം അഞ്ചാം പ്രതിയാണ്. 9 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍ ആയിരുന്ന കാലത്താണ് ഈ പണമിടപാട് നടന്നതെന്ന് ഹരികൃഷ്ണന്റെ പരാതിയില്‍ പറയുന്നു. വര്‍ങ്ങള്‍ കഴിഞ്ഞിട്ടും തന്റെ പണം തിരികെ ലഭിക്കുകയോ മറ്റ് തുടര്‍ നടപടികള്‍ ഉണ്ടാവുകയോ ചെയ്തിട്ടില്ല.
Recommended Video
ഇക്കാര്യത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ ആവശ്യപ്പെട്ട് കുമ്മനം രാജശേഖരനേയും പ്രവീണിനേയും താന്‍ പലവട്ടം കണ്ടിരുന്നു. നിരവധി മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ശേഷം തനിക്ക് നാലര ലക്ഷം രൂപ തിരികെ ലഭിച്ചു. ബാക്കിയുളള പണം കൂടെ തിരികെ കിട്ടണം എന്നാവശ്യപ്പെട്ടാണ് ഹരികൃഷ്ണന്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഐപിസി 406, 420 വകുപ്പുകള്‍ പ്രകാരം വിശ്വാസ വഞ്ചന, പണം തട്ടിപ്പ് അടക്കമുളള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ബിജെപി ആര്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ എന്‍ ഹരികുമാര്‍, വിജയന്‍, വിജയന്റെ ഭാര്യ കൃഷ്ണവേണി, സേവ്യര്‍ അടക്കമുളളവരാണ് കേസിലെ പ്രതികള്‍.












Click it and Unblock the Notifications