കെ-റെയിലിന്റെ പേരിൽ ജനങ്ങളെ കുടിയൊഴിപ്പിക്കാൻ ബിജെപി അനുവദിക്കില്ല: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കെ- റെയിൽ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചെന്ന പിണറായി വിജയന്റെ വാദം പച്ചക്കള്ളമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. കേന്ദ്രത്തിന്റെ പേരു പറഞ്ഞു ജനങ്ങളെ കുടിയൊഴിപ്പിക്കാൻ വന്നാൽ ബിജെപി പ്രവർത്തകരുടെ ശവത്തിന് മുകളിലൂടെയല്ലാതെ അത് സാധിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
കേന്ദ്രാനുമതി കിട്ടുമെന്നു പിണറായി വിജയൻ മനപായസമുണ്ണണ്ട. കെ-റെയിലിനെതിരെ വേണ്ടി വന്നാൽ ബിജെപി കേരളഘടകം പ്രധാനമന്ത്രിയെ വരെ കാണും. പാരിസ്ഥിതിക രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന ജാഗ്രതാനിർദേശങ്ങളെ ലംഘിച്ചുകൊണ്ട് കേരളത്തിലെ ഒരു വികസനപദ്ധതിക്കും ഇനി മുന്നോട്ട്പോവാനാവില്ല. കെ-റെയിൽ പദ്ധതി തികച്ചും പാരിസ്ഥിതിക വിരുദ്ധവും സഹസ്രകോടികളുടെ അഴിമതിക്ക് വേണ്ടിയുള്ള ഉപാധിയുമാണ്. ആരോഗ്യ മേഖലയിൽ കേരളം ഒന്നാം സ്ഥാനത്താണെന്നു പറയുന്ന പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് എന്തിനു പോയെന്നു സുരേന്ദ്രൻ ചോദിച്ചു.
അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ പോരാടുന്നവരാണെന്നു പറയുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ. കേരള സർക്കാരിനെ താഴെയിറക്കാൻ അമേരിക്ക ശ്രമിക്കുന്നതായി ആരോപിച്ച ആളുകളാണ് ഇപ്പോൾ ചികിത്സയ്ക്ക് അങ്ങോട്ട് പോകുന്നത്. പിണറായി വിജയന് വേണ്ടി പിആർ പണി നടത്തുന്ന ആളാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സതീശന്റെ പേരിനൊപ്പം ഒരു ഡി കൂടി ചേർക്കുന്നത് നല്ലതാണ്. അതു കൊണ്ടാണ് വിസി നിയമന വിവാദത്തിൽ എല്ലാവരും ഗവർണർക്ക് ഒപ്പം നിന്നപ്പോൾ സതീശൻ ഗവർണറെ വിമർശിച്ചത്. പത്താം ക്ലാസ് യോഗ്യതയുള്ളവരെയെങ്കിലും വിസിയായി നിയമിക്കാൻ പിണറായി വിജയനെ ഉപദേശിക്കാൻ പിആർ പണി ചെയ്യുന്ന സതീശൻ തയാറാകണം. സിൻഡിക്കേറ്റ് കൂടി ഗവർണർക്കെതിരെ ജനാധിപത്യ വിരുദ്ധമായ നടപടികൾ സ്വീകരിച്ചാൽ സർവകലാശാലകളുടെ തലപ്പത്ത് ഇരിക്കുന്നവരെ റോഡിലിറങ്ങി നടക്കാൻ അനുവദിക്കില്ലെന്നു സുരേന്ദ്രൻ പറഞ്ഞു.
ക്രമസമാധാനം ഇത്രയും തകർന്ന ഒരു കാലം കേരളത്തിൽ ഇതുവരെ ഉണ്ടായിട്ടുണ്ടോയെന്ന് സംശയമാണ്. പൊലീസ് സംവിധാനം തകർന്ന് കിടക്കുകയാണ്. പേരിന് മാത്രം ഒരു ഡിജിപിയാണ് സംസ്ഥാനത്തുള്ളത്. കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയാണ്. ഭരിക്കുന്ന പാർട്ടി തന്നെ ഇവിടെ ക്രമസമാധാനം തകർക്കുകയാണ്. അഴിമതി മറയ്ക്കാനായി ഫയൽ മുക്കുന്ന സംവിധാനമാണ് കേരളത്തിൽ സർക്കാർ നടത്തുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു.
പാലക്കാട്ടെ സഞ്ജിത്തിന്റെ കൊലപാതക കേസിലെ ഗൂഢാലോചനയിൽ പ്രതിയായ അബ്ദുൾഹക്കീമിന് പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മസ്ജിസ്ട്രറ്റ് കോടതി ജാമ്യം അനുവദിച്ചത് പ്രോസിക്യൂഷന്റെ ഒത്തുകളിയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു.പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച എസ്ഡിപിഐ മലപ്പുറം പുത്തനത്താണി ഏരിയ പ്രസിഡന്റാണ് പുന്നത്തല പുതുശേരി പറമ്പിൽ അബ്ദുൽ ഹക്കീം. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേർ ഉൾപ്പെടെ അഞ്ചു പേർ ഇനിയും പിടിയിലാകാനുണ്ട്. 120ബി ചാർജ് ചെയ്ത കേസിലാണ്പ്രതിക്ക് മജിസ്ട്രറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഈ വകുപ്പ് ചാർജ് ചെയ്താൽ മജിസ്‌ട്രേറ്റ് കോടതിക്ക് ജ്യാമ്യം അനുവദിക്കാൻ കഴിയില്ല എന്ന വസ്തുത മുൻനിർത്തിയാണ് സർക്കാർ അഭിഭാഷകന്റെ ഒത്താശയോടെ ഇക്കാര്യം നടന്നത്. ഇതിൽ സർക്കാറിൻ്റെ പങ്ക് വ്യക്തമാവുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
പോപ്പുലർ ഫ്രണ്ട് ഗുണ്ടകൾ ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയ കേസുകളിൽ അന്വേഷണം ശരിയായി നടക്കുന്നില്ല. ഇത്തരം ഭീകരവാദ സംഘടനകൾക്കെതിരെ കേന്ദ്ര ഏജൻസികളും പലപ്പോഴായി സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മിഷനുകളും റിപ്പോർട്ടുകൾ നൽകിയിട്ടും നടപടിയെടുക്കുന്നില്ല. സംസ്ഥാനത്ത് മതപരമായ വർഗീയ ചേരി തിരിവ് ഉണ്ടാക്കാൻ പോപ്പുലർ ഫ്രണ്ട് ശ്രമിക്കുകയാണ്. ഈ ഭീകരവാദത്തെ നേരിടാൻ സർക്കാരിന് മുട്ടു വിറയ്ക്കുന്നു. സർക്കാർ തണലിൽ ഇവർ തടിച്ചു കൊഴുക്കുന്നു. ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതും ഈ ഭീകരവാദ സംഘടനകളാണെന്നു വ്യക്തമായതാണ്. ഇവരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പരവതാനി വിരിച്ച് നൽകുകയാണ് സംസ്ഥാന സർക്കാരെന്നും സുരേന്ദ്രൻ പറഞ്ഞു.
Recommended Video