ജയിച്ച പരീക്ഷ തോറ്റെന്ന് പറഞ്ഞു; ഫിനോഫ്തലിൻ പൗഡർ പുരട്ടിയ നോട്ട് നൽകി; എംജിയു ജീവനക്കാരി പിടിയിൽ
ജയിച്ച പരീക്ഷ തോറ്റെന്ന് പറഞ്ഞു; ഫിനോഫ്തലിൻ പൗഡർ പുരട്ടിയ നോട്ട് നൽകി; എംജിയു ജീവനക്കാരി പിടിയിൽ
കോട്ടയം: എം.ജി സർവകലാശാല യൂണിവേഴ്‌സിറ്റി അസിസ്റ്റന്റിനെ പിടികൂടി. ആർപ്പൂക്കര സ്വദേശിനിയായ എൽസി സി.ജെയെയാണ് പിടികൂടിയത്. ഡിഗ്രി സർട്ടിഫിക്കറ്റ് കാല താമസം കൂടാതെ നൽകുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇവർ പിടിയിലായത്. വിജിലൻസ് റേഞ്ച് ഡിവൈ.എസ്.പി വിശ്വനാഥന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടി കൂടുകയായിരുന്നു. പത്തനംതിട്ട സ്വദേശിയായ എംബിഎ വിദ്യാർഥിനിയാണ് പരാതി നൽകിയത്. ഈ പരാതിയിലാണ് അറസ്റ്റ്.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം നടന്നത്. വിദ്യാർഥിനി സപ്ലിമെന്ററി പരീക്ഷയിലൂടെയാണ് എംബിഎ പാസായത്. വിദ്യാർഥിയിൽ നിന്നും മാർക്ക് ലിസ്റ്റും പ്രൊവിഷണൽ സർട്ടിഫിക്കറ്റും നൽകുന്നതിനുമായി ആദ്യം എൽസി 1.1 ലക്ഷം രൂപ ആവശ്യപ്പെട്ടു. വിദ്യാർഥിനി പണം നൽകി. ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്. എൽസിയുടെ ശമ്പളം വിതരണം ചെയ്യുന്ന അക്കൗണ്ടിൽ തന്നെയാണ് പണം വാങ്ങിയത്.
കഴിഞ്ഞ ദിവസം ഡിഗ്രി പ്രൊവിഷനൽ സർട്ടിഫിക്കറ്റിന് വിദ്യാർഥിനി അപേക്ഷ നൽകി. അവ ഉടനെ നൽകുന്നതിന് 15000 രൂപ എൽസി ആവശ്യപ്പെട്ടു. തുടർന്ന് വിദ്യാർഥിനി വിജിലൻസ് എസ്പി വി.ജി. വിനോദ് കുമാറിന് പരാതി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം കൃത്യമായ പദ്ധതി തയ്യാറാക്കി.
തുടർന്ന് എം.ബി.എ വിദ്യാർഥിയുടെ പക്കിൽ ഫിനോഫ്തലിൻ പൗഡർ പുരട്ടിയ നോട്ട് നൽകി വിട്ടു. ഇന്നലെയാണ് വിജിലൻസ് സംഘം കൈമാറിയ 15000 രൂപ എൽസിക്ക് വിദ്യാർഥിനി കൊടുത്തത്. ഈ തുക യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ വച്ച് എം.ബി.എ വിദ്യാർഥിയുടെ പക്കൽ നിന്നും ഏറ്റുവാങ്ങുന്നതിനിടെ എൽസിയെ അറസ്റ്റ് ചെയുകയായിരുന്നു.
അതേസമയം, ഇടതു പക്ഷ ജീവനക്കാരുടെ സംഘടനയുടെ പ്രവർത്തകയാണ് എൽസി. എൽസിയെ എംജി സർവകലാശാല എംപ്ലോയീസ് അസോസിയേഷൻ പ്രാഥമികാംഗത്വത്തിൽ നിന്നു പുറത്താക്കി. അതേസമയം, ഏറ്റുമാനൂരിലെ കോളേജിൽ എംബിഎ കോഴ്സിൽ പഠിക്കുന്ന പത്തനംതിട്ട സ്വദേശിനിയാണു പരാതിക്കാരി. എംജി സർവകലാശാലയിലെ എംബിഎ 4 സെമസ്റ്ററിലും 8 വിഷയങ്ങളിൽ പെൺകുട്ടി പരാജയപ്പെട്ടിരുന്നു. പരാജയപ്പെട്ട വിഷയങ്ങളിൽ സപ്ലിമെന്ററി പരീക്ഷ എഴുതി. ഫലം അറിയുന്നതിനാണു സെക്ഷൻ ചുമതലയുള്ള യൂണിവേഴ്സിറ്റി അസിസ്റ്റന്റ് സി.ജെ. എൽസിയെ സമീപിച്ചത്. സപ്ലിമെന്ററി പരീക്ഷയിൽ വിദ്യാർഥിനി പരാജയപ്പെട്ടുവെന്ന് എൽസി പറഞ്ഞു.
പരീക്ഷയിൽ വിജയിപ്പിച്ചു നൽകാമെന്നും അതിന് ഒന്നര ലക്ഷം രൂപ വേണമെന്നും ഇവർ ആവശ്യപ്പെട്ടു. കഴുത്തിലെ മാല ഒരു പണയം വച്ച് ഇവർ ഒരു ലക്ഷം രൂപ സംഘടിപ്പിച്ചത്. ഈ തുക ബാങ്ക് വഴി എൽസിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. തുടർന്ന് 25000 രൂപ കൂടി വേണമെന്ന് പറഞ്ഞതിനെ തുടർന്ന് 10000 രൂപ നൽകി. ഇതിനിടെ വിദ്യാർഥിനി സ്വന്തം നിലയിൽ പരിശോധിച്ചപ്പോൾ പരീക്ഷയിൽ വിജയിച്ചതായി കണ്ടു. ഇതോടെയാണ് താൻ സ്വന്തം നിലയിൽ പഠിച്ച് വിജയിച്ച പരീക്ഷയിൽ തോറ്റതായി തെറ്റിദ്ധരിപ്പിച്ച് എൽസി പണം തട്ടി എടുക്കുകയായിരുന്നെന്നു ബോധ്യപ്പെട്ടത്. ഇതോടെയാണ് ഇവർ വിജിലൻസിൽ പരാതി നൽകാൻ തയാറായത്.
പ്രൊവിഷനൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനു 15000 രൂപ വേണമെന്ന് എൽസി വീണ്ടും ആവശ്യപ്പെട്ടതോടെയാണ് വിജിലൻസിന്റെ അറിവോടെ ഇവർ കെണി ഒരുക്കിയത്. വിജിലൻസ് നൽകിയ നോട്ടുകളും സർവകലാശാല സെഷനിൽ എത്തി എൽസിക്കു കൈമാറി പ്രോവിഷണൽ സർട്ടിഫിക്കറ്റ് കൈപ്പറ്റിയതിനു പിന്നാലെ വിജിലൻസ് ഉദ്യോഗസ്ഥർ എൽസിയെ വളഞ്ഞ് അറസ്റ്റു ചെയ്യുകയായിരുന്നു. വിദ്യാർഥിനിയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യം കൂടി മുതലെടുത്താണ് എൽസി പണം പറ്റിയത്.
ഡ്യൂട്ടിയിലുളളവർക്ക് വാച്ചും പേഴ്സും വേണ്ട; കൊവിഡിൽ അഴിച്ചു പണിഞ്ഞ് എക്സൈസിന്റെ പുതിയ ഉത്തരവ്
വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്‍റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് ഉദ്യോസ്ഥനെ പിടികൂടിയത്. വിജിലൻസ് റേഞ്ച് ഡിവൈ.എസ്.പി വിശ്വനാഥൻ, ഇൻസ്‌പെക്ടർമാരായ സാജു, ജയകുമാർ, നിസാം, എസ്.ഐ സ്റ്റാൻലി, അനൂപ്, അരുൺ ചന്ദ്, അനിൽകുമാർ, പ്രസന്നൻ സുരേഷ്, വനിതാ സിവിൽ പൊലീസ് ഓഫിസർ രഞ്ജിനി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.