താൽക്കാലിക പാലം തകർന്നു: മലപ്പുറം ജില്ലാ കളക്ടർക്കെതിരെ ആദിവാസികൾ, പുതിയ പാലം വേണമെന്ന് ആവശ്യം!!
മലപ്പുറം: പാലം തകർന്ന സംഭവത്തിൽ മലപ്പുറം ജില്ലാ കളക്ടർക്കെതിരെ ആദിവാസികൾ. മലപ്പുറം മുണ്ടേരി ഇരുട്ടുകുത്തിയിൽ കഴിഞ്ഞ പ്രളയത്തിനിടെ പാലം ഒലിച്ചുപോയതോടെ നിർമിച്ച താൽക്കാലിക പാലമാണ് തകർന്നത്. നാടുമായുള്ള ബന്ധം വിഛേദിക്കപ്പെട്ടതോടെ മുളയും കമ്പിയും കയറും മറ്റുമുപയോഗിച്ച് കളക്ടറുടെ നേതൃത്വത്തിലാണ് താൽക്കാലിക പാലം നിർമിച്ചത്.
എന്നാൽ മാസങ്ങൾ പിന്നിട്ടതോടെ പാലം സഞ്ചാര യോഗ്യമല്ലെന്നും മുളകൾ അടർന്ന് തൂങ്ങിയെന്നുമാണ് ആദിവാസികൾ ഉന്നയിക്കുന്ന പരാതി. ഉദ്ഘാടനം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കുള്ളിൽ പാലത്തിൽ നിന്ന് ഒരാൾ വീണ് പരിക്കേറ്റതോടെ പാലം ഉപയോഗിക്കാറില്ലെന്നും ഇവർ പറയുന്നു. ലക്ഷങ്ങൾ ചെലവഴിച്ച് കളക്ടറുടെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടത്തിന്റെയും ഉദ്യോഗസ്ഥരുടേയും സഹകരണത്തോടെ ഫണ്ട് കണ്ടെത്തിയാണ് പാലത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. എന്നാൽ ജനപ്രതിനിധികളെ അറിയിക്കാതെയാണ് പാലം നിർമിച്ചതെന്ന് നേരത്തെ പരാതിയുയരുകയും ചെയ്തിരുന്നു.

വാണിയംപാറ, ഇരുകുത്തി, തണ്ടൻകല്ല്, തരിപ്പപൊട്ടി, കുമ്പളംപാറ എന്നീ അഞ്ച് ആദിവാസി കോളനികളെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന പാലമാണ് ആഗസ്റ്റ് എട്ടിനുണ്ടായ പ്രളയത്തിൽ ഒലിച്ചുപോയത്. ഇതോടെ പുതിയ പാലം ആഗ്സ്റ്റ് 28ന് പുതിയ പാലത്തിന്റെ നിർമാണം പൂർത്തിയാക്കി തുറന്നുനൽകുകയും ചെയ്തിരുന്നു. തങ്ങളുടെ സമ്മതമില്ലാതെയാണ് പ്രസ്തുുത പാലം നിർമിച്ചിട്ടുള്ളതെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു. 120 മീറ്റർ നീളമുള്ള പാലം ഇരു കരകളിലും വലിയ മരങ്ങളുമായി കേബിൾ ബന്ധിപ്പിച്ചാണ് നിർമിച്ചിട്ടുള്ളത്. പുഴയിലെ ജലനിരപ്പ് താഴ്ന്നതോടെ പുഴയിലൂടെ ഇറങ്ങിയാണ് കോളനി നിവാസികൾ മറുകരയിലെത്തുന്നത്. മഴക്കാലമെത്തുമ്പോഴേക്കും പുതിയ പാലം നിർമിച്ച് നൽകണമെന്നാണ് കോളനി നിവാസികളുടെ ആവശ്യം.
പാലം തകർന്നു; മലപ്പുറം കലക്ടർക്കെതിരെ ആദിവാസികൾ












Click it and Unblock the Notifications