ചൂണ്ടൽപ്പാടത്തെ കത്തിക്കരിഞ്ഞ മൃതദേഹം സ്ത്രീയല്ല; പുരുഷൻ! ആര്.. എന്തിന്? ഉത്തരം തേടി പോലീസ്
തൃശൂര്‍: ചൂണ്ടല്‍പ്പാടത്ത് ഇക്കഴിഞ്ഞ ഫെബ്രുവരി പതിനേഴിന് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം പുരുഷന്റേതാണെന്ന് സ്ഥിരീകരിച്ചു. ഡിഎന്‍എ പരിശോധനയിലൂടെയാണ് മരിച്ചത് പുരുഷനാണ് എന്ന് കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരം പോലീസ് ഫോറന്‍സിക് ലാബിലാണ് പരിശോധന നടത്തിയത്. സ്ത്രീയുടേതാണ് കത്തിക്കരിഞ്ഞ ഈ ശരീരം എന്നാണ് പോലീസ് ആദ്യം കരുതിയത്. എന്നാല്‍ പുരുഷനോ സ്ത്രീയോ എന്ന് ഉറപ്പിക്കാന്‍ സാധിക്കാത്തത് കേസന്വേഷണത്തെ ദോഷകരമായി ബാധിച്ചിരുന്നു. ഈ പുരുഷന്റെ ശരീരം മറുനാടന്‍ മലയാളിയുടേതാണ് എന്നാണ് പോലീസ് കരുതുന്നത്.
അരയ്ക്ക് മുകളിലുള്ള ഭാഗവും കാലുകളും കത്തിക്കരിഞ്ഞ നിലയിലാണ് ചൂണ്ടല്‍പ്പാടത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്. ലിംഗനിര്‍ണയത്തിന് വേണ്ടി രാസപരിശോധന നടത്തിയെങ്കിലും സ്ത്രീയാണോ പുരുഷനാണോ എന്നുറപ്പിക്കാനായില്ല. തുടര്‍ന്ന് തള്ളവിരല്‍, എല്ലിന്റെ ഭാഗങ്ങള്‍, കത്തിയ മാംസഭാഗങ്ങള്‍ എന്നിവയില്‍ പരിശോധന നടത്തിയാണ് ഫോറന്‍സിക് വിഭാഗം മരണപ്പെട്ടത് പുരുഷനാണെന്ന് രണ്ട് മാസങ്ങള്‍ക്കിപ്പുറം സ്ഥിരീകരിച്ചിരിക്കുന്നത്.
പുരുഷനാണെന്ന് തിരിച്ചറിഞ്ഞ സ്ഥിതിക്ക് ഇനി ആരാണ് എന്നതും മരണകാരണവും അടക്കമുള്ള വിവരങ്ങളാണ് പോലീസിന് കണ്ടെത്തേണ്ടതായിട്ടുള്ളത്. മൃതദേഹത്തിനൊപ്പം തെളിവായി പോലീസിന് ലഭിച്ചിരിക്കുന്ന വെളുപ്പില്‍ കറുത്ത പുള്ളിയുള്ള ഷര്‍ട്ടിന്റെ കത്തിയ ഭാഗം മാത്രമാണ്. കുന്നംകുളം സ്റ്റേഷന്‍ പരിധിയില്‍ ആരെയെങ്കിലും കാണാതായതായിട്ടുള്ള പരാതിയൊന്നും നിലവിലില്ല. അതുകൊണ്ട് തന്നെയാണ് കൃത്യമായ എണ്ണമില്ലാത്ത അന്യസംസ്ഥാന തൊഴിലാളികളില്‍ ആരെങ്കിലുമാണോ എന്ന് പോലീസ് സംശയിക്കുന്നത്. മൃതദേഹം കണ്ടെത്തിയ ചൂണ്ടല്‍ മേഖലയില്‍ നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ പാര്‍ക്കുന്നുണ്ട്. ഈ മേഖലയില്‍ പോലീസ് നേരത്തെ അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.