എല്ലാം ശരിയാക്കുന്ന പിണറായി സർക്കാർ വക ഇരുട്ടടി? ബസ് ചാർജ്ജ് വർധിപ്പിക്കും? സാധാരണക്കാർ പെടും!
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. ചാര്‍ജ് വര്‍ധനയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. മിനിമം ചാർജ് പത്ത് രൂപയാക്കണമെന്നായിരുന്നു സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. ഇതിന്റെ അട്സ്ഥാനത്തിൽ ഓഗസ്റ്റില്‍ തോമസ് ചാണ്ടി ഗതാഗതമന്ത്രിയായിരിക്കെയാണ് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയെ ചാര്‍ജ് വര്‍ധന സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ചത്.
മിനിമം ചാർജ് പത്ത് രൂപയാക്കണമെന്ന സ്വകാര്യ ഉടമകളുടെ ആവശ്യം പൂർണ്ണായും രാമചന്ദ്രൻ കമ്മറ്റി അംഗീകരിച്ചിട്ടില്ലെന്നാണ് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. മിനിമം ചാര്‍ജ് ഏഴുരൂപയില്‍ നിന്ന് എട്ടുരൂപയും വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് ഒരു രൂപയില്‍ നിന്ന് രണ്ട് രൂപയും വർധിപ്പിക്കാനാണ് ശുപാർശയെന്നാണ് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.
അവസാനം ബസ് ചാർജ് വർധിപ്പിച്ചത്
2014 മെയിലാണ് സംസ്ഥാനത്ത് അവസാനമായി ബസ് ചാർജ്ജ് വർധിപ്പിച്ചത്. അനുകൂല റിപ്പോര്‍ട്ടാണ് കമ്മീഷന്‍ നല്‍കുന്നതെങ്കില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്നുറപ്പാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഉടന്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമടകളുടെ സംഘടന ആഗസ്റ്റ് 18ന് പണി മുടക്ക് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ കമ്മീഷനെ വച്ചത്.
70 ശതമാനവും സ്വകാര്യ ബസ്സുകൾ
സംസ്ഥാനത്തുള്ള ബസ് സര്‍വീസുകളില്‍ 70 ശതമാനവും സ്വകാര്യ ബസുകളാണ്. അതുകൊണ്ടു തന്നെ സമരമുണ്ടായാല്‍ അത് ജനജീവിതത്തെ സാരമായി ബാധിക്കുക തന്നെ ചെയ്യും. സമരത്തിനു മുമ്പ് സര്‍ക്കാരും ബസുടമകളും തമ്മിലുള്ള ചര്‍ച്ചകള്‍ക്കു ശേഷം റിപ്പോര്‍ട്ട് നല്‍കാന്‍ രാമചന്ദ്രന്‍ കമ്മീഷനോട് ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.
തീരുമാനം മന്ത്രിസഭയുടേത്
റിപ്പോര്‍ട്ട് ഗതാഗതവകുപ്പിന്റ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്ക് കഴിഞ്ഞദിവസം സമര്‍പ്പിച്ചു. മന്ത്രിസഭയോഗമാണ് റിപ്പോര്‍ട്ടിന്‍മേല്‍ തീരുമാനമെടുക്കേണ്ടത്. അതേസമയം ചാര്‍ജ് വര്‍ധിപ്പിച്ചേ പറ്റുവെന്ന നിലപാടിലാണ് സ്വകാര്യ ബസ്സുടമകൾ.
കെഎസ്ആർടിസി പ്രതിസന്ധിയിൽ
സ്വകാര്യബസുടമകളില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നും യാത്രക്കാരില്‍ നിന്നും തെളിവെടുത്തശേഷമാണ് ജസ്റ്റിസ് രാമചന്ദ്രൻ കമ്മറ്റി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ റിപ്പോര്‍ട്ട് അതേപടി അല്ലെങ്കിൽ പോലും സർക്കാർ അംഗീകരിക്കാൻ സാധ്യതയുണ്ട്. അങ്ങിനെയാണെങ്കിൽ അടുത്ത് തന്നെ ബസ് ചാർജ് വർധനവ് നിലവിൽവരുമെന്നാണ് സൂചന.