കണ്ണൂരിലെ ക്യാമ്പസ് രാഷ്ട്രീയ സംഘർഷങ്ങൾ എത്തിച്ചേരുന്നത് കൊലപാതകങ്ങളിലേക്കോ?
കണ്ണൂര്‍: ക്യാമ്പസുകളിലെ വിദ്യാര്‍ത്ഥി സംഘർഷങ്ങൾ എത്തിച്ചേരുന്നത് പലപ്പോഴും കൊലപാതകങ്ങളിലേക്ക്. കോളജ്, സ്‌കൂള്‍ ക്യാമ്പസുകളിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ പിന്നീട് രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുക്കുന്നതോടെ തെരുവിലേക്കെത്തുകയാണ്. മട്ടന്നൂരിലുണ്ടായ ഷുഹൈബിന്റെ കൊലപാതകം അതിന്റെ അവസാനത്തെ ഉദാഹരണവും.
എടയന്നൂര്‍ സ്‌കൂളിലുണ്ടായ വിദ്യാര്‍ത്ഥി തര്‍ക്കമാണ് പിന്നീട് തെരുവിലേക്ക് നീണ്ടതും പിന്നീട് കൊലപാതകത്തില്‍ കലാശിച്ചതുമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിദ്യാര്‍ത്ഥി രാഷ്ട്രീയം ശക്തമായുള്ള കണ്ണൂരില്‍ വിദ്യാര്‍ത്ഥി സംഘട്ടനം പലപ്പോഴും ക്യാമ്പസിന്റെ മതില്‍കെട്ടിന് പുറത്തെത്തുന്നു എന്നത് ദൗര്‍ഭാഗ്യകരമാണ്.

ആഴ്ചകള്‍ക്ക് മുമ്പ് എടയന്നൂര്‍ സ്‌കൂളിലുണ്ടായ കെഎസ്‌യു-എസ്എഫ്‌ഐ സംഘർഷം പിന്നീട് തെരുവ് യുദ്ധമായി മാറുകയായിരുന്നു. പാര്‍ട്ടി ഓഫീസുകളും വാഹനങ്ങളു തകര്‍ക്കുന്നതില്‍ വരെ കാര്യങ്ങള്‍ എത്തിയിരുന്നു. വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങള്‍ മുതിര്‍ന്നവര്‍ ഏറ്റെടുക്കുന്നത് തന്നെയാണ് പ്രശ്‌നം രൂക്ഷമാകുന്നതിന്റെ ഒരു കാരണം.
ഒരു വര്‍ഷം മുന്നേ നടന്ന ധര്‍മ്മടം അണ്ടല്ലൂരിലെ ബിജെപി പ്രവര്‍ത്തകന്‍ സന്തോഷിന്റെ കൊലപാതകവും ക്യാമ്പസ് സംഘട്ടനം തെരുവിലേക്കെത്തിയതിന്റെ ഉദാഹരണമാണ്. അന്ന് ബ്രണ്ണന്‍ കോളജില്‍ എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷം നടന്നതിന് പിന്നാലെയാണ് സന്തോഷ് കൊല്ലപ്പെട്ടത്. ക്യാമ്പസുകളിലെ തര്‍ക്കങ്ങള്‍ ക്യാമ്പസിനുള്ളില്‍ പരിഹരിക്കാന്‍ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ പരാജയപ്പെടുന്നു എന്നതിന്റെ ഉദാഹരണങ്ങളാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍.












Click it and Unblock the Notifications