കലാലയ രാഷ്ട്രീയ നിരോധനം; സര്‍ക്കാര്‍ കോടതിയിലേക്ക്, എജിയോട് നിയമോപദേശം തേടി!
തിരുവനന്തപുരം: കലാലയങ്ങളില്‍ രാഷ്ട്രീയപ്രവര്‍ത്തനം നിരോധിച്ച ഹൈക്കോടതിയുടെ വിലക്ക് നീക്കാൻ സർക്കാർ ഇടപെടുന്നു. ഇത് സംബന്ധിച്ച നിയമവശങ്ങള്‍ പരിശോധിക്കാന്‍ എജിക്ക് നിര്‍ദ്ദേശം നല്‍കി. ഹൈക്കോടതി ഉത്തരവ് അസംബന്ധമാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. കോടതിയുടേത് യുക്തിരഹിതമായ അഭിപ്രായ പ്രകടനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചനകൾ. വിദ്യാര്‍ഥി സംഘടനകള്‍ അരങ്ങൊഴിഞ്ഞാല്‍ കലാലയങ്ങളില്‍ അരാജകത്വം ഉണ്ടാകുമെന്നത് നമ്മുടെ അനുഭവങ്ങളിലുണ്ട്. അക്രമം ചെയ്യാന്‍ പാടില്ല കുഴപ്പങ്ങളുണ്ടാക്കരുത് സമാധാനപരമാകണം ഇതൊക്കെ പറയാം. പക്ഷെ നിങ്ങളൊരു സത്യാഗ്രഹം നടത്താന്‍ പാടില്ലെന്നു കോടതി പറഞ്ഞാല്‍ അത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് സ്പീക്കർ പ്രതികരിച്ചിരുന്നു.

മാതാപിതാക്കള്‍ കുട്ടികളെ കോളജുകളിലേക്ക് അയക്കുന്നത് രാഷ്ട്രീയം തൊഴിലാക്കാനല്ലെന്നും കലാലയ രാഷ്ട്രീയം അക്കാദമിക് അന്തരീക്ഷം തകര്‍ക്കുമെന്നും കോടതി നിരീക്ഷിച്ചിരുന്നു. കോടതിയുടെ ഈ നിരീക്ഷണമാണ് വിമർശനത്തിന് വിധേയമായത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനാന്തരീക്ഷം ഉറപ്പ് വരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കോടതി നിര്‍ദേശിച്ചിരുന്നു. പൊന്നാനി എംഇഎസ് കോളജ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കലാലയ രാഷ്ട്രീയത്തിനെതിരേ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചത്.












Click it and Unblock the Notifications