'മഹാരാജാവാണ്, അമൃതേത്തിന് കുശിനിക്കാരനെ കൊണ്ട് പോയാലും തെറ്റ് പറയാനില്ല', പരിഹസിച്ച് ജയശങ്കർ
മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശപര്യടനം പല കാരണങ്ങൾ കൊണ്ടും സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചയായിരിക്കുകയാണ്. കോടിയേരി ബാലകൃഷ്ണന്റെ മരണത്തിന് തൊട്ടടുത്ത ദിവസമാണ് പിണറായി വിദേശത്തേക്ക് പോയത് എന്നതാണ് അതിലൊരു കാരണം.
മറ്റൊന്ന് മുഖ്യമന്ത്രിക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും മകളും മകളുടെ കുട്ടിയുമടക്കം വിദേശപര്യടനത്തിലുണ്ട് എന്നതും വിമർശിക്കപ്പെടുന്നു. സർക്കാർ ചിലവിലല്ല മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ യാത്ര എന്നാണ് സിപിഎം നേതാക്കൾ വ്യക്തമാക്കുന്നത്. അതിനിടെ മുഖ്യമന്ത്രിയുടെ വിദേശയാത്രയെ പരിഹസിച്ച് അഡ്വക്കേറ്റ് എ ജയശങ്കർ രംഗത്ത് വന്നിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ചർച്ചയിലാണ് ജയശങ്കറിന്റെ പരിഹാസം. അഡ്വക്കേറ്റ് ജയശങ്കറിന്റെ വാക്കുകള്‍ ഇങ്ങനെ: പ്രാഥമിക വിദ്യാഭ്യാസം ഫിന്‍ലന്റില്‍ നിന്ന് പഠിക്കാനാണ് സഖാവ് ശിവന്‍കുട്ടി ചെങ്കല്‍ച്ചൂളയില്‍ നിന്ന് പോകാന്‍ ഉദ്ദേശിച്ചത്. ഫിന്നിഷ് മാതൃക പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ കാല്‍വെപ്പാണ്. എന്നാല്‍ കോടിയേരി ബാലകൃഷ്ണന്റെ മരണത്തോടെ ഫിന്‍ലന്റ് സന്ദര്‍ശനത്തില്‍ നിന്ന് വെട്ടിക്കുറച്ചു എന്നാണ് മനസ്സിലാക്കുന്നത്.
പേരക്കുട്ടിയെ കൊണ്ട് പോകുന്നു. ഇനി വീട്ടിലെ കുശിനിക്കാരനെ കൊണ്ട് പോയാലും നമുക്ക് തെറ്റുപറയാന്‍ പറ്റില്ല. മുഖ്യമന്ത്രി പോകുന്നു, ഭാര്യ പോകുന്നു, മകള്‍ പോകുന്നു, മകളുടെ കുട്ടി പോകുന്നു. അവര്‍ക്ക് വായില്‍ വെച്ചാല്‍ കൊള്ളുന്ന ഭക്ഷണമുണ്ടാക്കി കൊടുക്കാന്‍ ലണ്ടനില്‍ ആരാണുളളത്. അപ്പോ അവരുടെ വീട്ടിലെ സര്‍ക്കാര്‍ കുശിനിക്കാരനെ കൊണ്ട് പോകുന്നതില്‍ എന്താണ് തെറ്റ്. എന്തിന് കുറക്കുന്നു.
പിണറായി വിജയന്‍ കേരള മുഖ്യമന്ത്രി മാത്രമല്ലല്ലോ. മഹാരാജാവാണ്. മഹാരാജാവ് എഴുന്നളളുമ്പോള്‍ അദ്ദേഹത്തിന്റെ അമൃതത്തിന് രുചികരമായ വിഭവങ്ങള്‍ ഒരുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അത് എന്റെയും നിങ്ങളുടേയും ഉത്തരവാദിത്തമാണ്. നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ആഗ്രഹിക്കുന്ന രീതിയിലുളള ഭക്ഷണം അവിടെ കിട്ടിയില്ലെങ്കില്‍ അവിടെ വല്ല സായിപ്പും മദാമ്മയും ഉണ്ടാക്കുന്ന ഭക്ഷണം ആണെങ്കില്‍ പുളളിക്ക് വായിക്ക് രുചി ഉണ്ടാകില്ല.
അത് നമ്മുടെ സംസ്ഥാനത്തിന്റെ ഭരണത്തെ ബാധിക്കും. കേരളത്തിലെ ക്രമസമാധാന നിലയെ വരെ ബാധിക്കും. അതുകൊണ്ട് അതിലൊന്നും നമുക്ക് തെറ്റ് പറയാന്‍ കഴിയില്ല. മുഖ്യമന്ത്രി പോകുമ്പോള്‍ ഭാര്യയേയും മകളേയും കൊണ്ട് പോകുന്നു. അപ്പോള്‍ കുട്ടിയെ ഇവിടെ ഇട്ടിട്ട് പോകാന്‍ സാധിക്കുമോ. അങ്ങനെ വന്നാല്‍ ഏഷ്യാനെറ്റ് പോലുളള ചാനലുകള്‍ ചര്‍ച്ച നടത്തും ആ കുട്ടി അവഗണിക്കപ്പെട്ടു എന്ന്.
അതുകൊണ്ടാണ് അദ്ദേഹം കൂടെ കൊണ്ട് പോകുന്നത്. കുട്ടി ഈ രാജ്യങ്ങളൊക്കെ കാണുന്നത് നല്ലതല്ലേ. എനിക്കോ നിങ്ങള്‍ക്കോ ഈ പ്രായത്തില്‍ നോര്‍വേ കാണാനുളള യോഗവും ഭാഗ്യവും ഉണ്ടായില്ല. ഭൂമിശാസ്ത്ര പുസ്തകത്തിലും അറ്റ്‌ലസിലുമൊക്കെ നോര്‍വയെ കണ്ടതേ ഉളളൂ. ഏതായാലും പിണറായി വിജയന്റെ മകളുടെ കുട്ടി നോര്‍വെയില്‍ പോയി അവിടുത്തെ മത്സ്യബന്ധനം എങ്ങനെ ആണെന്ന് നേരില്‍ കണ്ട് പഠിച്ചു.
അതൊക്കെ ഒരു ഭാഗ്യമല്ലേ. അതൊക്കെ കണ്ട് അസൂയപ്പെട്ടിട്ട് എന്താണ് കാര്യം. അടുത്ത ജന്മത്തിലെങ്കില്‍ പിണറായി വിജയന്റെ മകളുടെ കുട്ടിയായി ജനിക്കാന്‍ പ്രാര്‍ത്ഥിക്കാം. കേരളത്തിലെ ഏതെങ്കിലും മുഖ്യമന്ത്രി ഇദ്ദേഹത്തെ പോലെ 35 വാഹനങ്ങളുടെ അകമ്പടിയോടെ പോകുന്നത് കണ്ടിട്ടുണ്ടോ. കരുണാകരന്‍ പോകുമ്പോള്‍ മുന്നില്‍ പൈലറ്റും പിന്നില്‍ എസ്‌കോര്‍ട്ടും ഉണ്ടായിരുന്നു. അന്ന് സിപിഎമ്മുകാര്‍ എന്തൊക്കെ കുറ്റം പറഞ്ഞു. ഇന്ന് കാലം മാറി''.