കാപ്റ്റന്‍ സിനിമയില്‍ അസത്യമെന്ന് സത്യന്റെ ആത്മമിത്രവും ഇന്ത്യന്‍ ഫുട്‌ബോളറുമായിരുന്ന ഷറഫലി
മലപ്പുറം: വിപി സത്യന്‍ എന്ന ഫുട്ബോളറുടെ ജീവിതകഥ സിനിമയായി ചിത്രീകരിച്ചതില്‍ നീതീകരിക്കാനാവാത്ത ഭാഗങ്ങളും വന്നു പോയെന്നു സത്യന്റെ ആത്മമിത്രവും ഇന്ത്യന്‍ ഫുട്‌ബോളറുമായിരുന്ന യു ഷറഫലി.
സത്യന് ഫുട്‌ബോള്‍ ഒരു വികാരരമായിരുന്നു, എന്നാല്‍ സത്യന്‍ പോലീസില്‍ നിന്നും പുറത്തുപോവാനുള്ള കാരണങ്ങളായി സിനിമയില്‍ ചിത്രീകരിച്ചത് അസത്യമായ കാര്യങ്ങളാണ്. അക്കാലത്ത് കല്‍ക്കത്തയില്‍ മാത്രമേ ഫുട്‌ബോള്‍ പ്രഫഷണലിസം ഉണ്ടായിരുന്നുള്ളൂ എന്നതിനാല്‍ ഞാനും വിജയനും ഉള്‍പ്പെടെ പലരും അവിടെ പോയി കളിച്ചിട്ടുണ്ട്. പിന്നീട് ഞങ്ങള്‍ പോലീസില്‍ തിരിച്ചെത്തിയെങ്കിലും ഞങ്ങളോട് കാണിച്ച പരിഗണന ഞങ്ങളുടെ സീനിയറായിരുന്ന സത്യനോട് കാണിച്ചിട്ടുണ്ടോ എന്നത് സംശയമാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരുമായും ബന്ധങ്ങളുണ്ടാക്കി എല്ലാം നേടിയെടുക്കുന്ന സ്വഭാവക്കാരനായിരുന്നില്ല സത്യന്‍. ഒറ്റപ്പെട്ടജീവിതം ഇഷ്ട്ടപ്പെടുന്ന എല്ലാം ഉള്ളിലൊതുക്കി ജീവിക്കുന്ന ആളായിരുന്നു. എന്റെ വീട്ടില്‍ താമസിക്കാന്‍ വരാറുണ്ടായിരുന്നു അതുപോലെ ഞാന്‍ സത്യന്റെ വീട്ടിലും താമസിച്ചിട്ടുണ്ട്. സെവന്‍സ് ഫുട്ബാള്‍ അത്ര വലിയ ഇഷ്ടമായിരുന്നില്ലെങ്കിലും ഞങ്ങളുടെ സെവന്‍സ് ബ്രദേഴ്‌സ് അരീക്കോടിന് വേണ്ടി സത്യന്‍ പല തവണ കളിക്കാനെത്തിയിട്ടുണ്ട്. കൊണ്ടോട്ടിയിലെ ഒരു മത്സരത്തില്‍ എതിര്‍ ടീമിന്റെ ഗോള്‍വല തകര്‍ത്ത സത്യന് മലപ്പുറത്ത് ഒരുപാട് ആരാധകരെ ലഭിച്ചിരുന്നു. ഇന്ത്യന്‍ ടീമിലും പോലീസിലായാലും കേരളടീമിലായാലും സത്യനോടൊപ്പമുള്ള ഫുട്ബാള്‍ മത്സരങ്ങള്‍ മറക്കാനാവാത്തതാണ്. മദ്രാസിലെ ഒറ്റപ്പെട്ട ജീവിതമാണ് അദ്ധേഹത്തെ വിഷാദരോഗിയാക്കിയത്.
കേരളത്തെപ്പോലുള്ള ഫുട്ബോള്‍ പ്രേമികളും ഫുട്‌ബോള്‍ അന്തരീക്ഷവും ഇല്ലാതെപോയതും അദ്ദേഹത്തെ തളര്‍ത്തിയിട്ടുണ്ടാവും. സത്യനെ പോലീസില്‍ തന്നെ നിലനിര്‍ത്തണമെന്ന് അദ്ദേഹത്തിന്റെ പിതാവിനും കുടുംബത്തിനും വലിയ ആഗ്രഹമുണ്ടായിയുരുന്നുവെങ്കിലും എല്ലാപ്രതീക്ഷകളും തെറ്റിച്ചുകൊണ്ട് പോലീസ് വിട്ട് ചെന്നൈയില്‍ ചേക്കേറാനുള്ള അദ്ദേഹത്തിന്റെ തീരുമാനം വിധിയായിരിക്കാം. എന്നാല്‍ അപേക്ഷ നല്‍കിയിട്ട് രണ്ടാഴ്ചവരെ കാത്തുനിന്നാല്‍മാത്രം കിട്ടാറുള്ള റിലീവിങ് ഓര്‍ഡര്‍ സത്യന് മാത്രം ഒറ്റ ദിവസം കൊണ്ട് ഡിജിപി യില്‍ നിന്ന് എങ്ങനെ ലഭിച്ചു എന്നുള്ളത് ഇന്നും മനസ്സിലാവാത്ത രഹസ്യമാണെന്നും ഷറഫലി പറഞ്ഞു.












Click it and Unblock the Notifications