കശുവണ്ടി വ്യവസായിയിൽ നിന്ന് 5 കോടി തട്ടിയ കേസ്; പ്രതിയെ കസ്റ്റഡിയിൽ വാങ്ങും
കൊല്ലം: കശുവണ്ടി വ്യവസായിയെ കബളിപ്പിച്ച് കോടികൾ കവർന്ന കേസിൽ റിമാൻഡിലായ കൊട്ടാരക്കര വാളകം അമ്പലക്കര വാഴവിളവീട്ടിൽ അനീഷ്ബാബുവിനെ (27) കൂടുതൽ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കൊല്ലം സിജെഎം കോടതിയിൽ അന്വേഷണസംഘം ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും.
തൃക്കോവിൽവട്ടം ജയലക്ഷ്‌മി കാഷ്യൂസ് ഉടമ പങ്കജാക്ഷനിൽ നിന്ന് അഞ്ച് കോടി രൂപ തട്ടിയെടുത്ത കേസിൽ കൊല്ലം ഈസ്റ്റ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച ഇയാളെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ശനിയാഴ്‌ചയാണ് പിടികൂടിയത്.
ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് തോട്ടണ്ടി ഇറക്കുമതി ചെയ്യാൻ ലൈസൻസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു വർഷം മുൻപാണ് പങ്കജാക്ഷനിൽ നിന്ന് അനീഷ് പണം വാങ്ങിയത്. തോട്ടണ്ടി ലഭിക്കാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് മനസിലായത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
സമാന രീതിയിൽ ജില്ലയിലെ നിരവധി കശുഅണ്ടി വ്യവസായികളെ ഇയാൾ കബളിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. ജില്ലയിലെ ഭൂരിപക്ഷം സ്വകാര്യ ഫാക്‌ടറികളും അടഞ്ഞ് കിടക്കുകയാണ്. ഫാക്‌ടറികൾ തുറന്ന് പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്ന വ്യവസായികൾ തട്ടിപ്പുകൾക്ക് ഇരയാകുന്നത് വ്യവസായത്തെ ഇല്ലാതാക്കുമെന്ന് രംഗത്തുള്ളവർ പറയുന്നു. സമീപകാലത്ത് ജില്ലയിൽ നടന്ന ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് വിശദമായ അന്വേഷണം നടത്താനുള്ള തീരുമാനത്തിലാണ് പൊലീസ്. അനീഷ്ബാബു അറസ്റ്റിലായ സാഹചര്യത്തിൽ ഇയാൾക്കെതിരെ കൂടുതൽ പരാതികൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈസ്റ്റ് സി.ഐ മഞ്ജുലാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം.