ലൈഫ് മിഷൻ ഇടപാട്: യൂണിടാക് ഉടമയ്ക്കും ജീവനക്കാർക്കുമെതിരെ കേസ്, നിർണായക നീക്കത്തിന് സിബിഐ!!
കൊച്ചി: ലൈഫ് മിഷൻ ഇടപാടിൽ സിബിഐ കേസെടുത്തതിന് പിന്നാലെ യുണിടാക് ഉടമയെയും സിബിഐ പ്രതി ചേർത്തു. സിബിഐയുടെ കൊച്ചി യൂണിറ്റാണ് കേസെടുത്തിട്ടുള്ളത്. എറണാകുളം ചീഫ് മജിസ്ട്രേറ്റ് കോടതിയിലാണ് എഫ്എഫ്ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ലൈഫ് മിഷൻ ഇടപാട് സംബന്ധിച്ച് കേന്ദ്രസർക്കാരിനും സിബിഐയ്ക്കും ലഭിച്ച പരാതികൾ പരിഗണിച്ചാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

ഒന്നാം പ്രതി
വടക്കാഞ്ചേരിയിലെ സർക്കാർ ഭൂമിയിൽ ഫ്ലാറ്റ് നിർമിക്കുന്ന യുണിടാക് കമ്പനിയുടെ ഉടമയാണ് സിബിഐ കേസിൽ ഒന്നാം പ്രതിയാക്കിയിട്ടുള്ള സന്തോഷ് ഈപ്പൻ. ഇദ്ദേഹത്തിന് പുറമേ യൂണിടാക്കിലെ ജീവനക്കാരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ക്രിമിനൽ ഗൂഢാലോചന, വിദേശ സംഭാവന നിയന്ത്രണ ചട്ടലംഘനത്തിലെ 35(3) വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

മൊഴി ശേഖരിച്ചു
ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് നേരത്തെ എൻഐഎയ്ക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും സന്തോഷ് ഈപ്പനും മൊഴി നൽകിയിരുന്നു. സന്തോഷ് ഈപ്പൻ എൻഫോഴ്സ്മെന്റിന് നൽകിയ മൊഴി സിബിഐ കേന്ദ്ര ഏജൻസിയിൽ നിന്ന് ശേഖരിച്ചത്. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് നാലരക്കോടിയുടെ കോഴയിടപാട് നടന്നതായി എൻഫോഴ്സ്മെന്റ് നേരത്തെ തന്നെ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ലൈഫ് മിഷൻ ഇടപാടിൽ സിബിഐ അന്വേഷണം ആരംഭിച്ചിട്ടുള്ളത്.

കമ്മീഷൻ കൈപ്പറ്റി
ലൈഫ് മിഷൻ ഇടപാടിൽ സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ്, സന്ദീപ് നായർ, യുഎഇ കോൺസുലേറ്റിലെ ജീവനക്കാരനായ ഈജിപ്ഷ്യൻ പൌരനുമായി നാലരക്കോടിയോളം കോടി രൂപയാണ് നൽകിയിട്ടുള്ളതെന്നാണ് സന്തോഷ് ഈപ്പൻ മൊഴി നൽകിയിട്ടുള്ളത്. സിബിഎഐ കേസെടുത്തതിന് പിന്നാലെ സന്തോഷ് ഈപ്പന്റെ വീട്ടിലും യൂണിടാക്കിന്റെ ഓഫീസിലും സിബിഐ ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ഇടപാടിൽ നിന്ന് കമ്മീഷനായി ഒരു കോടി രൂപ സ്വീകരിച്ചതായി സ്വപ്ന സുരേഷും കോടതിയിൽ വ്യക്തമാക്കിയിരുന്നു.

കോടിയുടെ അഴിമതി
ലൈഫ് മിഷൻ പദ്ധതിയ്ക്ക് കീഴിൽ യുഎഇ റെഡ് ക്രസന്റുമായി യുണിടാക് ഉണ്ടാക്കിയ കരാർ നിയമാനുസൃതമല്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. കരാറിൽ പിഴവുകളുണ്ടെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാണിച്ചിരുന്നു 20 കോടിയുടെ ലൈഫ് മിഷൻ പദ്ധതിയിൽ 9 കോടി രൂപയുടെ അഴിമതി നടന്നിട്ടുള്ളതായി ആരോപണമുന്നയിച്ച് അനിൽ അക്കരെ എംഎൽഎയും സിബിഐയ്ക്ക് പരാതി നൽകിയിരുന്നു. പരാതിയിൽ ലൈഫ് മിഷന്റെ മുൻ സിഇഒ, ഇപ്പോഴത്തെ സിഇഒ, സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സരിത്ത്, സന്ദീപ് നായർ, യുണിടാക് എംഡി സന്തോഷ് ഈപ്പൻ, ലൈഫ് മിഷൻ അധ്യക്ഷൻ മുഖ്യമന്ത്രി എന്നിവർക്കെതിരെ കേസെടുക്കണമെന്നാണ് എംഎൽഎ പരാതിയിൽ ആവശ്യപ്പെട്ടത്.

ചട്ടം ലംഘിച്ചെന്ന്
വടക്കാഞ്ചേരിയിലെ 2.17 ഏക്കർ സർക്കാർ ഭൂമിയിൽ 140 ഫ്ലാറ്റുകൾ നിർമിക്കുന്നതിനായി 2019 ജൂലൈ 11നാണ് യുഎഇ റെഡ് ക്രസന്റുമായി സംസ്ഥാന സർക്കാർ ധാരണയിലെത്തുന്നത്. അതേ സമയം ധാരണാപത്രത്തിൽ ഒപ്പുവെച്ച സംസ്ഥാന സർക്കാരോ റെഡ് ക്രെസന്റോ നിർമാണ കരാറിൽ കക്ഷിയായിരുന്നില്ല. വിദേശരാജ്യങ്ങളുമായുള്ള കരാർ കേന്ദ്രപട്ടികയിൽ ഉൾപ്പെടുന്നതിനാൽ ധാരണാപത്രത്തിന് കേന്ദ്രസർക്കാരിൽ നിന്ന് അനുമതി വാങ്ങേണ്ടതുണ്ട്. ഈ ചട്ടം പാലിച്ചിട്ടില്ലെന്നാണ് കേന്ദ്രം ചൂണ്ടിക്കാണിക്കുന്നത്. കേന്ദ്രസർക്കാരിൽ നിന്ന് അനുമതിയില്ലാതെ കരാറുണ്ടാക്കാൻ കോൺസുലേറ്റിനും യൂണിടാക്കിനും അധികാരമില്ലെന്നും കേന്ദ്രം ചൂണ്ടിക്കാണിച്ചിരുന്നു.












Click it and Unblock the Notifications